ബംഗ്ലാദേശ് നൽകുന്ന പാഠം (ലേഖനം): ജയശങ്കര്‍ പിള്ള

ഭാരത സ്വാതന്ത്യ ദിനത്തിൽ മത തീവ്ര വാദികൾ ഒന്നിച്ചു ചേർന്ന് രൂപം കൊടുത്ത പാക്കിസ്താന്റെ രണ്ടു ഭാഗങ്ങളിൽ ഒന്നാണ് ഇന്ന് നാം കാണുന്ന ബംഗ്ളാദേശ്. കിഴക്കൻ പാക്കിസ്ഥാനെന്നും, പടിഞ്ഞാറൻ പാക്കിസ്ഥാനെന്നും തുടക്കം മുതലേ വിശേഷിപ്പിച്ചിരുന്ന പാക്കിസ്ഥാനിൽ തുടക്കം മുതലേ ഹിന്ദു ഹത്യ നടന്നിരുന്നു. വംശീയ നരഹത്യയ്ക്ക് കിഴക്കൻ പാക്കിസ്ഥാനായ ഇന്നത്തെ ബംഗ്ലദേശും ഒട്ടും പിന്നിലായിരുന്നില്ല. ലോകത്തു ഒരിയ്ക്കലും നടന്നിട്ടില്ലാത്ത രീതിയിലുള്ള വംശീയ നരഹത്യ കഴിഞ്ഞ 77 വർഷങ്ങൾ ആയി പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും നടന്നു കൊണ്ടേ ഇരിക്കുന്നു. എങ്കിലും ഈ പ്രശ്നത്തിലേയ്ക്ക് അമേരിക്ക പോലും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

പടിഞ്ഞാറൻ പാക്കിസ്ഥാൻ കിഴക്കൻ പാക്കിസ്ഥാനായ ഇന്നത്തെ ബംഗ്ളാദേശിൽ ഉറുദു ഭാഷ അടിച്ചേല്പിക്കുവാൻ തുടങ്ങിയപ്പോഴാണ് ആഭ്യന്തര കലാപത്തിലേക്കും, തുടർന്ന് വിഭജനത്തിലേക്കും ഇസ്ലാമിക രാജ്യത്തെ നയിച്ചത്. 1971-ൽ വംശീയ ഹത്യമൂലം ജീവന് വേണ്ടി സ്വത്തും, രക്ത ബന്ധങ്ങളും ഉപേക്ഷിച്ചു ഭാരതത്തിലേക്ക് അഭയാർത്ഥി പ്രവാഹം തന്നെ ഉണ്ടായി. പാക്കിസ്ഥാനിലെ മത തീവ്രവാദികളുടെ കൊടും ക്രൂരതയ്ക്ക് ഇരയായ സ്ത്രീകളും, കുട്ടികളും പതിനായിരക്കണക്കിനാണ്. ഭാരത സൈന്യത്തിന്റെ സഹായത്തോടെ ബംഗ്ലാദേശ് വിഭജനവും, അവിടെ സ്വതന്ത്രമായ ഭരണ സംവിധാനങ്ങളും അന്ന് ഉറപ്പു വരുത്തുകയുണ്ടായി. എങ്കിലും ഹൈന്ദവർക്കു നേരെയുള്ള ആക്രമണവും, പാർശ്വവത്‌ക്കരണവും, ആരാധനാലങ്ങൾ തകർക്കുന്നതും തുടർന്ന് വരികയായിരുന്നു.

സ്വാതന്ത്ര്യാനന്തര പാക്കിസ്ഥാന്റെ (1950 കളിൽ) കിഴക്കൻ മേഘലയായ ബംഗ്ലാദേശിൽ 22 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നു എങ്കിൽ ഇന്നത് വെറും 7 % മാനം പോലുമില്ല എന്നതാണ് വസ്തുത. ഭയപ്പെടുത്തി മതം മാറ്റിയവരും, അരും കൊലചെയ്ത് തള്ളിയതുമായ ജനത ലക്ഷകണക്കിന് വരുമെന്ന് ഈ % കണക്കുകൾ സൂചിപ്പിയ്ക്കുന്നു. ഷേഖ് ഹസീന പ്രധാനമന്ത്രി ആയിരുന്നപ്പോൾ പോലും, ഭാരതവുമായി ബന്ധങ്ങൾ ശ്കതമായിരുന്നിട്ടും മത വെറി പൂണ്ടവർ ഹിന്ദുക്കളെ വേട്ടയാടിയിരുന്നു. നിയമപാലകർ പലരും ഇത് കണ്ടില്ല എന്ന് നടിക്കുകയും ചെയ്തു. അമേരിക്കയുടെ സഹായത്തോടെ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ ഷേഖ് ഹസീനയെ പുറത്താക്കി അധികാരം അട്ടിമറിക്കപ്പെട്ടപ്പോൾ ലോക സമാധാനത്തിന്റെ വക്താക്കളായ രാജ്യങ്ങൾ നിശബ്ദത പാലിച്ചു. സി ഐ എ യുടെ സഹായത്തോടെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അഴിച്ചു വിടുകയും ഭരണത്തെ അട്ടിമറിക്കുകയും, ആ പ്രക്ഷോഭത്തെ മത തീവ്രവാദികളുടെ കൂട്ട് പിടിച്ചു ഹിന്ദു നരഹത്യയിലേക്കും ആക്രമണത്തിലേക്കും, ഹൈന്ദവ ആരാധനാലയങ്ങൾ താർക്കുന്നതിലേക്കും ആയി തിരിച്ചു വിടുവാൻ ഇൻഡ്യാ വിരുദ്ധ ശക്തികളായ പാക്കിസ്ഥാനും കളമൊരുക്കി കൊടുത്തു. 1800-ൽ പരം ഹൈന്ദവ വിശ്വാസികൾ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടു. 60-ഓളം ഹിന്ദു ആരധാനലങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടു. ഒട്ടനവധി ആരാധനാലങ്ങൾ ഭാഗീകമായി തകർത്തു. ഹിന്ദുക്കളുടെ വീടുകൾ, സ്ഥാപങ്ങൾ, കൃഷിയിടങ്ങൾ എന്നിവ തീവച്ചും, അല്ലാതെയും നശിപ്പിച്ചു. നിരവധി ഹൈന്ദവ പെൺകുട്ടികളെയും, സ്ത്രീകളെയും ശാരീരികമായും, മാനസികമായും ഉള്ള പീഡനത്തിലൂടെ അപമാനിക്കൽ തുടരുന്നു. ഇത് ഹൈന്ദവരുടെ മാത്രം പ്രശ്നമായി കരുതേണ്ട. ബംഗ്ളാദേശിലെ എണ്ണത്തിൽ വളരെ കുറവായ ബുദ്ധമത വിശ്വാസികൾ, ജൈന മത വിശ്വാസികൾ – ഇസ്‌ലാമിക ഇതര മത വിശ്വാസികൾ കൂടി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഉന്മൂലന പ്രവർത്തനമാണ്.

മതപരമായ വിശ്വാസങ്ങൾ എല്ലാം മാറ്റി നിറുത്തി ഈ ഉന്മൂലന പ്രവർത്തിയെ മാനുഷിക പ്രശ്നമായി മാത്രമായി എടുത്താൽ ലോക രാഷ്ട്രങ്ങൾക്ക് കണ്ണും പൂട്ടി ഇരിക്കുവാൻ സാധിക്കുമോ? ഈ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല കാരണം , അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ മൗനം പാലിക്കുന്ന ഈ സാഹചര്യത്തിലൂടെയാണ് നാം നിരന്തരം കടന്നുപോകുന്നത്. കാനഡയിലെ ഖാലിസ്ഥാൻ വാദികളുടെ ഹൈന്ദവ ക്ഷേത്രങ്ങൾക്കും, സ്ഥാപങ്ങൾക്കും, ദീപാവലി ആഘോഷങ്ങൾക്കും, വ്യക്തികൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളും, ഖാലിസ്ഥാൻ വാദിയായ പന്നുവിന്റെ പ്രസ്താവനകളും, കൂടി ഹൈന്ദവർ കൂട്ടി വായിക്കപെടേണ്ടിയിരിക്കുന്നു.

ജനസംഖ്യാ അനുപാതത്തിൽ വളരെ കുറവ് മാത്രമുള്ള പ്രവാസി മലയാളി ഹിന്ദുക്കൾ ഉൾപ്പെടുന്ന ഹിന്ദു സമൂഹം ഒന്നിച്ചു നിൽകേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് വ്യക്തമാകുന്നത്. ഹൈന്ദവർക്കിടയിൽ വിവിധ രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ട്, വിവിധ ദൈവീക വിശ്വാസങ്ങൾ ഉണ്ട്, നിരീശ്വര വാദികളും ഉണ്ട്. പക്ഷെ ലോകത്തിന്റെ ഒരു കോണിൽ ഹൈന്ദവ ഉന്മൂലനത്തിനു സമാധാന തന്ത്രങ്ങൾ മെനയുന്ന രാഷ്ട്രങ്ങൾ വരെ മൗന അനുവാദം നൽകി നിശബ്ദത പാലിക്കുമ്പോൾ അവിടവിടായി ചിതറി കിടക്കുന്ന പ്രവാസി മലയാളി ഹിന്ദുക്കൾക്ക് എന്ത് സംരക്ഷണമാണ് അതാതു വിദേശ രാജ്യങ്ങളിലെ സർക്കാരുകൾ ഉറപ്പു നൽകുന്നത്? നിയമങ്ങൾ നിലവിലുണ്ട് എങ്കിലും ആ നിയമ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളിൽ വിവിധ ആഘോഷങ്ങളിലും, കലാപരിപാടികളിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ചെറു ഹൈന്ദവ സംഘടനകൾക്കു എന്ത് ചെയ്യുവാൻ കഴിയും? അധികാരത്തിനും, സ്ഥാനമാനങ്ങൾക്കും വേണ്ടി പരസ്പരം മല്ലടിക്കുന്ന, ഗ്രൂപ്പ് കളിക്കുന്ന വിവിധ സഘടനാ വക്താക്കൾക്ക് വിദേശ രാജ്യങ്ങളിലെ ഭരണ സംവിധാനങ്ങളിൽ എത്രത്തോളമാണ് പ്രതിനിധ്യം? ഇങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങളാണ് നാം അധിവസിക്കുന്ന വിവിധ വിദേശ രാജ്യങ്ങളിൽ ഇന്നുള്ളത്. ഈ സാഹചര്യത്തിലാണ് കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പോലുള്ള രാഷ്ട്രീയ, ജാതി ഇതര ഹൈന്ദവ മലയാളി സഘടനകളുടെ കൂട്ടായ്മ എന്ന ആശയവും, പ്രവർത്തനങ്ങളും, നാം എല്ലാവരും ഒന്നാണ് എന്ന ബോധവൽക്കരണത്തിന്റെയും ആവശ്യകത വ്യക്തമാകുന്നത്.

ഹൈന്ദവർ കാനഡയിൽ പലതവണ ആക്രമിക്കപ്പെട്ടിട്ടും,അതിനെതിരെ പ്രതികരിക്കുവാൻ കാനഡയിലെ ഒരു പ്രവിശ്യയിലെയും ഹൈന്ദവ സംഘടനകൾക്കു കഴിഞ്ഞില്ല, ഉടനടി ഒരു അടിയന്തിര യോഗം ചേർന്ന് പരസ്യമായ പ്രതിഷേധം രേഖപ്പെടുത്തുവാനും,അത് മാധ്യമങ്ങൾ വഴി ലോകത്തെ അറിയിക്കുവാനും ഹിന്ദു ഫെഡറേഷന് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടുന്ന ഒന്നാണ്.

ബംഗ്ലാദേശ് വംശഹത്യയും, ആരാധനാലയങ്ങൾക്കു നേരെ ഉള്ള ആക്രമണവും ഒരു പാഠമായി ഉൾക്കൊണ്ട് കൊണ്ട് ഹൈന്ദവർ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി പ്രവർത്തിക്കണം എന്ന് മാത്രം അടിവരയിടുന്നു.

ജയശങ്കർ പിള്ള, ടൊറന്റോ

Print Friendly, PDF & Email

Leave a Comment

More News