ലണ്ടൻ: പാക്കിസ്താന് മറ്റൊരു പട്ടാള നിയമം താങ്ങാൻ കഴിയില്ലെന്ന് പാക്കിസ്താന്‍ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി വ്യാഴാഴ്ച ലണ്ടനില്‍ പറഞ്ഞു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഒരു പ്രഭാഷണം നടത്തുന്നതിനിടെയാണ് ബിലാവൽ ഭൂട്ടോ ഇക്കാര്യം പറഞ്ഞത്. പാക്കിസ്താന്റെ ഭാവി ഭരണഘടനയുടെ മേധാവിത്വം, സ്വതന്ത്ര ജുഡീഷ്യറി, പത്രപ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച തന്റെ അമ്മ ബേനസീർ ഭൂട്ടോയെ അനുസ്മരിച്ചുകൊണ്ട് ബിലാവൽ പറഞ്ഞു, “എന്റെ അമ്മ എന്നെ പ്രതികാരം ചെയ്യാൻ പഠിപ്പിച്ചിട്ടില്ല, അതുകൊണ്ടാണ് ജനാധിപത്യമാണ് ഏറ്റവും നല്ല പ്രതികാരം എന്ന് ഞാൻ എപ്പോഴും പറയാറുള്ളത്.”
ജനാധിപത്യത്തിന്റെ മേധാവിത്വത്തിനു വേണ്ടിയാണ് ബേനസീർ ഭൂട്ടോ ജീവൻ ബലിയർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പലതവണ അവർ ആക്രമിക്കപ്പെട്ടെങ്കിലും അവർ നിർഭയമായി രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നത് തുടർന്നു, രാജ്യത്തിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി.
ബേനസീർ ഭൂട്ടോ സ്ത്രീകളുടെ അവകാശങ്ങളുടെ ചാമ്പ്യനായിരുന്നുവെന്നും പാക്കിസ്താനിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർ എപ്പോഴും പ്രവർത്തിച്ചിരുന്നുവെന്നും ബിലാവൽ പറഞ്ഞു.