
എറണാകുളം: പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കപ്പെട്ട വഖഫ് ബിൽ രാജ്യത്തെ ലക്ഷക്കണക്കിന് മുസ്‌ലിം സ്വത്തുക്കൾ കൊള്ളയടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുർറഹ്മാൻ. സോളിഡാരിറ്റി യൂത്ത്മൂവ് മെന്റ് സംസ്ഥാന കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ‘കേന്ദ്ര വഖഫ് ബിൽ: മുസ്‌ലിം വംശഹത്യയുടെ തുടർച്ച’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം ഉപയോഗിച്ച് വംശീയ നീക്കമാണ് കേന്ദ്രം നടത്തുന്നത്. ഇന്ത്യൻ തെരുവുകൾ പ്രക്ഷോഭത്താൽ മുഖരിതമാവും. പാർലമെന്റല്ല, ജനങ്ങളാണ് അന്തിമവാക്കെന്ന് ഭരണകൂടങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ ജുനൈദ്, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ സ്വാഗതവും സിറ്റി പ്രസിഡന്റ് ശറഫുദ്ധീൻ നദ് വി നന്ദിയും പറഞ്ഞു. ടൗൺ ഹാൾ പരിസരത്തുനിന്നാരംഭിച്ച നൂറുകണക്കിനാളുകൾ അണിനിരന്ന റാലി മറൈൻ ഡ്രൈവിൽ സമാപിച്ചു.
