കലാഭവന്‍ നവാസ് അന്തരിച്ചു; ഇന്ന് വൈകീട്ട് ആലുവ സെന്‍‌ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കം

കൊച്ചി: ഇന്നലെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടന്‍ കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ 8:30 ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ആലുവ ചൂണ്ടിയിലെ വീട്ടിലേക്ക് കൊണ്ടുവരും. ബന്ധുക്കൾക്ക് മാത്രം അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ സൗകര്യം ഒരുക്കും. വൈകുന്നേരം 4 മണിക്ക് ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതദേഹം കൊണ്ടുപോകും. തുടർന്ന് വൈകുന്നേരം 5 മണിക്ക് സെൻട്രൽ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ.

ഹോട്ടൽ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയിൽ നവാസിനെ ആദ്യം കണ്ടതെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിലെ ഹോട്ടൽ ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയതാണ്. ഇന്നും നാളെയും തന്‍റെ ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. പ്രിയ സുഹൃത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലായിരുന്നു ആശുപത്രിയിലെത്തിയവരൊക്കെയും.

ഒരു ജനപ്രിയ മിമിക്രി കലാകാരനായി വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് നവാസ് മലയാളത്തിലേക്ക് പ്രവേശിച്ചത്. വിവിധ അഭിനേതാക്കളുടെ ശബ്ദം അനുകരിക്കുന്നതിൽ അദ്ദേഹം സമർത്ഥനായിരുന്നു, സ്റ്റേജ് പ്രകടനങ്ങളിൽ മികവ് പുലർത്തി. കേരളത്തിലെ നിരവധി മിമിക്രി കലാകാരന്മാർക്ക് സർഗ്ഗാത്മകമായ ഇടം നൽകുന്നതിൽ നിർണായകമായ കൊച്ചിൻ കലാഭവനിലെ ജനപ്രിയ മിമിക്രി ട്രൂപ്പിൽ ചേർന്നതിനു ശേഷമാണ് അദ്ദേഹം കലാഭവൻ എന്ന പേര് ചേർത്തത്. കോട്ടയം നസീർ, കെ.എസ്. പ്രസാദ്, പരേതനായ അബി തുടങ്ങിയ പ്രശസ്ത മിമിക്രി കലാകാരന്മാർക്കൊപ്പം അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിരുന്നു.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മിമിക്സ് ആക്ഷൻ 500 , ജൂനിയർ മാൻഡ്രേക്ക് , മാട്ടുപ്പെട്ടി മച്ചാൻ , ചന്ദമാമ , വൺ മാൻ ഷോ എന്നിവ അദ്ദേഹം അഭിനയിച്ച ചില ചിത്രങ്ങളാണ് . ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത് .

നാടക നടൻ, നടൻ എന്നീ നിലകളിൽ ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന നവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Leave a Comment

More News