തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജിതമാക്കിവരികയാണ്.
2018 മുതൽ 14,000-ത്തിലധികം റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പിഒഎസ്) മെഷീനുകൾ വഴി വിതരണം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ, ഇ-പിഒഎസ് മെഷീനുകളെ ഇലക്ട്രോണിക് തൂക്കു മെഷീനുകളുമായി (ഇ-ബാലൻസ്) ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കൃത്യമായ അളവെടുപ്പും തൂക്കവും ഉറപ്പാക്കുകയും ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി, ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കൃത്യമായ അളവ് ഉറപ്പാക്കും.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങൾ വാങ്ങാൻ ഇ-ടെണ്ടർ നടപടികൾ ആരംഭിച്ചു. തൂക്കയന്ത്രങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ, ഇ-പോസ് ഇന്റഗ്രേഷൻ, വാറന്റി, എഎംസി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടെണ്ടർ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ റേഷൻ കടകളിലും ഇ-പോസും ഇലക്ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.
ബ്ലൂടൂത്ത് അല്ലെങ്കിൽ യുഎസ്ബി വഴി തൂക്കയന്ത്രത്തിൽ നിന്ന് ഡാറ്റ ഓട്ടോമാറ്റിക്കായി ഇ-പോസിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. കൃത്യമായ തൂക്കം ലഭിച്ചാൽ മാത്രം ബില്ലിംഗ് സാധ്യമാകുന്ന സോഫ്റ്റ്വെയർ ക്രമീകരണവും നിലവിൽ വരും. 2019ൽ തന്നെ തിരുവനന്തപുരം ജില്ലയിലെ 10 റേഷൻ കടകളിൽ നടപ്പിലാക്കിയ പൈലറ്റ് പദ്ധതി വിജയമായിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയിലും മികവിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. ഈ പദ്ധതിയും മറ്റു സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാകുമെന്നാണ് സർക്കാർ കരുതുന്നത്.
പിആര്ഡി, കേരള സര്ക്കാര്
