കേരളത്തിലെ ശിശുമരണ നിരക്ക് അമേരിക്കയേക്കാൾ കുറവാണെന്ന് റിപ്പോര്‍ട്ട്

പ്രതിനിധാന ചിത്രം

തിരുവനന്തപുരം: ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് 5 ആണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയിലെ ശിശുമരണ നിരക്ക് 5.6 ആണ്.

കേരളത്തിലെ ശിശുമരണ നിരക്ക് ഇപ്പോൾ ഒരു വികസിത രാജ്യത്തെക്കാൾ കുറവാണ്. ഈ അഭിമാനകരമായ നേട്ടത്തിന് തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകർക്കും മറ്റ് സഹപ്രവർത്തകർക്കും ആരോഗ്യമന്ത്രി വീണ ജോർജ് നന്ദി പറഞ്ഞു.

കേരളത്തിലെ നവജാതശിശു മരണ നിരക്ക് 4 ൽ താഴെയാണ്. ദേശീയ നിലവാരം 18 ആയിരുന്നപ്പോള്‍ കേരളം 4 ൽ എത്തിയിരുന്നു. ഇത് വികസിത രാജ്യങ്ങളുമായി തുല്യമാണ്. നല്ല രീതികളിലൂടെ 2021 ൽ 6 ൽ നിന്ന് ശിശുമരണ നിരക്ക് 5 ആയി കുറച്ചു. 2023 ൽ 1,000 ജനനങ്ങളിൽ 5 മരണങ്ങൾ എന്ന ശിശുമരണ നിരക്ക് രേഖപ്പെടുത്തിയതിലൂടെ കേരളം പൊതുജനാരോഗ്യ മേഖലയിൽ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ചു. ഇത് അമേരിക്കയിലെ 1,000 ജനനങ്ങളിൽ 5.6 എന്ന നിരക്കിനേക്കാൾ കുറവാണ്.

കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാതൃശിശു സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും നിലവാരം ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചു. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 16 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര സർട്ടിഫിക്കേഷനും 6 ആശുപത്രികൾക്ക് ദേശീയ മുസ്‌കാൻ അംഗീകാരവും ലഭ്യമാക്കി. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. ജന്മനായുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും സമഗ്ര ന്യൂബോൺ സ്‌ക്രീനിംഗ് പദ്ധതി നടപ്പിലാക്കി.

കുഞ്ഞുങ്ങളിൽ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 8450 കുഞ്ഞുങ്ങൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കി. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കി. അപൂർവ ജനിതക രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുക വഴി അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാൻ സാധിച്ചു.

കേരളത്തിൽ നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ മരണനിരക്ക് ഒരുപോലെ കുറയ്ക്കാനായി. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ആദിവാസി, തീരദേശ മേഖലകളിലുൾപ്പെടെ ഈ സർക്കാരിന്റെ കാലത്ത് നവജാത ശിശു തീവ്രപരിചരണ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങൾ നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News