ബുധനാഴ്ച വൈകിട്ടു നടന്ന ഭജനയോടെ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ 9 ദിവസമായി നടന്നു വരുന്ന നവരാത്രി ആഘോഷങ്ങൾക്കു സമാപനമായി. ജ്ഞാനവിജ്ഞാനങ്ങളുടെ അധിദേവതായായ മഹാ സരസ്വതിക്ക് മുൻപിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി നിരവധി കുരുന്നുകൾ ആണ് ഈ വർഷം ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ എത്തിയിരുന്നത്.
അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സിൽ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളിൽ മഹാദുര്ഗ്ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നിൽ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാൽ പൂജകൾക്ക് മേൽശാന്തി ശ്രീ കൃഷ്ണൻ ചങ്ങനപറമ്പിൽ കാര്മ്മികത്വം വഹിച്ചു.
സരസ്വതി, ശാരദാ കവചങ്ങളോടും, ശ്രീസൂക്തത്തോടെയും, ലളിതാസഹസ്ര നാമ പാരായണത്തോടെയും ആണ് ഈ വർഷത്തെ വിജയദശമി പൂജകൾ ആരംഭിച്ചത്. സരസ്വതി പൂജകൾക്ക് ശേഷം കുട്ടികളുടെ ഭൌതികവും ആത്മീയവും ആയ വളർച്ചയ്ക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങൾ കുട്ടികളിലേക്ക് ചേരുന്ന മഹനീയമായ വിദ്യാരംഭ മുഹൂർത്തത്തിൽ, സങ്കല്പ പൂജകൾക്കും, അഷ്ടോത്തര അർച്ചനകൾക്കും ശേഷം, സാര’മായ ‘സ്വ’ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയായ മഹാസരസ്വതി ദേവിക്ക് മുന്നിൽ അക്ഷരങ്ങളുടെയും അറിവിൻറെയും പുതിയ ലോകം കുരുന്നുകൾക്ക് തുറന്നു കൊടുത്തു. ഈ വർഷത്തെ വിദ്യാരംഭത്തിന്, നിരവധി ഭക്തജനങ്ങൾ ഷിക്കാഗോയിൽനിന്നും, മറ്റ് വിവിധ സിറ്റികളിൽ നിന്നും ഗീതാമണ്ഡലം തറവാട്ടിൽ എത്തിയിരുന്നു. വിദ്യാരംഭത്തിന് ശേഷം വിപുലമായ അന്നദാനവും ഉണ്ടായിരുന്നു.
ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാൻ നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ഋഷി പരമ്പരയിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ ഈ സംസ്കാരവും അറിവും നമ്മുടെ അടുത്ത തലമുറക്ക് പഠിപ്പിച്ചു കൊടുക്കുക എന്നത് ഏതൊരു സനാതന ധർമ്മ വിശ്വാസിയുടെയും ധർമ്മമാണ്. നമ്മുടെ സംസ്കാരത്തിന് മാത്രം അവകാശപ്പെടാവുന്ന ഏറ്റവും ഉജ്ജ്വലമായ ആശയമാണ് വിദ്യാരംഭം എന്ന് പ്രസിഡണ്ട് ശ്രീ ശേഖരൻ അപ്പുക്കുട്ടൻ തന്റെ വിജയദശമി സന്ദേശത്തിൽ പറഞ്ഞു. മലയാളി ഹിന്ദുക്കളായ നമുക്ക് വിജയദശമി ദിവസം ജ്ഞാനവിജ്ഞാനങ്ങളുടെ അധിദേവതായായ മഹാസരസ്വതിക്ക് മുൻപിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടിയുള്ള പ്രാർത്ഥനയുടെ ദിനം കൂടിയാണ് എന്നും, വിദ്യാരംഭം എന്നത് അക്ഷരാരംഭം മാത്രമല്ല ശ്രീവിദ്യാ മന്ത്രഗ്രഹണത്തിന്റെ പ്രഥമപടി കൂടിയാണ് എന്ന് ഡോക്ടർ വിശ്വനാഥൻ ജി പറഞ്ഞു.
ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ എത്രയും മനോഹരമായി സംഘടിപ്പിക്കുവാൻ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരിക്കും, നവരാത്രി ഉത്സവം മനോഹരമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും, ജനറൽ സെക്രട്ടറി ശ്രീ ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.


