ചുവപ്പും നീലയും (ലേഖനം): വിനീത കൃഷ്ണന്‍

“ന്യൂയോർക്ക് ചുവന്നിരിക്കുന്നൂ” — സൊഹ്‌റാൻ മംദാനിയുടെ വിജയപ്രഖ്യാപനത്തെത്തുടർന്ന് ഒരു പ്രമുഖ മലയാള മാധ്യമ പ്രവർത്തകൻ ചാനലിൽ കൂടി ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ചിരിയടക്കാൻ സാധിച്ചില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിപ്ലവത്തിന്റെയും ഇടതു പക്ഷത്തിന്റെയുമൊക്കെ നിറമാണ് ചുവപ്പ്. പക്ഷെ അമേരിക്കയിൽ അത് റിപ്പബ്ലിക്കൻ പാർട്ടിയെയാണ് സൂചിപ്പിക്കുന്നത്. നീല ഡെമോക്രാറ്റുകളെയും. ചുവപ്പ്-നീല കളർ ബ്രാൻഡിംഗിന് പ്രത്യയശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. റിപ്പബ്ലിക്കൻമാർക്ക് ചുവപ്പ്, ഡെമോക്രാറ്റുകൾക്ക് നീല എന്ന കളർ കോഡ് 2000-ത്തിലെ ജോർജ്ജ് ഡബ്ല്യു ബുഷും അൽ ഗോറും തമ്മിലുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ടെലിവിഷൻ ഗ്രാഫിക്സ് ആയി ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം അതൊരു ശീലമായി എന്നേ ഉള്ളൂ.

എന്തായാലും നീല നിറത്തിലായിരുന്ന ന്യൂയോർക്ക് നഗരം ചുവന്നില്ലെന്നു മാത്രമല്ല കടും നീലയായി. ഡെമോക്രാറ്റിക്‌ പാർട്ടിയിൽ രണ്ടു പ്രബല വിഭാഗങ്ങളുണ്ട്. മോഡറേറ്റ്സ് ആയ ലിബറലുകളും പിന്നെ പ്രോഗ്രെസ്സിവ്സ് എന്ന ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റുകളും. രണ്ടാമത്തെ വിഭാഗത്തിൻറെ നായകനായ സെനറ്റർ ബേർണി സാന്ഡേഴ്സിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാതെ രണ്ടു തവണ മോഡറേറ്റുകൾ ഒതുക്കി. സൊഹ്‌റാന്റെ വിജയത്തോടെ അവർക്കു ഇനിയങ്ങോട്ട് ഇത്തരം ഒതുക്കൽ അത്രയെളുപ്പമാവില്ല. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഒരൊറ്റ വിഭാഗം മാത്രമേ ഇപ്പോഴുള്ളൂ. അവർ തിരുവായ്ക്ക്‌ എതിർവായില്ലാതെ ട്രംപ് എന്ന ഒരൊറ്റ പ്രതിഭാസത്തിന്റെ ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ ടൂ പാർട്ടി സിസ്റ്റത്തെ ചോദ്യം ചെയ്തുകൊണ്ട് വേറെ ചിലരുണ്ട്. ലിബെർട്ടേറിയൻ പാർട്ടി സജീവമാണ് പക്ഷെ ശക്തമല്ല. ഗ്രീൻ പാർട്ടി പ്രസിഡൻഷ്യൽ ഇലക്ഷൻ വരുമ്പോള്‍ മാത്രം പുറത്തു ചാടുകയും മറ്റു സമയം ഏതോ മാളത്തിലുമാണ്. യൂണിവേഴ്സൽ ബേസിക് ഇൻകം എന്ന ആശയത്തിന്റെ ശക്തനായ വക്താവ് ആൻഡ്രൂ യാങ് 2021ൽ ഫോർവേഡ് പാർട്ടി രൂപീകരിച്ചു. സോഷ്യൽ മീഡിയയിൽ അവർ ഉണ്ട് പക്ഷെ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചും മറ്റും ഒരു നിലയിലാവാൻ എത്രയോ കാലം പിടിക്കും. ഇതിനിടക്ക് ഒരു തമാശ പാർട്ടി രൂപീകൃതമായി. ദി അമേരിക്ക പാർട്ടി – ബിഗ്, ബ്യൂട്ടിഫുൾ ബിൽ പ്രഖ്യാപിച്ചതിനെതുടർന്ന് ട്രംപുമായി തെറ്റിപ്പിരിഞ്ഞു ഇലോൺ മസ്‌ക്ക് ഉണ്ടാക്കിയതാണ് ഈ പാർട്ടി. മസ്‌ക്ക് ഇപ്പോൾ രാഷ്‌ടീയം കുറച്ചു ബിസിനസ്സില്‍ ശ്രദ്ധ കൊടുത്തുപോകുന്നു. ദി അമേരിക്ക പാർട്ടി എന്താവുമോ എന്തോ! 1919 ൽ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യു എസ് എ (CPUSA) രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ശോഷിച്ചു സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം തീരെ ദുർബലമായി, പക്ഷെ ഇപ്പോഴുമുണ്ട്. 2024ൽ CPUSA പിളർന്നു അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി (ACP) എന്നൊരു പാർട്ടിയും വന്നിട്ടുണ്ട്.

മംദാനി കമ്മ്യൂണിസ്റ്റ് അല്ലെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, പല തവണ. പക്ഷെ ട്രംപ് സമ്മതിക്കില്ല. കമ്മ്യൂണിസവും ഡെമോക്രാറ്റിക്‌ സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം ട്രംപിന് അറിയാത്തതു കൊണ്ടല്ല പക്ഷെ അസത്യങ്ങൾ തുടർച്ചയായി പറഞ്ഞു കുറേപ്പേരെ അത് സത്യമായി വിശ്വസിപ്പിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട്. ബരാക്ക് ഹുസൈൻ ഒബാമ ജനിച്ചത് അമേരിക്കയിൽ അല്ല അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം തട്ടിപ്പാണ് എന്ന് ട്രംപ് നിരന്തരമായി പറയുകയും ഒരു വലിയ വിഭാഗം ഇപ്പോഴും അത് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്നുവെച്ച് ട്രംപ് പറയുന്നത് എല്ലാം കള്ളമാണ് എന്നല്ല കേട്ടോ. ഇന്ത്യ- പാക്കിസ്താൻ യുദ്ധം അവസാനിച്ചതായി ആദ്യം ലോകത്തെ അറിയിച്ചത് ട്രംപ് ആണ്. അതുകൊണ്ട് തന്നെ അദ്ദേഹം അതിൽ ഇടപെട്ടിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്, ഇന്ത്യാ ഗവണ്മെന്റ് അത് നിഷേധിച്ചുവെങ്കിലും!

ന്യൂജെഴ്സിയിലേക്ക് വരാം. ഇതൊരു നീല സംസ്ഥാനമാണ്. ദീർഘനാളായി ഡെമോക്രറ്റുകൾ ഭരിച്ച സംസ്ഥാനമായതുകൊണ്ട് ഇത്തവണ ഒരു മാറ്റം വേണമെന്നൊക്കെ ഇവിടുത്തെ ചില നിഷ്പക്ഷ വോട്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുമെന്നും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുമെന്നുമൊക്കെ പറഞ്ഞ റിപ്പബ്ലിക്കൻ ഗവർണ്ണർ സ്ഥാനാർത്ഥി ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ജയിക്കാനുള്ള സാധ്യതയാണ് ചില അഭിപ്രായ സർവേകളിൽ കണ്ടത്. ഒടുവിൽ ഫലം വന്നപ്പോൾ ഡെമോക്രാറ്റ് മൈക്കി ഷെറിൽ മികച്ച വിജയം നേടി. വിർജീനിയയിൽ ഡെമോക്രാറ്റ് അബിഗെയ്ൽ സ്പാൻബെർഗെർ വിജയിച്ചു. ന്യൂജേഴ്സിയും വിർജീനിയയും ന്യൂയോർക്കുമെല്ലാം പരമ്പരാഗത ഡെമോക്രാറ്റ് ഭൂരിപക്ഷ കേന്ദ്രങ്ങളാണ്. അതുകൊണ്ടു ഈ ഫലങ്ങൾ കണ്ടു പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്ന് വൈസ് പ്രസിഡന്റ് വാൻസ്‌ എക്‌സിൽ കുറിച്ചു. പക്ഷെ, അടുത്ത വർഷം നടക്കുന്ന സെനറ്റ് – ഹൗസ് ഓഫ് റപ്രസെന്ററ്റേറ്റീവ്സ് ഇലക്ഷന്‍ കൃത്യമായും ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ തന്നെയാകും.

Leave a Comment

More News