അമേരിക്കയിലെ ഫെഡറൽ സ്റ്റുഡന്റ് ലോൺ (Federal Student Loan) സമ്പ്രദായത്തിൽ അമേരിക്കൻ ഭരണകൂടം വലിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ബിരുദാനന്തര ബിരുദ (Graduate) വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്നവർക്കും നിലവിൽ ലഭിക്കുന്ന ലോൺ തുകയിൽ ഗണ്യമായ കുറവുണ്ടാകും. ഏറ്റവും പ്രധാനമായി, നിലവിൽ കോഴ്സിൻ്റെ മുഴുവൻ ചെലവും വായ്പയായി എടുക്കാൻ സഹായിച്ചിരുന്ന Graduate PLUS ലോണുകൾ ഇനി ലഭ്യമായിരിക്കില്ല.ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇനി പ്രതിവർഷം $20,500 വരെയും, കോഴ്സ് മുഴുവൻ പരമാവധി $1,00,000 വരെയുമാണ് വായ്പ ലഭിക്കുക. എന്നാൽ, മെഡിസിൻ, ലോ പോലുള്ള ഉയർന്ന യോഗ്യത ആവശ്യമുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രതിവർഷം $50,000 വരെയും മൊത്തം $2,00,000 വരെയും ലോൺ പരിധി ലഭിക്കും. ഈ മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ കടബാധ്യത ഉണ്ടാകുന്നത് തടയാനും ട്യൂഷൻ ചെലവുകൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
11 കോഴ്സുകൾക്ക് മുൻഗണന, നഴ്സിംഗിന് ആശങ്ക
പുതിയ നിയമപ്രകാരം, ഫാർമസി, ഡെൻ്റിസ്ട്രി, ലോ, മെഡിസിൻ, ക്ലിനിക്കൽ സൈക്കോളജി ഉൾപ്പെടെ 11 കോഴ്സുകൾക്ക് ‘പ്രൊഫഷണൽ ഡിഗ്രി’ പദവി ഓട്ടോമാറ്റിക്കായി ലഭിക്കും. ഈ കോഴ്സുകൾ ചെയ്യുന്നവർക്കാണ് ഉയർന്ന ലോൺ പരിധി ലഭിക്കുക. ഇവ കൂടാതെ, മറ്റ് 44 ഓളം കോഴ്സുകൾക്ക് ചില നിബന്ധനകൾ പാലിച്ച് ഈ പദവി നേടാനാകും.
എന്നാൽ, നഴ്സിംഗ്, സോഷ്യൽ വർക്ക് മാസ്റ്റേഴ്സ് പ്രോഗ്രാമുകളെ പ്രൊഫഷണൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നഴ്സിംഗ് പ്രോഗ്രാമുകൾ ഒഴിവാക്കിയത് ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ക്ഷാമം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് കോളേജസ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ് നൽകി.
ഫെഡറൽ ലോണുകൾ അമേരിക്കൻ പൗരന്മാർക്കും യോഗ്യരായ വിദേശ പൗരന്മാർക്കും (eligible non-citizens) മാത്രമാണ് ബാധകമാകുക. F1 വിസയിലുള്ള വിദ്യാർത്ഥികൾക്ക് ഈ ലോണുകൾക്ക് അർഹതയില്ല. എങ്കിലും, ലോൺ പരിധികളിലെ ഈ മാറ്റം യൂണിവേഴ്സിറ്റികളെ ട്യൂഷൻ ഫീസ്, സ്കോളർഷിപ്പുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിച്ചേക്കാം. ഇത് F1 വിദ്യാർത്ഥികളെ പരോക്ഷമായി ബാധിക്കാൻ സാധ്യതയുണ്ട്.
പുതിയ നിയമം നിലവിൽ വന്നാലും നിലവിൽ ഫെഡറൽ ലോൺ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് തിരിച്ചടവ് സാധാരണപോലെ തുടരും. എന്നാൽ, വായ്പ പരിധിയിൽ വരുന്ന കുറവ് കാരണം അധികമായി പണം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് മറ്റ് വഴികൾ തേടേണ്ടിവരും.
