എടത്വ : ജലോത്സവ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട് .എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും.
സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന് 3 മണിക്ക് എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടക്കുമെന്ന് ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു. മാനേജർ റജി എം.വർഗ്ഗീസ് അധ്യക്ഷത വഹിക്കും.
കഴിഞ്ഞ ഒരു നൂറ്റാണ്ട് ഷോട്ട് കുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച ജലോത്സവ പ്രേമികളായ എല്ലാവർക്കും ജോർജ്ജ് ചുമ്മാർ മാലിയിൽ നന്ദി അറിയിച്ചു.
വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് .ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ യു ആർ.എഫ് വേൾഡ് റെക്കോർഡ് ബഹുമതി ഈ തറവാടിന് മാത്രം സ്വന്തമാണ്.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്.നീലകണ്ഠൻ ആചാരിയായിരുന്നു ശില്പി.
1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാൽ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു. പിന്നീട് ഷോട്ട് എന്ന ഓമനപേരിൽ പുളിക്കത്ര വള്ളം അറിയപെടുവാൻ തുടങ്ങി.
വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്. പാണ്ടങ്കരി സെൻറ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ആണ് 4 ഹാട്രിക് ഉൾപെടെ 16 തവണയോളം വിജയം ഉറപ്പിച്ചത്.കോയിൽമുക്ക് നാരായണൻ ആചാരിയായിരുന്നു ശില്പി.2001ൽ ഉമാ മഹേശൻ ശില്പിയായി നിർമ്മിച്ച വള്ളമാണ് ‘ജെയ് ഷോട്ട് ‘.
2017 ജൂലൈ 27 ന് ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്.സാബു നാരായണൻ ആചാരിയാണ് ശില്പി.

