അർപിത മുഖർജിയുടെ കൊൽക്കത്തയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് നാല് ആഡംബര കാറുകൾ കാണാതായി

കൊൽക്കത്ത: അദ്ധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിൽ അറസ്റ്റിലായതിന് ശേഷം പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയുടെ നാല് ആഡംബര കാറുകൾ അവരുടെ ഒരു ഫ്ലാറ്റിൽ നിന്ന് കാണാതായതായി ഇഡി വൃത്തങ്ങൾ അറിയിച്ചു.

ജൂലൈ 23 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 21 കോടിയിലധികം രൂപയും കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അവരുടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തതിനെ തുടർന്ന് മുഖർജിയെ അറസ്റ്റ് ചെയ്തു.

കൊല്‍ക്കത്ത ഡയമണ്ട് സിറ്റി ഫ്ലാറ്റില്‍ നിന്നാണ് നാലു കാറുകള്‍ കാണാതായത്. ഓഡി എ-4, ഹോണ്ട സിറ്റി, ഹോണ്‍ സിആര്‍വി, മെഴ്സിഡസ് ബെന്‍സ് കാറുകളാണ് കാണാതായത്. അഴിമതിക്കേസില്‍ അര്‍പ്പിത അറസ്റ്റിലായ അന്നു രാത്രിയാണ് കാറുകള്‍ കാണാതായത്.

ഈ കാറുകളില്‍ വന്‍തോതില്‍ പണം കടത്തിയതായാണ് ഇഡി സംശയിക്കുന്നത്. അര്‍പ്പിതയുടെ വെള്ള നിറത്തിലുള്ള മെഴ്സിഡസ് കാര്‍ മാത്രമാണ് ഇഡി പിടിച്ചെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച ഇഡി ഉദ്യോഗസ്ഥര്‍, കാറുകള്‍ കണ്ടെത്തുന്നതിനായി വിപുലമായ തിരച്ചില്‍ നടത്താനാണ് തീരുമാനം. അര്‍പ്പിതയുടെ ഫ്ലാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ 50 കോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകളും നിരവധി സ്വര്‍ണക്കട്ടികളും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു.

ഫ്ലാറ്റില്‍ നിന്നും നിരവധി സെക്സ് ടോയ്സും വെള്ളിപ്പാത്രവും കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സൗത്ത് 24 പര്‍ഗാനയിലെ വീട്ടില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നു. കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് മന്ത്രിയുടെ വസതിയില്‍ കയറിയതെന്നാണ് സൂചന.

മിനി ട്രക്കിലെത്തിയ നാലംഗ സംഘം മന്ത്രിയുടെ വീട്ടില്‍നിന്ന് വലിയ ബാഗുകളിലാക്കി നിരവധി സാധനങ്ങള്‍ കൊണ്ടുപോയതായി സമീപവാസികള്‍ പറഞ്ഞു. റെയ്ഡിന്റെ ഭാഗമായെത്തിയ ഇഡി ഉദ്യോഗസ്ഥരാണ് ഇതെന്നായിരുന്നു നാട്ടുകാര്‍ വിചാരിച്ചത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ മകള്‍ സോഹിണി ചാറ്റര്‍ജിയുടെ പേരിലുള്ളതാണ് ഈ വീട്. സോഹിണി ഭര്‍ത്താവിനൊപ്പം വിദേശത്താണ്. ഈ വീട്ടില്‍ അര്‍പ്പിത പതിവ് സന്ദര്‍ശകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് അനധികൃത നിയമനങ്ങൾ നടന്നത്. ചാറ്റർജിയെയും മുഖർജിയെയും ഓഗസ്റ്റ് 3 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു.

Leave a Comment

More News