ഫിഫ ലോക കപ്പ്: തലവടിയിലെ സ്വന്തം വീടിനും മതിലിനും അര്‍ജന്റീന ജേഴ്സിയുടെ പെയിന്റടിച്ച് കുടുംബം

എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം. ആരായിരിക്കും കിരീടം നേടുക എന്നുള്ളത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ സംസാര വിഷയമാണ്. ലോകകപ്പിന്റെ ആരവങ്ങൾ ഉയർന്നതോടുകൂടി ഫാൻസുകാരുടെ വാക്‌പോരും മുറുകിയിരിക്കുകയാണ്.

ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്നത്. ആരാധകർ ഇതിനോടകം പലയിടങ്ങളിൽ കട്ടൗട്ടുകൾ ഉയർത്തി തങ്ങളുടെ ഇഷ്ടതാരത്തിന് പിന്തുണ നല്കി കഴിഞ്ഞു. എന്നാൽ വീടിനും മതിലിനും അർജന്റീനയുടെ ജേഴ്സിയുടെ കളർ നല്‍കി വ്യത്യസ്തമാകുകയാണ് ആരാധകർ.

തലവടി ആനപ്രമ്പാൽ തെക്ക് 12-ാം വാർഡിൽ വാലയിൽ ബെറാഖാ ഭവൻ തറവാടിനും മതിലിനും ആണ് അര്‍ജന്റീനയുടെ ആരാധകർ നിറം കൊടുത്ത് ശ്രദ്ധേയമായത്. പൊതുപ്രവർത്തകനായ ഡോ. ജോൺസൺ വി. ഇടിക്കുളയും ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസനും ആണ് മക്കളുടെ ഇഷ്ടം സാധിപ്പിച്ചത്.

മക്കളായ ബെൻ, ഡാനിയേൽ എന്നിവർ ചെറുപ്പം മുതലെ അർകന്റീനയുടെ കട്ട ആരാധകരാണ്. പത്രങ്ങളിൽ വരുന്ന മെസ്സിയുടെ ഫോട്ടോകൾ വെട്ടിയെടുത്ത് നോട്ട് ബുക്കിൽ ഒട്ടിച്ച് സൂക്ഷിക്കുക പതിവായിരുന്നു. ഫിഫ ലോക കപ്പിന്റെ 21-ാം പതിപ്പ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നപ്പോൾ മുറ്റത്ത് വെള്ളക്കെട്ട് ഉണ്ടായിട്ടും ഡാനിയേൽ നടത്തിയ പ്രകടനങ്ങൾ വാർത്തയിൽ ഇടം പിടിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് വീടിൻ്റെയും മതിലിൻ്റെയും പെയിൻ്റിംഗ് ജോലികൾ പൂർത്തിയാക്കിയത്. എങ്കിലും മക്കളുടെ സ്പോർടിസിനോടുള്ള ഇഷ്ടത്തിന് പിന്തുണ നല്‍കുകയെന്ന ഉദ്യേശത്തോടെയാണ് നിറം മാറ്റുവാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ഇവരുടെ താത്പര്യം പെയിൻ്റർ ആയ പുത്തൻപുരചിറയിൽ പി.കെ വിനോദിനോട് പങ്കുവെക്കുകയും അദ്ദേഹമാണ് യോജിച്ച നിലയിൽ തറവാടും മതിലും അണിയിച്ച് ഒരുക്കിയതും.

മൂത്ത മകൻ ബെൻ ജോൺസൺ നാഷണൽ യൂത്ത് ക്യാമ്പ് ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്നു. കോട്ടയം സിഎംഎസ് കോളജ് വിദ്യാർത്ഥിയായ ഇളയ മകൻ ഡാനിയേൽ എൻ.സി.സി കേഡറ്റു കൂടിയാണ്.

Print Friendly, PDF & Email

Leave a Comment

More News