പൂവൻകോഴിയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരന് പരിക്കേറ്റു; മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍

കൊച്ചി: കഴിഞ്ഞയാഴ്ച കൊച്ചി മഞ്ഞുമ്മല്‍ സ്വദേശിയുടെ പൂവൻകോഴിയുടെ ആക്രമണത്തിൽ രണ്ട് വയസ്സുകാരന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. പക്ഷിയുടെ ഉടമ ജലീലിനെതിരെ ഏലൂർ പോലീസ് കേസെടുത്തു. കുട്ടിയെ പരിശോധിച്ച ഡോക്ടർ പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് പറഞ്ഞു.

നവംബർ 18-നാണ് സംഭവം നടന്നത്. ചൂർണിക്കരയിലെ ഷെഫി മുബാറക്കിന്റെ മകൻ അഹമ്മദ് സലാൽ മഞ്ഞുമ്മലില്‍ അമ്മാവൻ ഫാഹിം ഹുസൈന്റെ വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് കോഴിയുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ തലയിലും നെറ്റിയിലും കവിളിലും കണ്ണിന് താഴെയും പരിക്കേറ്റു.

“കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഓടിയെത്തിയത്. ആക്രമണത്തില്‍ കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉള്ളതിനാൽ പ്ലാസ്റ്റിക് സർജറി ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടി ഇതുവരെ ഞെട്ടലിൽ നിന്ന് കരകയറിയിട്ടില്ല, ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുട്ടിയുടെ അമ്മാവൻ ഫാഹിം നൽകിയ പരാതിയെത്തുടർന്ന് ജലീലിനെതിരെ ഐപിസി സെക്ഷൻ 324 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ മുറിവേൽപ്പിക്കുക) പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

മുമ്പും ഈ കോഴി ആളുകളെ ആക്രമിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. കോഴിയെ അതിന്റെ കൂട്ടില്‍ നിന്ന് പുറത്തുവിടരുതെന്ന് അയൽവാസികൾ ജലീലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അവരുടെ ആവശ്യം ശ്രദ്ധിച്ചില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

അയല്‍‌വാസിയുമായുള്ള മുന്‍ വൈരാഗ്യത്തെ തുടർന്ന് ജലീൽ മനഃപൂർവം കോഴിയെ വിട്ടയച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. “അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ജലീലിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇയാളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ചികിത്സാ ചെലവിനുള്ള നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ജലീലിനെതിരെ പരാതി നൽകാൻ കുടുംബം തീരുമാനിച്ചത്.
കുട്ടിയുടെ കണ്ണുകൾക്ക് താഴെയുള്ള പരിക്ക് ഗുരുതരമാണെന്ന് ഫാഹിം പറഞ്ഞു.

“ആദ്യം, പരിക്കുകൾക്ക് ചെറിയ ഡ്രസ്സിംഗ് ആവശ്യമാണെന്ന് ഞങ്ങൾ കരുതി. എന്നാൽ കണ്ണിനു താഴെയുള്ള മുറിവ് ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു. ആശുപത്രി ബില്ലിനെക്കുറിച്ച് ഞങ്ങൾ ജലീലിനോട് പറഞ്ഞപ്പോൾ, അയാളില്‍ നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ് പറഞ്ഞത്,” ഫാഹിം പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News