രണ്ടാം തവണയും ഗോൾഡൻ ബോൾ നേടി മെസ്സി താരമായി; എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്

ദോഹ: ഖത്തർ ലോകകപ്പ് ലയണൽ മെസ്സിക്ക് റെക്കോർഡുകളുടെ ഫുട്ബോൾ സീസണായിരുന്നു. ഇതിഹാസ പ്രകടനത്തോടെ ഫൈനൽ പിടിച്ചടക്കിയ മെസ്സിയുടെ കാത്തിരിപ്പിന് ഇരട്ടി മധുരമായിരുന്നു. ഫൈനലിന് ശേഷം മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്ത് പിടിച്ച് മെസ്സി ലോകകപ്പ് കിരീടം ചുംബിക്കുന്നത് ലോകം കണ്ടു. ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ മെസ്സി ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി.

2014 ലോകകപ്പിലും മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. അന്ന് ഫൈനലിൽ ജർമ്മനിയോട് അർജന്റീന തോറ്റെങ്കിലും മെസ്സി തന്നെയായിരുന്നു മികച്ച താരം. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരമാണ് മെസ്സി.

1998 മുതലുള്ള ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ലോകകപ്പ് കിരീടവും ഗോൾഡൻ ബോളും ഒരേ ടീമിന് ലഭിച്ചില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കാം. എന്നാൽ, ആ ചരിത്രവും മെസ്സിക്ക് മുന്നിൽ മാറുകയായിരുന്നു. മികച്ച ഗോൾ സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് മെസ്സിയെ പിന്തള്ളി കിലിയന്‍ എംബാപ്പെ സ്വന്തമാക്കി.

ഫൈനലിലെ ഹാട്രിക് അടക്കം 8 ഗോളാണ് ഫ്രാൻസ് സൂപ്പർ താരം നേടിയത്. ഗോൾഡൻ ബൂട്ടിനായുള്ള മെസിയുടെയും എംബാപ്പെയുടെയും വാശിയ പോരാട്ടത്തിനാണ് ഖത്തറിലെ ലുസൈൽ നൽകുന്നത്. അർജന്റീനയുടെ ഗോൾവല കാത്ത മിശിഹയുടെ മാലാഖ എമിലിയാനോ മാർട്ടിനെസ് മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി. ഫൈനലിലെ മാസ്‌മരിക പ്രകടനത്തിനാണ് മാർട്ടിന് ഗോൾഡൻ ഗ്ലൗ ലഭിച്ചത്.

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ പോരാട്ടത്തിൽ കിംഗ്സ്‌ലി കോമാന്റെ കിക്കിൽ നിന്ന് മാർട്ടിനെസ് രക്ഷപ്പെടുത്തിയത് നിർണായകമായിരുന്നു. അർജന്റീനയുടെ എൻസോ ഫെർണാണ്ടസാണ് ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരം.

Print Friendly, PDF & Email

Leave a Comment

More News