മഞ്ചേരി മെഡിക്കൽ കോളേജ്; ഭൂമി ഏറ്റെടുക്കാൻ തയ്യാറാവാത്ത സർക്കാർ നടപടി വിവേചനം: വെൽഫെയർ പാർട്ടി

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിന് വേട്ടേക്കോട് കണ്ടെത്തിയ 50 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സാധ്യമല്ല എന്ന സർക്കാർ തീരുമാനം മലപ്പുറത്തോടുള്ള ഭരണകൂട വിവേചനത്തിന്റെ തുടർച്ചയാണ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ഭൂമി ഏറ്റെടുക്കാൻ പണമില്ലാ എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മഞ്ചേരിക്ക് ശേഷം തുടങ്ങിയ മെഡിക്കൽ കോളേജുകൾക്ക് പോലും ആവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. ജനറൽ ഹോസ്പിറ്റലിനെ മെഡിക്കൽ കോളജാക്കി മാറ്റിയതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ഭൂമിപോലും അവിടെയില്ല. നാല്പത്തിയഞ്ച് ലക്ഷം ജനങ്ങൾക്ക് വേണ്ടി അൻപത് ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സാധ്യമല്ല എന്ന നിലപാട് ജില്ലയിലെ ജനങ്ങളെ പരിഹസിക്കലാണ്. ഈ നിലപാട് തുടരാനാണ് സർക്കാർ തീരുമാനിക്കുന്നെതെങ്കിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നൽകി.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

Leave a Comment

More News