ദാദാസാഹേബ് പുരസ്ക്കാര ജേതാവ് മോഹന്‍‌ലാനിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം നാളെ തിരുവനന്തപുരം സെന്‍‌ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മഹാനടൻ മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിക്കുന്ന ‘മലയാളം വാനോളം ലാൽ സലാം’ പരിപാടി നാളെ വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

ആദരവ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. കവി പ്രഭാവർമ്മ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഈ പ്രശസ്തിപത്രത്തിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി. ആർ അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരുൾപ്പെടെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിശിഷ്ടാതിഥികളായി സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, നടിമാരായ രഞ്ജിനി, അംബിക എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. വലിയ ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്. എല്ലാവർക്കും സുരക്ഷിതമായി പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ പോലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

വൈകുന്നേരം 4.30 ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.  ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. മോഹൻലാലിന്റെ നടനചാതുര്യത്തിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി സുബ്രഹ്‌മണ്യൻ ആശാന്റെ ‘തിരനോട്ടം’ ഉണ്ടാകും. തുടർന്ന്, എം.ജി ശ്രീകുമാർ, സുജാത, സിത്താര, മഞ്ജരി, മൃദുല വാര്യർ, റിമി ടോമി തുടങ്ങി മലയാളത്തിലെ പ്രശസ്തരായ ഗായകർ മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി സംഗീതാർച്ചന നടത്തും. മോഹൻലാലും സംഗീത വിരുന്നിൽ ഗാനം ആലപിക്കും. പരിപാടിക്ക് ആശംസകൾ അർപ്പിക്കുവാനായി നടിമാരായ ശോഭന, മീന, ഉർവശി, മേനക, ലക്ഷ്മി ഗോപാലസ്വാമി, മാളവിക മോഹനൻ, രഞ്ജിനി, അംബിക എന്നിവരും ‘ലാൽസലാം’ വേദിയിലെത്തും. കെ എസ് എഫ് ഡി സി ചെയർപേഴ്‌സൺ കെ മധു നന്ദി അറിയിക്കും. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ നേർക്കാഴ്ച ഇത്രയും വിപുലമായി അദ്ദേഹത്തിന്റെ പൂർണ്ണ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

രാത്രി 9.30 വരെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയില്‍ വച്ച് മോഹന്‍ലാലിനെ ആദരിക്കാന്‍ അവസരം തേടി നിരവധി വ്യക്തികളും സംഘനടകളും സര്‍ക്കാരിനെ സമീപിച്ചെങ്കിലും മോഹന്‍ലാലിനുള്ള സര്‍ക്കാര്‍ ആദരം എന്നതിൻ്റെ പ്രധാന്യം നഷ്‌ടമാകുമെന്നതിനാല്‍ അവർക്ക് അവസരം നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ ഒരു ആദരിക്കൽ കർമ്മം മാത്രമാണുണ്ടാകുക, അത് സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി നല്‍കുന്ന ആദരം മാത്രമാണ് എന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരിപാടിയുടെ ഒരുക്കങ്ങള്‍ മന്ത്രിമാരായ സജി ചെറിയാനും വി ശിവന്‍കുട്ടിയും വിലയിരുത്തി. പൊലീസ്, ഗതാഗതം, ഫയര്‍ഫോഴ്‌സ്, നഗരസഭ, ആരോഗ്യം തുടങ്ങിയ വിവധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലാ ഭരണ കൂടം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനു പുറമേ പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരുമുണ്ടായിരിക്കും. കേരള സര്‍ക്കാരിനു വേണ്ടി കവി പ്രഭാ വര്‍മ്മ എഴുതിയ പ്രശസ്‌തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനു കൈമാറും. ഗായിക ലക്ഷ്‌മി ദാസ് പ്രശസ്‌തി പത്ര കവിത ചൊല്ലും.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News