ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയയില്‍: ബിഷപ് എഫ്രെന്‍ എസ്മില്ല മുഖ്യാതിഥി

ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരളകത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികത്തോലിക്കര്‍ക്കു മാതൃകയായി സേവനത്തിന്‍റെ 47 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ 2025 നവംബര്‍ 8 ശനിയാഴ്ച്ചയാണു ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍’ എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

അന്നേദിവസം വൈകുന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഫിലാഡല്‍ഫിയാ അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ എഫ്രെന്‍ വി എസ്മില്ല ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലും, സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കാ കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൃതഞ്ജതാബലിയര്‍പ്പണം നടക്കും.

ഐ. എ. സി. എ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫിലാഡല്‍ഫിയ ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, ഡയറക്ടര്‍മാരായ സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ബിപ്പി മാത്യു തറയില്‍, സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി വികാരി ഫാ. ബാബു മഠത്തില്‍പറമ്പില്‍ എന്നിവര്‍ ബിഷപ്പിനൊപ്പം ദിവ്യബലിയില്‍ സഹകാര്‍മ്മികരാവും.

വിശിഷ്ടാതിഥികള്‍ക്കു സ്വീകരണം, ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ സ്വീകരണഘോഷയാത്ര, കൃതഞ്ജതാ ബലിയര്‍പ്പണം, ജൂബിലിദമ്പതിമാരെ ആശീര്‍വദിച്ചഭിനന്ദിക്കുക, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയാണു ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പൂര്‍വികപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കര്‍ ഒരേ കുടക്കീഴില്‍ അണിനിരന്ന് ഒന്നിച്ചര്‍പ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ഫിലാഡല്‍ഫിയായിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ഐ. എ. സി. എ. യിലെ അംഗദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങള്‍ എന്നിവ കാണികള്‍ക്കു കണ്‍കുളിര്‍ക്കെ ആസ്വദിക്കുന്നതിനുള്ള വക നല്‍കും.

ഐ. എ. സി. എ. പ്രസിഡന്‍റ് തോമസ് സൈമണ്‍, ജനറല്‍ സെക്രട്ടറി ചാര്‍ലി ചിറയത്ത്, ട്രഷറര്‍ സ്വപ്ന സജി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്‍റ് ജോഷ്വ ജേക്കബ്, ജോ. സെക്രട്ടറി മെര്‍ലിന്‍ അഗസ്റ്റിന്‍, ജോ. ട്രഷറര്‍ ഫിലിപ് ജോണ്‍ (ബിജു) എന്നിവരുടെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്‍റ് അനീഷ് ജയിംസ്, അലക്സ് ജോണ്‍, സണ്ണി പടയാറ്റില്‍, ജോസ് മാളേയ്ക്കല്‍, ഓസ്റ്റിന്‍ ജോണ്‍, ജോസഫ് മാണി, തോമസ് നെടുമാക്കല്‍, ഫിലിപ് എടത്തില്‍, റോമിയോ ഡാല്‍ഫി, ജറി കുരുവിള, ജറിക് എബ്രാഹം, ജസ്റ്റിന്‍ തോമസ്, സേവ്യര്‍ മൂഴിക്കാട്ട്, ജോസഫ് സക്കറിയ, ജോസഫ് തോമസ്, ജോയി കരുമത്തി എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
2025 ല്‍ വിവാഹജീവിതത്തിന്‍റെ രജത (25), സുവര്‍ണ (50) ജൂബിലികള്‍ ആഘോഷിക്കുന്ന ദമ്പതിമാരെയും, ദാമ്പത്യജീവിതത്തില്‍ 50 ലധികം വര്‍ഷങ്ങള്‍ പിന്നിട്ടവരെയും ദിവ്യബലിമദ്ധ്യേ ബിഷപ് ആശീര്‍വദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും.

ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴില്‍ പ്രവാസി-അഭയാര്‍ത്ഥി കാര്യാലയത്തിന്‍റെ ചുമതലവഹിക്കുന്ന (പാസ്റ്ററല്‍ കെയര്‍ ഫോര്‍ റഫ്യൂജീസ് ആന്‍റ് മൈഗ്രന്‍റ്സ്) ഡയറക്ടര്‍ സിസ്റ്റര്‍ ജെര്‍ത്രൂഡ് ബോര്‍സ്, പി.സി.എം.ആര്‍ മുന്‍ ഡയറക്ടര്‍ ടോം ബെറ്റ്സ് തുടങ്ങിയുള്ള വൈദികരും ഹെറിറ്റേജ് ദിനത്തില്‍ പങ്കെടുക്കും.

ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി ആയിരത്തിതൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ കുടിയേറി വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച മലയാളി കത്തോലിക്കര്‍ 1978 ല്‍ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു സ്നേഹകൂട്ടായ്മയായി തലയുയര്‍ത്തി നില്‍ക്കുന്നു.

പ്രവാസികളായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ നാലു ദശാബ്ദക്കാലം കഠിനാധ്വാനംചെയ്ത് മൂല്യബോധമുള്ള നല്ലൊരു സമൂഹത്തെ രൂപീകരിക്കുകയും സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്കു നല്ലൊരു ഭാവിയുണ്ടാക്കികൊടുക്കുകയും ചെയ്ത ആദ്യതലമുറക്കാരെ ഈ അവസരത്തില്‍ കൃതഞ്ജതാപൂര്‍വം സ്മരിക്കുന്നു.

Leave a Comment

More News