കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാർ പിന്മാറി. പിൻവാങ്ങാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഹർജി ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് ജഡ്ജി പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചത്. അതിനാൽ, കേസ് ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്ന് കോടതി അറിയിച്ചു.
അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റിവച്ചു. എസ്‌എഫ്‌ഐഒ അന്വേഷണത്തെയും അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടർ നടപടികളെയും ചോദ്യം ചെയ്ത് സിഎംആർഎൽ കമ്പനി സമർപ്പിച്ച ഹർജിയാണിത്.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ എസ്‌എഫ്‌ഐഒയുടെയും കേന്ദ്ര സർക്കാരിന്റെയും അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെത്തുടർന്ന് ജസ്റ്റിസ് നീന ബൻസൽ കൃഷ്ണ വാദം കേൾക്കൽ 2026 ജനുവരി 13 ലേക്ക് മാറ്റി. ഗൗരവമുള്ള കേസാണെങ്കിലും കേന്ദ്രം ഗൗരവമായി എടുക്കുന്നില്ലെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ആരോപിച്ചു.
കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് എസ്‌എഫ്‌ഐഒയും സിഎംആർഎല്ലും നേരത്തെ പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. കമ്പനികളുടെ രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപേക്ഷയിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വഴിയാണ് ഈ നോട്ടീസ് നൽകേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ, മാസപ്പടി കേസ് സംബന്ധിച്ച് സംസ്ഥാനത്തും കേന്ദ്രത്തിലും നിയമനടപടികൾ നീണ്ടുപോവുകയാണ്.
