കേരള ബി ജെ പി – ഭാരതീയ ജന്‍ സംഘ് മുതൽ 2026 വരെ: ജയശങ്കർ പിള്ള

സംഘടനാ വളർച്ച, സമരങ്ങൾ, തിരഞ്ഞെടുപ്പ് മുന്നേറ്റം, വികസന രാഷ്ട്രീയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു അവലോകനം

1. ജന്‍ സംഘില്‍ നിന്ന് ബി ജെ പിയിലേക്ക്

ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദു സാംസ്കാരിക ദേശീയതയെ ആധാരമാക്കി പ്രവർത്തിച്ച രാഷ്ട്രീയ സംഘടനയായ ഭാരതീയ ജന്‍ സംഘ് 1951-ൽ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്തിൽ സ്ഥാപിതമായി. ആർഷ ഭാരത സംസ്കാരത്തിലൂന്നി ജനാധിപത്യ വ്യവസ്ഥിതിയിലൂടെ സാമൂഹിക ഉയർച്ചയിലേക്ക് ഭാരതത്തെ നയിക്കുക എന്ന പരമമായ ലക്ഷ്യമാണ് ഭാരതീയ ജന്‍ സംഘ് ലക്ഷ്യമിട്ടത്.

വടക്കേ ഇന്ത്യയെ അപേക്ഷിച്ച്, കേരളത്തിൽ ഈ സംഘടനയുടെ പ്രവർത്തനം വളരെ പരിമിതമായിരുന്നുവെങ്കിലും ആശയപരമായ ഒരു രാഷ്ട്രീയധാരയായി അത് നിലവിൽ വരികയും, പല പ്രമുഖ ചിന്തകരും, രാഷ്ട്രീയ പ്രവർത്തകരും ജന്‍ സംഘിന്റെ ചിന്താധാരയിലേക്കും, പ്രവർത്തനങ്ങളിലേക്കും കടന്നു വന്നു.

1975-ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം (1975–1977) കഴിഞ്ഞ് ഇന്ത്യയിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പിന്നീട് 1980-ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിക്കപ്പെടുമ്പോൾ മുഖ്യ രാഷ്ട്രീയ പാർട്ടിയായിരുന്ന കോൺഗ്രസ്സ് നേതൃപരമായും, ആശയപരമായും വിഘടിച്ചു പല തട്ടുകളിലാകുകയും, ഇടതു രാഷ്ട്രീയ പാർട്ടി പല സംസ്ഥാനങ്ങളിലും വേരോട്ടം നിലച്ചു മുഖ്യ പ്രതിപക്ഷ സ്ഥാനത്തു പോലും വിരലിൽ എണ്ണുവാൻ പാകത്തിനാകുകയും ചെയ്തു. കേരളത്തിൽ മാത്രമാണ് ഇടതു വലതു പക്ഷം അടിയൊഴുക്കുകൾ ഉണ്ട് എങ്കിൽ പോലും നിലനിന്നു പോകുന്നത് എന്ന് കാണാം. ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യകാല ദേശീയ നേതാക്കൾ അടൽ ബിഹാരി വാജ്‌പേയിയും ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ആയിരുന്നു.

2. കേരളത്തിലെ ബിജെപി സംഘടനാ വളർച്ച

കേരളത്തിൽ ബി ജെ പി ആദ്യ കാലത്ത് വളരെ ചെറിയ രാഷ്ട്രീയ ശക്തിയായിരുന്നു. കേരളത്തിന്റെ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം പ്രവർത്തനങ്ങളിൽ വ്യാപൃതമായിരുന്ന പാർട്ടി വർഷങ്ങളായി നടത്തിയ ചിട്ടയായ സംഘടനാപരമായ പ്രവർത്തനങ്ങൾ വഴി ഇന്ന് രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമായി മാറി.

ഈ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാക്കൾ കെ.ജി. മാരാര്‍, പി.പി. മുകുന്ദന്‍, കെ. രാമൻ പിള്ള, പരമേശ്വർ ജി, ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി എസ് സുരേന്ദ്രൻ പിള്ള, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, കൃഷ്ണകുമാർ, സി കെ പത്മനാഭൻ, എം ടി രമേഷ് എന്നിവർ അടങ്ങുന്ന നേതാക്കളുടെ നീണ്ട നിരയാണ്.

3. ബിജെപിയുടെ വളർച്ചയിൽ ആർ എസ് എസ് വഹിച്ച പങ്ക്

കേരളത്തിൽ ബി ജെ പി വളരുന്നതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ച സംഘടനയാണ് രാഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആര്‍ എസ് എസ്. 1925-ൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ സ്ഥാപിച്ച ആർ എസ് എസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹിക-സാംസ്കാരിക സംഘടനയായാണ്. യുവാക്കളിലും, കുട്ടികളിലും ദേശീയ ബോധവും, രാഷ്ട്ര സ്നേഹവും ഊട്ടി ഉറപ്പിച്ചു രാഷ്ട്രത്തിന്റെ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ വികസനവും, സുരക്ഷയും, ഉയർച്ചയും, നിർമ്മനവും നടത്തുക എന്ന പരമമായ ലക്ഷ്യമാണ് RSS ലക്ഷ്യമിടുന്നത്.

കേരളത്തിൽ ആർ എസ് എസ്, ശാഖകൾ വഴി ദേശീയ പ്രവർത്തകരെ സൃഷ്ടിച്ചു, സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തി, യുവജനങ്ങളെ സംഘടനാപരമായി പരിശീലിപ്പിച്ചു, നിരന്തരമായ സമ്പർക്കങ്ങളിലൂടെയും, ഗൃഹ സന്ദര്‍ശനങ്ങളിലൂടെയും സേവാഭാരതി പോലുള്ള സാമൂഹിക സേവനത്തിലൂന്നി പ്രവർത്തിക്കുന്ന ഒരു വലിയ ശക്തിയായി വളർന്നു. ഭാരതത്തിൽ ഏറ്റവും കൂടുതൽ ശാഖകൾ പ്രവർത്തിക്കുന്നത് രാഷ്ട്രീയ, വിദ്യാഭ്യാസപരമായി ഉയർച്ചയുള്ള കേരളത്തിലാണ് എന്നത് എടുത്തു പറയേണ്ട ഒന്നാണ്. ഈ സംഘടനയുടെ അടിയുറച്ച പ്രവർത്തനങ്ങളിലൂടെ ബി ജെ പിക്ക് ശക്തമായ പ്രവർത്തക അടിത്തറ ലഭിക്കുകയും, മറ്റു രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങൾ നിഷ്പ്രഭമാക്കി കൊണ്ട് ബിജെപി പടിപടിയായി മുന്നോട്ടു വരികയും ചെയ്തു.

4. മാധ്യമ പിന്തുണയില്ലാത്ത രാഷ്ട്രീയ വളർച്ച

കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ബി ജെ പി വളർന്നതിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെ പരിമിത പിന്തുണയാണ്. കേരളത്തിലെ മാധ്യമ രംഗം ചരിത്രപരമായി പ്രധാനമായും രണ്ട് മുന്നണികളെ മാത്രമാണ് (LDF / UDF) നാളിതുവരെയും പിന്തുണച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്തു ഇവരിൽ രണ്ടു പേരെയും മാറി മാറി വളർത്തിയും തളർത്തിയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനായുള്ള ശ്രമങ്ങൾ ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ സുലഭമായ കാഴ്ചയാണ്. ആദ്യ കാലങ്ങളിൽ ചില പത്ര മാധ്യമങ്ങൾ ആണ് ഇതിൽ മികച്ചു നിന്നതു എങ്കിലും, സാങ്കേതിക വിദ്യ വളർന്നപ്പോൾ പുതിയ തലമുറയെ വിഷ്വൽ മീഡിയ വഴി രാഷ്ട്രീയ പ്രചാരണ വേലകിൽ സാധീനിക്കുവാൻ വാർത്താ ചാനലുകൾ മത്സരം തുടരുന്നു.

ഈ സാഹചര്യത്തിലാണ് ബി ജെ പി സോഷ്യൽ മീഡിയ, നേരിട്ടുള്ള ജനസമ്പർക്കം, സംഘടനാ പ്രവർത്തനം, ഗൃഹ സന്ദർശനം, കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദീകരണ യോഗങ്ങൾ എന്നിവ വഴി പിന്തുണ വർധിപ്പിക്കാൻ ശ്രമിക്കുന്നത്.

5. ശബരിമല പ്രക്ഷോഭങ്ങൾ

കേരളത്തിലെ ബി ജെ പി രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയ സംഭവമാണ് “Indian Young Lawyers Association v. State of Kerala” എന്ന കേസിൽ സുപ്രീം കോടതിയുടെ വിധി. ഈ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം അനുവദിക്കുകയും, കേരളത്തിലെ ഇടതു സർക്കാർ വിധി നടപ്പിൽ വരുത്തിയതും, പിന്നീടുണ്ടായ സമര സന്നാഹങ്ങളും കേരളത്തിലെ ബി ജെ പി യുടെ വളർച്ചയ്ക്ക് മുഖ്യ കാരണമായി. പിന്നീട് 2025 ൽ പുറത്തു വന്ന ഇടതു പക്ഷപ്രവർത്തകരും, വലതു പക്ഷ പ്രവർത്തകരും ഉൾപ്പെട്ട ശബരിമല സ്വർണ്ണ കവർച്ചയും, മറ്റു ദേവസ്വം ക്ഷേത്രങ്ങളിലെ കവർച്ചയും വിശാസി സമൂഹത്തിൽ ബി ജെ പി യുടെ വളർച്ചയ്ക്ക് കൂടുതൽ സ്വാധീനം നൽകുന്നു. ഇതിന് പിന്നാലെ കേരളത്തിൽ വലിയ പ്രതിഷേധങ്ങൾ നടക്കുകയും, 3000 ത്തിൽ അധികം ആളുകൾ ഇന്നും സർക്കാർ നൽകിയ ഒട്ടനവധി കേസുകളിൽ പ്രതിയായി തുടരുന്നു എന്നതും യാഥാർഥ്യമാണ്.

6. ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റം

കേരളത്തിൽ ബി ജെ പി ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടു ശതമാനം വർധിപ്പിച്ചു എന്ന് മാത്രമല്ല തൃശൂർ മണ്ഡലത്തിൽ ഉജ്ജ്വല വിജയവും, നിരവധി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും വരികയുണ്ടായി. നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ നോക്കുമ്പോൾ 36 മണ്ഡലങ്ങളിലാണ് വിജയ സാധ്യത വിലയിരുത്തുന്നത്. പ്രത്യേകിച്ച്: 2014 ,2019 പാർലമെൻറ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു 2024 ൽ വ്യാപകമായ വോട്ടു വളർച്ചയും, പാർട്ടിയുടെ അണികളിൽ ഉണ്ടായ ആത്മവിശാസവും വളരെ വലുതാണ്. അതിനോടൊപ്പം എൽ ഡി എഫ് , യു ഡി എഫ് മുന്നണികളിൽ നിന്നും ഒട്ടനവധി നേതാക്കൾ ആണ് എൻ ഡി എ പക്ഷത്തേക്ക് മാറിയിട്ടുള്ളത്.

7. തദ്ദേശീയ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റം

കേരളത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനുകളിലും ബി ജെ പി /എൻ ഡി എ ,വളർച്ച കൈവരിച്ചു. തിരുവനതപുരം, തൃപ്പൂണിത്തുറ അടക്കം നിരവധി ശ്രദ്ധേയ കേന്ദ്രങ്ങൾ അവർ പിടിച്ചടക്കി, ഒപ്പം താഴെ തട്ടിൽ വാർഡുകളിൽ പോലും വിജയസാധ്യത കൈവരിക്കുവാന്‍ എൻ ഡി എ സഖ്യത്തിന് കഴിഞ്ഞു.

8. BDJS- നിർണ്ണയക ഘടകം

ഭാരത് ധർമ്മ ജന സേന (ബിഡിജെഎസ്) എന്ന പാർട്ടി എന്‍‌ഡി‌എ മുന്നണിയിൽ പ്രധാനമായും കേരളം സംസ്ഥാനത്തു മാത്രമാണ് ശ്രദ്ധേയമായ പങ്ക് വഹിക്കുന്നത്. ബിഡിജെഎസ് കേരളത്തിലെ ചില സാമൂഹിക വിഭാഗങ്ങളുമായി എന്‍‌ഡി‌എയെ കൂടുതൽ അടുത്തിടപഴകാന്‍ സഹായിക്കുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുമായി ബന്ധപ്പെട്ട സമൂഹങ്ങളിൽ ബിഡിജെഎസിനുള്ള സ്വാധീനം ഒരു വിഭാഗം വോട്ടുകൾ എൻ ഡി എ യിൽ എത്തിക്കുവാൻ പര്യാപ്‌തമാണ്. ഇതിനൊപ്പം ബിഡിജെഎസ് തിരഞ്ഞെടുപ്പുകളിൽ എന്‍‌ഡി‌എയുടെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, രാഷ്ട്രീയ പ്രവർത്തനങ്ങൾ, കൂടാതെ എന്‍ഡി‌എയുടെ സംസ്ഥാനതല തന്ത്രങ്ങളിൽ നിർമ്മിക്കുന്നതിൽ പങ്കാളിത്തം നിർവഹിക്കുന്നു. പാർട്ടിയുടെ നേതാവായ തുഷാർ വെള്ളാപ്പള്ളി എസ് എൻ ഡി പി യുടെ കൂടി നേതൃനിരയിൽ ഉള്ളതിനാൽ തെരഞ്ഞെടുപ്പ് ഗോദയിൽ അവർക്കു നിർണ്ണായക സ്ഥാനം ഉണ്ട്.

ഇങ്ങനെ നോക്കുമ്പോൾ ബിഡിജെഎസ് കേരളത്തിൽ എന്‍‌ഡി‌എയുടെ സാമൂഹിക പിന്തുണയും രാഷ്ട്രീയ സാന്നിധ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന സഹപാർട്ടിയായി പ്രവർത്തിക്കുന്നു.

9. എൻ ഡി എ മുന്നണിയും 20/20 പാർട്ടിയും

പതിറ്റാണ്ടുകളായി കിഴക്കമ്പലം കേന്ദ്രീകരിച്ചു, വികസന മുന്നേറ്റം നടത്തിയ പ്രാദേശിക പാർട്ടിയാണ് 20/20. ശ്രീ സാബു ജേക്കബിന്റെ തീഷ്ണമായ രാഷ്ട്രീയ,വികസന കാഴ്ച്ചപ്പാടുകൾക്കു വ്യക്തമായ വിജയം കണ്ടിട്ടുള്ള പഞ്ചായത്തുകളിൽ ഒന്നാണ് കിഴക്കമ്പലം. അതിനൊടനുബന്ധിച്ചു എറണാകുളം ജില്ലയിലെ പല പഞ്ചായത്തുകളിലും,20/20 യ്ക്ക് മുന്നേറുവാൻ കഴിഞ്ഞിട്ടുണ്ട്. 20/20 കൂടി എൻ ഡി എ മുന്നണിയിൽ വന്നതോട് കൂടി വരുന്ന തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് സാധ്യത ഏറുന്നു.

10. കേഡർ രാഷ്ട്രീയയ വത്കരണത്തിൽ അനുബന്ധ സഘടന/സ്ഥാപങ്ങളുടെ സ്വാധീനം.

സംഘ്‌പരിവാര്‍ സംഘടനകൾ ശാഖകൾ, പരിശീലന ക്യാമ്പുകൾ, സേവനപ്രവർത്തനങ്ങൾ എന്നിവ വഴി കൃത്യമായ കേഡർ അടിത്തറ സൃഷ്ടിക്കുവാനും,ഇത് പിന്നീട് ബി ജെ പി രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (ABVP) – വിദ്യാർത്ഥി മേഖല, ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) – തൊഴിൽ മേഖല, വിശ്വ ഹിന്ദു പരിഷത് – മത-സാംസ്കാരിക മേഖല, വനിതാ മോർച്ച,ന്യൂനപക്ഷ മോർച്ച , ബജ്‌രംഗ്ദൾ, ശിവസേന, സേവന രംഗത്തു ബഹു പ്രതിഭകളെ അണിനിരത്തി സേവാഭാരതി, സേവന രംഗത്ത് തത്പരരായ വിവിധ ആശുപത്രികൾ, ആംബുലൻസുകൾ, വിദ്യാഭ്യാസ, ന്യായവില ഷോപ്പുകൾ എന്നിവ ബിജെപി ഉയർത്തിപ്പിടിക്കുന്ന വികസിത കേരളത്തിന്റെ അടിത്തറ പാകി.

11. ശബരിമല സ്വർണ്ണ വിവാദവും വഖഫ് ഭൂമി തർക്കവും

സമീപ രാഷ്ട്രീയ കേരളത്തിൽ പൊതു മനസ്സുകളെ പിടിച്ചുലച്ച രണ്ടു പ്രധാന സംഭവങ്ങളാണ് ശബരിമല സ്വർണ്ണ കവർച്ചയും, വഖഫ് ഭൂമി വിഷയവും. ഈ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ഭരിക്കുന്ന പാർട്ടിയുടെ ഇരട്ടത്താപ്പ് നയം, അഴിമതി എന്നിവ മനസ്സിലാക്കി കൊടുക്കുന്നതിൽ മറ്റേതു മുന്നണികളെക്കാളും ബി ജെ പിക്ക് കഴിഞ്ഞു എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്. കേരളത്തിലെ നിശ്ശബ്ദവും, നിഷ്പക്ഷവുമായ വോട്ടുകൾ ആണ് വിധി നിർണ്ണയിക്കുക എന്നതും ശ്രദ്ധേയമാണ്.

12. മോഡി സർക്കാരിന്റെ വികസന പദ്ധതികൾ (കേരളം പുറം തിരിഞ്ഞു)

ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കി, എങ്കിലും അത് കേരള സർക്കാർ എത്രമാത്രം വേണ്ട രീതിയിൽ വിനിയോഗിച്ചു എന്നത് ചർച്ചാ വിഷയമാണ്. രാഷ്ട്രീയ വേർതിരിവ് മൂലം നഷ്ടപ്പെടുത്തിയ ഒട്ടനവധി കേന്ദ്ര വികസന പദ്ധതികൾ ആണ് കഴിഞ്ഞ ഭരണ കാലം കേരളത്തിന് നൽകിയത്. പേര് മാറ്റിയും വക മാറ്റിയും നടത്തിയ പ്രവർത്തനങ്ങളിൽ കേരളം അമ്പേ പരാജയം ആയിരുന്നു.

കേരളത്തിൽ പ്രയോജനപ്പെട്ടതായി പറയപ്പെടുന്ന ചില പദ്ധതികൾ:

Pradhan Mantri Awas Yojana – വീടുനിർമാണ പദ്ധതി, Pradhan Mantri Ujjwala Yojana – ഗ്യാസ് കണക്ഷൻ പദ്ധതി, Ayushman Bharat – ആരോഗ്യ ഇൻഷുറൻസ് പദ്ധതി, Swachh Bharat Mission – ശുചിത്വ പദ്ധതി, PM shree – സമഗ്ര വിദ്യാഭ്യാസ പദ്ധതി, ഇങ്ങനെ ആരോഗ്യ രംഗത്തും, കൃഷി, റോഡുകൾ, റയിൽവെ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ടൂറിസം മേഖലയിൽ കേന്ദ്രം നൽകിയ പല പദ്ധതികളും നടപ്പിലാക്കാതെ നടത്തിയ ഇടതു ഭരണം നഷ്ടപ്പെടുത്തിയത് വികസിത കേരളത്തിന്റെ സ്വപ്നങ്ങളാണ്.

13.ബിജെപി – എൻഡിഎ യുടെ ഭാവി, കേരള രാഷ്ട്രീയത്തിൽ

കേരളത്തിൽ പൊതു തെരഞ്ഞെടുപ്പ് ആരംഭിച്ച കാലം മുതൽ 2026 വരെ ഇടതു വലതു മുന്നണികൾ ആണ് മാറി മാറി ഭരിച്ചിട്ടുള്ളത്. ഇടതു കാലിലെ മന്ത് വലതു കാലിലേക്കും, തിരിച്ചും മാറ്റി കേരള ജനത കഴിഞ്ഞ കാലം അത്രയും വികസന മുരടിപ്പിലേക്ക് കൂപ്പു കുത്തി. കേരളത്തിൽ ഇന്ന് കൊട്ടിഘോഷിക്കുന്ന റയിൽ, ഹൈവേ, ഉന്നത വിദ്യഭ്യാസ വികസനം, പെൻഷൻ,ആരോഗ്യ പദ്ധതികൾ, കൃഷി ആനുകൂല്യം, ഭവന പദ്ധതികൾ എന്നിവയെല്ലാം കേന്ദ്ര ഫണ്ട് ആണ് എന്നുള്ളത് മറച്ചു പിടിച്ചു പേരുകൾ മാറ്റി നടപ്പിലാക്കി ജനങ്ങളെ വഞ്ചിച്ച സർക്കാരും പാർട്ടിയുമാണ് തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിയെ എതിർക്കുന്നത്. എന്നാൽ, രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്തിൽ കഴിഞ്ഞ പ്രാവശ്യം നടത്തിവന്ന വികസന മുന്നേറ്റ വിളംബരവും, പ്രവർത്തനങ്ങളും, ജനനങ്ങളെ സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ജാതി മത സമവാക്യങ്ങളിൽ ഭരണം വച്ച് മാറിയിരുന്ന ഇടതു വലതു സർക്കാരുകൾക്ക് മുൻപിൽ എന്‍‌ഡി‌എ മുന്നോട്ടു വെക്കുന്നത് വികസിത കേരളം, സ്വയം പര്യാപ്ത കേരളം എന്ന മുദ്രാവാക്യമാണ്.

ജന്‍ സംഘ് കാലഘട്ടത്തിൽ ആരംഭിച്ച ഒരു ചെറിയ രാഷ്ട്രീയ ധാരയാണ് ഇന്ന് കേരളത്തിൽ വളർന്ന് വരുന്ന രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുന്നത്. സംഘടനാപരമായ ചിട്ടയായ പ്രവർത്തനം, RSS ന്റെ പിന്തുണ, SNDP, NSS ന്റെ വിഭാഗീയ രാഷ്ട്രീയം, ഇതര ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ, ശബരിമല പോലുള്ള സാമൂഹിക വിഷയങ്ങൾ, അഴിമതി, സമീപകാല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുന്നേറ്റങ്ങൾ, കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ എന്നിവ ചേർന്നാണ് കേരളത്തിലെ ബി ജെ പി രാഷ്ട്രീയത്തിന്റെ വളർച്ച രൂപപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ബി ജെ പി അണിനിരത്തുന്ന സ്ഥാനാർഥികളിൽ ഒട്ടുമിക്കവരും വിദ്യാഭ്യാസപരമായും, പൊതു രംഗത്തും, സർക്കാർ തലങ്ങളിലും, കല, കായിക മേഖലകളിലും, നിയമം, സാമൂഹ്യ സുരക്ഷാ മേഖലയിലും, വ്യവസായം, വാണിജ്യം എന്നിവയിലും വ്യക്തി മുദ്ര പതിപ്പിച്ചവരാണ്.

ഭാവിയിൽ കേരളത്തിലെ രാഷ്ട്രീയത്തിൽ എന്‍‌ഡി‌എ മുന്നണി കൂടുതൽ സ്വാധീനം നേടുകയും അതുമൂലം കേന്ദ്രം നടപ്പിലാക്കുന്ന വികസന, സാമൂഹിക വിപ്ലവത്തിൽ പങ്കുചേർന്നു സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് കളമൊരുക്കി സാമൂഹിക വിപ്ലവം തന്നെ നടപ്പിൽ വരും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Comment

More News