തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്ന് വി ഡി സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നും ഓരോ ചാനലിനും അവരുടേതായ സ്ഥാനാർത്ഥികളാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആർക്കും സീറ്റ് ഉറപ്പായിട്ടില്ല. അടൂരിൽ ഉൾപ്പെടെ എവിടെയും സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസിൽ പ്രാദേശിക പ്രശ്‌നങ്ങളില്ലെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കാതെ എന്ത് പ്രാദേശിക പ്രശ്‌നങ്ങളാണുണ്ടാകുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.

കെ. സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ചും വി.ഡി. സതീശൻ മറുപടി നൽകി. എഫ്.ബി. പോസ്റ്റ് പോസ്റ്റ് ചെയ്തത് താനല്ലെന്ന് സുധാകരൻ തന്നോട് പറഞ്ഞിരുന്നു. ഇപ്പോൾ പറയുന്നതല്ല സുധാകരന്‍ ഇന്നലെ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിൽ എന്താണ് തെറ്റ്? അദ്ദേഹം പറഞ്ഞു. സീറ്റുകൾക്കായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് ഞാനും നേതാക്കളെ കണ്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

കെ. സുധാകരനെ സ്ഥാനാർത്ഥിയാക്കുമെന്ന് വാഗ്ദാനം ചെയ്യാൻ കഴിയുന്ന വലിയ നേതാവല്ല താനെന്ന് സതീശൻ പറഞ്ഞു. ആരെയും സ്ഥാനാർത്ഥിയാക്കാമെന്ന് വാക്കു കൊടുത്തിട്ടില്ല. ആരും സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കരുത്. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും. സ്ഥാനാർത്ഥികളെ പാർട്ടി തീരുമാനിക്കും, അതിനപ്പുറത്തേക്ക് പോകാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണ കവർച്ച കേസിൽ അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കേരള ജനത ആശങ്കാകുലരാണ്. കോടതി പറയുന്നത് കോടതിയുടെ അഭിപ്രായമാണ്. കേസിൽ ജാമ്യമെടുത്ത് പുറത്തുവന്ന പ്രതികൾ എല്ലാ തെളിവുകളും നശിപ്പിക്കുമെന്നും സതീശൻ പറഞ്ഞു. സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാറുകയാണെന്ന് സതീശൻ ആരോപിച്ചു.

Leave a Comment

More News