തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്ന ചർച്ചകളിൽ തനിക്ക് താൽപ്പര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. താൽപ്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ചർച്ച ചെയ്യുന്നവർ അത് തുടര്‍ന്നോട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമാണെന്ന് വേണുഗോപാൽ പറഞ്ഞു. തമിഴ്‌നാട്ടിൽ തന്നെ അദ്ദേഹം വിശദീകരണം നല്‍കിയിരുന്നു. മറുപടി നൽകാൻ 24 മണിക്കൂർ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നൽകിയിട്ടുള്ളൂവെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ നടപടിയെടുത്തില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള വഴികൾ പ്രതിപക്ഷം പരിഗണിക്കും. കോഴിക്കോട് സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട പരാതിയിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
