സാങ്കേതിക തകരാറിനെ തുടർന്ന് പറന്നുയർന്ന് എട്ട് മണിക്കൂറിനു ശേഷം എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചെത്തി

സാങ്കേതിക തകരാറുമൂലം ഏകദേശം 8 മണിക്കൂർ ആകാശത്ത് പറന്ന എയർ ഇന്ത്യയുടെ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം ഡൽഹിയിൽ തിരിച്ചെത്തി. വിമാനത്തിൽ 230 യാത്രക്കാരുണ്ടായിരുന്നു, എല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്.

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നു. എട്ട് മണിക്കൂറോളം ആകാശത്ത് പറന്ന ശേഷമാണ് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ആകെ 230 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

മെയ് 27 ന് ഉണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള AI173 വിമാനം സ്ഥാപിത സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചാണ് ഡൽഹിയിലേക്ക് തിരിച്ചയച്ചതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
മെയ് 27 ന് ന്യൂഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള എ1173 വിമാനം സ്ഥാപിത നടപടിക്രമങ്ങൾ അനുസരിച്ച് സാങ്കേതിക പ്രശ്‌നം കാരണം ഡൽഹിയിലേക്ക് മടങ്ങി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കും, എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് കമ്പനിയുടെ പ്രഥമ പരിഗണനയെന്നും എയർലൈൻ വ്യക്തമാക്കി.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. “യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അവർ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്,” അവര്‍ പറഞ്ഞു.

യാത്രക്കാർക്ക് ലഘുഭക്ഷണം, ഹോട്ടൽ താമസസൗകര്യം, വിമാന സമയക്രമീകരണം തുടങ്ങിയ സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. യാത്രക്കാരെ സഹായിക്കുന്നതിൽ എയർലൈനിന്റെ ഗ്രൗണ്ട് ടീം നിരന്തരം ഏർപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ആഴ്ച ആദ്യം, മറ്റൊരു എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചു. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന AI2802 വിമാനത്തിന്റെ എഞ്ചിൻ തീപിടുത്തത്തെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലാൻഡിംഗിനിടെ പൈലറ്റിന് എഞ്ചിൻ ഫയർ സിഗ്നൽ ലഭിച്ചതായി എയർ ഇന്ത്യ വക്താവ് അന്ന് പറഞ്ഞു. എഞ്ചിനിൽ തീ പടർന്നതായി പിന്നീട് സ്ഥിരീകരിച്ചു. എന്നാല്‍, തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

Leave a Comment

More News