ക്ലീവ്ലന്ഡ് (ഒഹായോ) ക്ലീവ്ലന്ഡിലെ ഇന്ത്യൻ-മലയാളി സമൂഹത്തിലും ഓർത്തഡോക്സ് സഭാ പ്രവർത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി. മാത്യു (80) ജൂൺ 3 ബുധനാഴ്ച നിര്യാതനായി.
ഭാര്യ ഡോ. റെയ്ചൽ മാത്യു, മകൻ റോഷൻ മാത്യുവും മരുമകൾ സ്നേഹയും, മകൾ ആഷ്ലി മാത്യുവും മരുമകൻ നോഹ സെപേലയുമാണ് അടുത്ത ബന്ധുക്കൾ.
1946-ൽ തിരുവല്ല മേൽപ്പാടം ആകേരിൽ പുത്തൻപറമ്പിൽ കുടുംബത്തിൽ ജനിച്ച തോമസ് പി. മാത്യു, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ നിന്ന് 1966-ൽ ഫിലോസഫി, സൈക്കോളജി വിഷയങ്ങളിൽ ബി.എ.യും, ആഗ്രയിലെ സെന്റ് ജോൺസ് കോളജിൽ നിന്ന് 1968-ൽ സൈക്കോളജിയിൽ എം.എ. യും നേടി. തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി.
ഒഹായോയിലെ സർകിൾവിൽ ബൈബിൾ കോളജിൽ നിന്ന് 1972-ൽ സേക്രഡ് ലിറ്ററേച്ചറിൽ ബിരുദവും, ഒഹായോ യൂണിവേഴ്സിറ്റിയിൽ നിന്ന് 1974-ൽ കമ്മ്യൂണിറ്റി കൗൺസിലിംഗിൽ മാസ്റ്റർ ബിരുദവും നേടി. 2005-ൽ, അൻപത്തിഒമ്പതാം വയസ്സിൽ, ആഷ്ലാൻഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റ് ഇൻ മിനിസ്ട്രി ബിരുദവും കരസ്ഥമാക്കി. ജുവനൈൽ കോടതി പ്രൊബേഷൻ വകുപ്പും പ്രാദേശിക സഭകളും തമ്മിലുള്ള സഹകരണത്തിലൂടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുട്ടികളുടെ പുനരധിവാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലീവ്ലൻഡിൽ താമസിച്ചിരുന്ന അദ്ദേഹം 1979-ൽ കുയഹോഗ കൗണ്ടി ജുവനൈൽ കോടതിയിൽ സേവനം ആരംഭിച്ചു. പ്രൊബേഷൻ ഓഫീസർ, സോഷ്യൽ വർക്കർ, ഡിറ്റൻഷൻ ഓഫീസർ, പ്രൊബേഷൻ കൗൺസിലർ, അസസ്മെന്റ് മാനേജർ, പ്രൊബേഷൻ മാനേജർ എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷം 2010-ൽ വിരമിച്ചു.
ക്ലീവ്ലൻഡിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, വർഷങ്ങളായി വിവിധ നേതൃത്വ സ്ഥാനങ്ങളിൽ സഭയെ സേവിച്ചു.
ശുശ്രൂഷാ ക്രമീകരണങ്ങൾ:
പൊതുദർശനം ജൂൺ 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ 7.30 വരെ നടക്കും. കുടുംബാംഗങ്ങൾക്കായുള്ള സ്വകാര്യ ദർശനം വൈകിട്ട് 4.30 മുതൽ 5 മണിവരെയായിരിക്കും.
ജൂൺ 7 ഞായറാഴ്ച രാവിലെ 8 മണി മുതൽ 10.45 വരെ വിശുദ്ധ കുർബാനയും തുടർന്ന് 11.15 മുതൽ 12.45 വരെ പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടക്കും. കുടുംബാംഗങ്ങൾക്കായുള്ള സ്വകാര്യ ദർശനം രാവിലെ 11 മുതൽ 11.15 വരെയായിരിക്കും.
ശുശ്രൂഷകൾ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ (1252 E. Aurora Road, Macedonia, Ohio) നടക്കും.
സംസ്കാരം ജൂൺ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് ക്ലീവ്ലൻഡിലെ ലേക്ക് വ്യൂ സെമിത്തേരിയിൽ നടക്കും.
