റിയാദ് (സൗദി അറേബ്യ): വാഷിംഗ്ടണ്: പശ്ചിമേഷ്യയിൽ സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കയുടെ പുതിയ നീക്കങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഹൂത്തി പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ രഹസ്യ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, സൗദി അറേബ്യയോടുള്ള വാഷിംഗ്ടണിന്റെ സമീപനത്തിൽ മാറ്റമുണ്ടായോ എന്ന ചോദ്യവും ഉയരുന്നു.
ഇറാനുമായുള്ള സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനിടെയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തികളുമായുള്ള ഏറ്റുമുട്ടലും സൗദിക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. സംഘർഷത്തിന്റെ പ്രതിഫലനം മക്കയ്ക്ക് സമീപത്തേക്കും എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, അമേരിക്ക നേരിട്ട് ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ഒമാനിലെ മസ്കറ്റിൽ യുഎസ് ഉദ്യോഗസ്ഥരും ഹൂത്തി പ്രതിനിധികളും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നതായാണ് റിപ്പോർട്ട്. യുഎസ് എംബസി ഉദ്യോഗസ്ഥർ അമേരിക്കൻ പക്ഷത്തെ പ്രതിനിധീകരിച്ചപ്പോൾ മുഹമ്മദ് അബ്ദുൽസലാമും അബ്ദുൽമാലിക് അൽ-അസ്രിയും ഹൂത്തി വിഭാഗത്തെ പ്രതിനിധീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ചർച്ചയിൽ അമേരിക്കയുടെയോ ഇസ്രായേലിന്റെയോ കപ്പലുകളെയും മറ്റ് രാജ്യങ്ങളുടെ വ്യാപാര കപ്പലുകളെയും ആക്രമിക്കില്ലെന്ന ഉറപ്പ് ഹൂത്തികൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സൗദിയുമായി ബന്ധപ്പെട്ട കപ്പലുകൾ സംബന്ധിച്ച് ഈ ഉറപ്പ് ബാധകമല്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. ഈ ധാരണയാണ് നിലവിലെ സൗദി–ഹൂത്തി സംഘർഷത്തിൽ നേരിട്ട് ഇടപെടാതിരിക്കാനുള്ള അമേരിക്കൻ നിലപാടിന് പിന്നിലെന്നാണ് റിപ്പോർട്ടിലെ അവകാശവാദം.
2025 മാർച്ചിൽ ട്രംപ് ഭരണകൂടം ഹൂത്തികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ചെങ്കടൽ മേഖലയിൽ അമേരിക്ക ഹൂത്തി കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ സൈനിക നടപടികൾ നടത്തി. എന്നാൽ 2025 മേയിൽ ഇരുപക്ഷവും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തി. പിന്നീട് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഹൂത്തികളുമായുള്ള ധാരണയെക്കുറിച്ച് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് സൗദി അറേബ്യയും ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും ശക്തമായിരിക്കുന്നത്. ചെങ്കടലിനോട് ചേർന്ന ചില മേഖലകളിൽ ഹൂത്തികളുടെ സാന്നിധ്യം വർധിച്ചതായും റിപ്പോർട്ടുകളുണ്ട്. മക്കയ്ക്ക് തെക്കുഭാഗത്ത് ഹൂത്തികളുടെ ഒരു ഡ്രോൺ വെടിവച്ചിട്ടതായി സൗദി സൈന്യം അവകാശപ്പെട്ടു. മക്കയിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
എന്നാൽ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂത്തികൾ നിഷേധിച്ചിട്ടുണ്ട്.
പുതിയ സംഭവവികാസങ്ങൾ സൗദി–അമേരിക്ക ബന്ധത്തെക്കുറിച്ചും വാഷിങ്ടന്റെ പശ്ചിമേഷ്യൻ നയത്തെക്കുറിച്ചും പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്. ഹൂത്തികളുമായുള്ള പഴയ ധാരണ നിലനിർത്തിക്കൊണ്ട് സൗദി–ഹൂത്തി സംഘർഷത്തിൽ നേരിട്ട് ഇടപെടാതിരിക്കാനാണോ അമേരിക്ക ശ്രമിക്കുന്നത് എന്നതാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. സംഘർഷം കൂടുതൽ വ്യാപിക്കുമോ അതോ നയതന്ത്ര ഇടപെടലുകളിലൂടെ നിയന്ത്രിക്കപ്പെടുമോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും.
