ആര്‍എസ്എസ് നേതാവിനെ ചവിട്ടിയ കാല്‍ വെട്ടിയെടുത്തു’- ഹരിദാസന്‍ വധത്തില്‍ കൊലയാളികളുടെ വെളിപ്പെടുത്തല്‍

പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ (54) നെ കൊലപ്പെടുത്തിയത് ഉത്സവപറമ്പിലെ സംഘര്‍ഷത്തിന്റെ പേരില്‍ ഉത്സസ്ഥലത്തെ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിനെ ഹരിദാസന്‍ ചവിട്ടി വീഴ്ത്തിയെന്നും നേതാവിനെ ചവിട്ടിയ കാല്‍ വെട്ടിയെടുക്കുകയായിരുന്നുവെന്നും കൊലയാളി സംഘത്തിലെ ഒരാള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ടു തവണ ഹരിദാസിനെ ലക്ഷ്യം വച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണയാണ് ഹരിദാസനെ കൈയില്‍ കിട്ടിയത്. ആറു പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.

കേസില്‍ എട്ടു പേരുടെ അറസ്റ്റ് ഇന്നു പോലീസ് രേഖപ്പെടുത്തും. പ്രജി, ദിനേശന്‍, പ്രജൂട്ടി തുടങ്ങി പതിമൂന്ന് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ എട്ട് പേരുടെ അറസ്റ്റാണ് ഇന്നു രേഖപ്പെടുത്തുക. നിരപരാധികളാണെന്നു കണ്ടെത്തിയിട്ടുള്ള ചിലരെ ഇന്നു രാവിലെ വിട്ടയച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മൂന്നു പേരെയും ഗൂഢാലോചന കേസില്‍ ആറ് പേരെയുമാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. കൊലയാളി സംഘത്തിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു.

നിലവില്‍ അറസ്റ്റിലായിട്ടുള്ള നാല് നേതാക്കള്‍ ഉള്‍പ്പെടെ പതിന്നാലുപേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുള്ളതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് കേസിന്‍ അന്വേഷണം മുന്നോട്ടു പോകുന്നത്.

ഡിഐജി രാഹുല്‍ ആര്‍.നായര്‍, സിറ്റി കമ്മീഷണര്‍ ആര്‍.ഇളങ്കോ, അഡീഷണല്‍ എസ്പി പ്രിന്‍സ് ഏബ്രഹാം, എഎസ്പി വിഷ്ണു പ്രദീപ്, കണ്ണൂര്‍ എസിപി പി.പി.സദാനന്ദന്‍, ഇരിട്ടി ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് .

Print Friendly, PDF & Email

Leave a Comment

More News