ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയും; വാട്‌സ്ആപ് കോള്‍ വധഗൂഢാലോചനയില്‍ കേസെടുക്കുന്നതിന് തലേന്ന്

കൊച്ചി: വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയുടെ പേരും. ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീന്‍ ദിലീപിനെ വിളിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ദിലീപും ഡിഐജും തമ്മിലുള്ള സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. ജനുവരി എട്ടിന് വാട്‌സ്ആപ്പ് കോള്‍ വഴിയാണ് ഇരുവരും സംസാരിച്ചത്. ഈ സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പാണ് ഡിഐജി ദിലീപിനെ വിളിച്ചിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്.
രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധനായ സായിശങ്കറെ വിളിച്ചുവരുത്തിയാണ് ഫോണ്‍ രേഖകള്‍ മായിച്ചത്. സായിശങ്കര്‍ പ്രതികളെ സഹായിച്ചതായി വെളിപ്പെട്ടതോടെ ഇയാളെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും.

ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുമ്പോള്‍ രേഖകള്‍ മായിക്കുന്ന തിരക്കിലായിരുന്നു അഭിഭാഷക സംഘമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. അഭിഭാഷകന്‍ രാമന്‍പിള്ള കേസിലെ സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News