അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ വരും ആഴ്ചകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് മുഖ്യ മെഡിക്കൽ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം രാജ്യവ്യാപകമായി കുറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഫൗചിയുടെ ഈ മുന്നറിയിപ്പ്.

അടുത്ത ആഴ്ചകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് മാര്‍ച്ച് 18 നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഗണ്യമായതോ, കുറഞ്ഞതോ, മിതമായതോ ഏതിനാണ് സാധ്യത എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്തു കോവിഡ് കേസുകള്‍ കുറഞ്ഞുവന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒമിക്രോണിനുശേഷം ബിഎ2 എന്ന വേരിയന്റിന്റെ വ്യാപനം ഉണ്ടാകാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍ തന്നെ ഇത്തരം കേസുകള്‍ പല സ്ഥലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

രണ്ടു വര്‍ഷമായി അമേരിക്കയില്‍ കര്‍ശനമായി നടപ്പാക്കിയിരുന്ന കോവിഡ്-19 മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും (മാസ്‌കും സാമൂഹ്യ അകലവും) സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശാനുസരണം എടുത്തുമാറ്റിയിരുന്നു. ഇത് പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടിവരുമോ എന്നു പറയാനാകില്ലെന്നും ആന്റണി ഫൗചി പറഞ്ഞു.

Leave a Comment

More News