വിസ്മയ കേസിൽ പ്രതിക്ക് കിട്ടിയ ശിക്ഷ കുറഞ്ഞുപോയതായി വിസ്മയയുടെ അമ്മ സജിത

കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഭർത്താവ് കിരൺ കുമാറിന് ലഭിച്ച ശിക്ഷ കുറച്ചുവെന്ന് വിസ്മയയുടെ അമ്മ സജിത. ജീവപര്യന്തം തടവ് പ്രതീക്ഷിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും സജിത പറഞ്ഞു. അവസാനം വരെ ഞാൻ കൂടെയുണ്ടായിരുന്നു, എന്റെ മോൾക്ക് വല്ലാത്ത കഷ്ടപ്പാട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.

മോളെ കിരൺ വീട്ടിൽ നിന്ന് പുറത്തിറക്കാറുണ്ടായിരുന്നില്ല. കുളിമുറിയിൽ നിന്നാണ് മോള്‍ എന്നെ വിളിച്ചിരുന്നത്. കിരൺ മാത്രം കുറ്റവാളിയാണെന്ന് ഞാൻ കരുതുന്നില്ല, അവനെ മറ്റാരോ പ്രേരിപ്പിച്ചതാണ്. കിരൺ ഇത് ചെയ്തത് അതിന്റെ പ്രചോദനം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്റെ കേസുകൾ വരുന്നുണ്ട്. പ്രോസിക്യൂട്ടറും പോലീസുകാരും പെട്ടെന്ന് അന്വേഷിച്ച് സത്യം കണ്ടെത്തി. അതിന് നന്ദിയുണ്ടെന്ന് അമ്മ പറയുന്നു.

വേഗത്തില്‍ ശിക്ഷ നടപ്പാക്കിയത് സമൂഹത്തിന് ഒരു മാതൃകാപരമായ സൂചനയാണ്. അതില്‍ സര്‍ക്കാരിനോടും മാധ്യമപ്രവര്‍ത്തകരോടും നന്ദി പറയുന്നു. കേസില്‍ കൂടുതല്‍ ശിക്ഷ കിരണിന് കിട്ടാനായി ഏതറ്റം വരെ പോകാനാവുമോ അതുവരെ പോകുമെന്നും അമ്മ പറഞ്ഞു.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കമാരിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് ശിക്ഷ വിധിച്ചത്.

ആത്മഹത്യ നടന്നിട്ട് അടുത്ത മാസം 21 ന് ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് കിരൺ കുമാർ കുറ്റക്കാരനെന്ന വിധി വന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണയായ 306 ഉം സ്ത്രീധനപീഡനമായ 498 (എ)യുമാണ് സ്ത്രീധനപീഡനമരണമായ 304 (ബി)യും ആണിപ്പോൾ തെളിഞ്ഞിരിക്കുന്നത്. കൊല്ലം അഡിഷനൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അതേസമയം കിരൺ കുമാർ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ ആവർത്തിച്ചു പറഞ്ഞു.

വിസ്മയയുടേത് ആത്മഹത്യ ആണെന്നും താൻ നിരപരാധി ആണെന്നുമാണ് കിരൺ കോടതിയിൽ പറഞ്ഞത്. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരൺ കോടതിയിൽ ഇങ്ങനെ പറഞ്ഞത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്‍റെ പ്രതികരണം. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കിരണ്‍ കോടതിയെ അറിയിച്ചു.

പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേര്‍ത്തു.

വിസ്മയയുടെ ആത്മഹത്യ കേസിൽ ഭർത്താവ് കിരൺ കുമാർ മാത്രമാണ് പ്രതി. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ ഭർതൃ വീട്ടിൽ തന്നെ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. ആയുർവേദ മെഡിക്കൽ വിദ്യാർഥിയായിരുന്നു വിസ്മയ.

Print Friendly, PDF & Email

Leave a Comment

More News