കശുമാങ്ങ നീരില്‍ നിന്നുണ്ടാക്കുന്ന ‘ഫെനി’ വാറ്റ് കേരളത്തിലും എത്തുന്നു

തിരുവനന്തപുരം: ഗോവയിൽ മാത്രം ലഭ്യമാകുന്ന, കശുമാങ്ങ നീരില്‍ നിന്ന് വാറ്റിയെടുക്കുന്ന ഫെനി ഡിസംബറോടെ കേരളത്തിൽ എത്തും. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് ഫെനി നിർമാണത്തിന് അനുമതി നൽകി.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് ഫെനി ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകുന്നത്. 2019ൽ പദ്ധതിയുടെ വിശദമായ രൂപരേഖ ബാങ്ക് സർക്കാരിന് സമർപ്പിച്ചെങ്കിലും നിയമപരമായ സങ്കീർണതകൾ കാരണം അനുമതി വൈകുകയായിരുന്നു.

ഫെനി ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായില്ല. തുടര്‍ന്ന് ജൂണ്‍ 30നാണ് അന്തിമാനുമതി ലഭിച്ചത്.

അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനകം തന്നെ ഉത്പാദനം ആരംഭിക്കാന്‍ ബാങ്ക് തയാറെടുത്തിരുന്നു. എന്നാല്‍ കശുമാങ്ങ സീണണ്‍ അല്ലാത്തതാണ് ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.

പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദനം സംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി ലഭ്യമായാല്‍ പദ്ധതി ആരംഭിക്കാനാകും.

ഒരു ലിറ്റർ ഫെനി ഉണ്ടാക്കാൻ 200 രൂപയാണ് ചെലവ്. ഇത് ബിവറേജസ് കോർപ്പറേഷന് വിൽക്കും. 500 രൂപയ്ക്ക് കോർപറേഷന് വിൽക്കാമെന്നാണ് നിർദേശം. എന്നാൽ, നിർമിക്കുന്ന ഫെനിയുടെ വിലയും പേരും സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഫെനിക്ക് ഒരു കിലോ കശുവണ്ടി വിൽക്കുന്ന കർഷകന് 100 രൂപയാണ് വില ലഭിക്കുക.

Print Friendly, PDF & Email

Leave a Comment

More News