ജനസംഖ്യാ അസന്തുലിതാവസ്ഥയിൽ യോഗി ആദിത്യനാഥിന് ആശങ്ക

ലഖ്‌നൗ: ജനസംഖ്യാ അസന്തുലിതാവസ്ഥയിൽ ആശങ്ക അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ടു പോകണമെന്നും അതേസമയം ജനസംഖ്യാ അസന്തുലിതാവസ്ഥ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

“ഒരു സ്കെയിലിൽ ജനസംഖ്യ സമൂഹത്തിന്റെ നേട്ടമാണ്. എന്നാൽ, സമൂഹം ആരോഗ്യത്തോടെയും രോഗരഹിതമായും നിലനിൽക്കുമ്പോൾ മാത്രമേ ഇത് ഒരു നേട്ടമായി നിലനിൽക്കൂ,” മുഖ്യമന്ത്രി പറഞ്ഞു.

“കുടുംബാസൂത്രണം/ജനസംഖ്യ സ്ഥിരത എന്നിവയെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് നാം ഓർക്കണം. അതേ സമയം ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടാകാൻ അനുവദിക്കരുത്,” ‘population control fortnight’ ന്റെ ആരംഭം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു,

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ജനസംഖ്യാ സ്ഥിരീകരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“നമുക്ക് വൈദഗ്ധ്യമുള്ള മനുഷ്യശക്തി ഉണ്ടെങ്കിൽ, അത് സമൂഹത്തിന് ഒരു നേട്ടമാണ്. എന്നാൽ, രോഗങ്ങളും വിഭവങ്ങളുടെ കുറവും ക്രമക്കേടുകളും ഉള്ളിടത്ത് ജനസംഖ്യാ വിസ്ഫോടനം ഒരു വെല്ലുവിളിയായി മാറുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണെന്ന് പ്രസ്താവിച്ച യോഗി ആദിത്യനാഥ് പറഞ്ഞു, “ആശ സഹോദരിമാർ, ആഗൻവാടി പ്രവർത്തകർ, ഗ്രാമ പ്രധാൻമാർ, അധ്യാപകർ തുടങ്ങിയവർ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാം. ഈ ദിശയിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്.”

Print Friendly, PDF & Email

Leave a Comment

More News