പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ ബസ് ഡ്രൈവറെ പിടികൂടി. ഓടിച്ചിരുന്ന ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞത്. അരീക്കക്കാവ് സ്വദേശി ഷിബിനെയാണ് മൂഴിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആങ്ങമൂഴി പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്. തിങ്കളാഴ്ച രാവിലെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ആങ്ങമൂഴിയിൽ നിന്ന് വെളുപ്പിന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന ബസ്സിലാണ് ഷിബിൻ പെൺകുട്ടിയുമായി പോയത്.

രാവിലെ ആറ് മണിയോടെ ബസ് പത്തനംതിട്ടയിലെത്തിയപ്പോൾ പെൺകുട്ടി വീട്ടിലേക്ക് വിളിച്ച് ഡ്രൈവർക്കൊപ്പം പോകുകയാണെന്ന് അറിയിച്ചു. 38 കാരനായ ഷിബിൻ താൻ ഓടിച്ചിരുന്ന ബസ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ടെർമിനലിൽ ഉപേക്ഷിച്ചാണ് പെൺകുട്ടിയുമായി കടന്നുകളഞ്ഞത്. വിദ്യാർത്ഥിനിയുമായി കേരളം വിടാനായിരുന്നു പദ്ധതി.

അതേസമയം പരാതി ലഭിച്ചതോടെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് ആറിന് കോട്ടയത്തു നിന്നാണ് ഷിബിനും പെണ്‍കുട്ടിയും പിടിയിലായത്. മൂഴിയാര്‍ സിഐ ഗോപകുമാര്‍, എസ്‌ഐ വി എസ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോക്‌സോ കേസ് അടക്കം ഇയാള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചുകോയിക്കല്‍ താമസിക്കുന്ന ഷിബിന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

Print Friendly, PDF & Email

Leave a Comment

More News