പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്‌ കേരള സെന്ററിൽ ഊഷ്മള സ്വീകരണം

ന്യൂയോർക്ക്: ലോകപ്രശസ്തനായ മാന്ത്രികന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടിനു മലയാളി സമൂഹം എല്‍മണ്ടിലുള്ള കേരള സെന്ററിൽ സ്വീകരണം നൽകി. ഒർലാന്റോയിൽ വച്ച് നടത്തപ്പെട്ട ഫൊക്കാന കൺവെൻഷന്റെ മുഖ്യാതിഥികളിൽ ഒരാളായിരുന്നു മുതുകാട്. കണ്‍‌വന്‍ഷനു ശേഷം പോൾ കറുകപ്പള്ളിയോടൊപ്പമാണ് അദ്ദേഹം ന്യൂയോർക്കിൽ എത്തിയത്.

ലോകോത്തര നിലവാരമുള്ള മായാജാല-മാന്ത്രിക വിദ്യക്കാർക്കു വർഷം തോറും നൽകുന്ന ലോകത്തിലെ പരമോന്നത ബഹുമതിയായ “മെർലിൻ അവാർഡ്” 2013-ൽ ലഭിച്ച മന്ത്രികനാണ് ഗോപിനാഥ് മുതുകാട്. ഇന്റർനാഷണൽ മജീഷ്യൻ സൊസൈറ്റി മൂന്നു വർഷത്തിലൊരിക്കൽ ആതിഥേയത്വം നൽകുന്ന ബാങ്ക്വറ്റ് ഡിന്നറിൽ വച്ചാണ് “മെർലിൻ അവാർഡ്” സമ്മാനിക്കുന്നത്. 2011 -ൽ ലോക പ്രശസ്ത മായാജാല-മാന്ത്രിക വിദ്യക്കാരായ മോർഗൻ സ്‌ട്രെബ്ലർ, ദേഖത്തി മാഗിൻ എന്നിവരോടൊപ്പം ഗോപിനാഥ് മുതുകാടിനും “മെർലിൻ അവാർഡ്” ലഭിച്ചെങ്കിലും 2013-ൽ സംഘടിപ്പിച്ച ബാങ്ക്വറ്റ് ഡിന്നറിലാണ് അവാർഡ് സമ്മാനിച്ചത്. പ്രശസ്തിയുടെ ഉച്ചകോടിയിൽ നിൽക്കുമ്പോൾ മാജിക് പൂർണ്ണമായും ഉപേക്ഷിച്ച് കഴിഞ്ഞ പത്തു വർഷത്തോളമായി ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് “ഡിഫറൻറ് ആർട്ട് സെന്റർ” (Different Art Centre) എന്ന പേരിൽ ചാരിറ്റബിൾ സ്ഥാപനമായി രജിസ്റ്റർ ചെയ്ത് മാജിക്കൽ സയൻസ് അക്കാദമി നടത്തി വരികയാണ് അദ്ദേഹം.

നിലവിൽ നൂറു ഭിന്ന ശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാക്കളെയും സംരക്ഷിച്ചു വരുന്ന അക്കാദമിയിൽ ഇപ്പോൾ ഏകദേശം 2200-ലധികം മറ്റു ഭിന്നശേഷിക്കാരുടെ അപേക്ഷകൾ തീർപ്പു കല്പിക്കാനാകാതെ കിടക്കുകയാണ്. അതിൽ നിന്നും അടുത്ത നൂറു പേർക്ക് അഡ്മിഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് മുതുകാട്. അത്തരം നൂറു കുട്ടികളെ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ള നല്ലവരായ വ്യക്തികളിൽ നിന്നും സ്‌പോൺസര്‍ഷിപ്പ് ലഭിച്ചാൽ അനായാസം കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് മുതുകാടിൻറെ പ്രതീക്ഷ. അതിനാൽ നല്ലവരായ അമേരിക്കൻ പ്രവാസി മലയാളികളിൽ താല്പര്യമുള്ളവരിൽ നിന്നും സ്‌പോൺസർഷിപ് ലഭിക്കുന്നതിനുള്ള സാധ്യതകൾ സംഘടനാ പ്രതിനിധികളുമായി യോഗത്തിൽ ആലോചിച്ചു. അതിനാൽ വിവിധ സംഘടനകളും വ്യക്തികളും സഹായ ഹസ്തവുമായി മുൻപോട്ടു വന്നു. ഇന്ത്യൻ നേഴ്സസ് അസ്സോസിയേഷൻ ഓഫ് ന്യൂയോർക്ക് പ്രസിഡൻറ് ഡോ. അന്നാ ജോർജും ഭാരവാഹികളും, കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്ക് പ്രസിഡൻറ് പോൾ ജോസും ഭാരവാഹികളും, ഫിലിപ്പ് മഠത്തിലിന്റെ നേതൃത്വത്തിലുള്ള കേരള കൾച്ചറൽ സെന്ററിന്റെ ഭാരവാഹികളും, മറ്റു ചില വ്യക്തികളും മുതുകാടിനു സഹായ ഹസ്തം നീട്ടി. നാട്ടിൽ സ്വന്തമായി പല ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുള്ള ജോൺ ശാമുവേലും അദ്ദേഹത്തിന്റെ സഹധർമ്മിണിയും ചേർന്ന് അക്കാദമിയിലെ 10 കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള തുക മുതുകാടിനെ ഏൽപ്പിച്ചു. ഒരു കുട്ടിയെ ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്യുന്നതിന് രണ്ടായിരം ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഫൊക്കാന എന്ന സംഘടന മാജിക് പ്ലാനെറ്റിലെ അക്കാഡമിക്ക് നൽകിവരുന്ന സഹായ സഹകരണങ്ങൾക്കു മുതുകാട് പ്രേത്യകം നന്ദി രേഖപ്പെടുത്തി. ഫൊക്കാനയുടെ കൂടി സഹായം മൂലമാണ് അക്കാദമിയിലെ കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും അവർക്കു സ്വന്തമായി വരുമാന മാർഗ്ഗം ലഭിക്കുന്നതിനുമായി “കരിസ്മ” എന്ന പേരിൽ തയ്യൽ, മെഴുകുതിരി നിർമ്മാണം, കുട നിർമ്മാണം, ടൂത് ബ്രഷ് നിർമാണം മുതലായ പല സംരംഭങ്ങളും തുടങ്ങാൻ ഇടയായത്. അതിന് മുൻകൈയെടുത്ത ഫൊക്കാനയെയും പ്രത്യേകിച്ചു അതിനു നേതൃത്വം നൽകിയ പോൾ കറുകപ്പള്ളിയെയും മുതുകാട് പ്രത്യേകം അഭിനന്ദിച്ചു. സ്വന്തം വീടും പറമ്പും വിറ്റും, മാജിക് പ്രദർശനങ്ങളിലൂടെ സമ്പാദിച്ച മുഴുവൻ തുക ഉപയോഗിച്ചും സാഹസികമായി ആരംഭിച്ച ഈ പ്രസ്ഥാനം ധാരാളം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. എന്നാൽ പല നല്ലവരായ വ്യക്തികളുടെയും, സംഘടനകളുടെയും, സർക്കാരിന്റെയും സഹായത്താൽ പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ സാധിച്ചതിനു എല്ലാവരോടും കടപ്പെട്ടിരിക്കുന്നു എന്ന് മുതുകാട് വികാരഭരിതനായി പറഞ്ഞു.

കേരളാ സെന്ററിൽ നടത്തപ്പെട്ട സ്വീകരണ യോഗത്തിനു നേതൃത്വം നൽകിയത് പോൾ കറുകപ്പള്ളി, ഫിലിപ്പ് മഠത്തിൽ, അലക്സ് എസ്തപ്പാൻ, എബ്രഹാം കുരിയൻ എന്നിവരാണ്. പ്രശസ്ത മലയാള സിനിമാ സീരിയൽ നടനും സിനിമാ നിർമ്മാതാവുമായ ദിനേശ് പണിക്കരും, സീരിയൽ നടനായ സുനിൽ പാലക്കലും യോഗത്തിൽ അതിഥികളായിരുന്നു.

അക്കാദമിയിലെ കുട്ടികളെ ഭാഗികമായും മുഴുവനായും സ്പോൺസർ ചെയ്തും തങ്ങളാലാകുന്ന സംഭാവന നൽകിയും മുതുകാടിന്റെ ഈ സംരംഭത്തെ സഹായിക്കണം എന്ന് സന്മനസ്സുള്ളവർക്ക്‌ ഫൊക്കാനാ ഭാരവാഹികളായ പോൾ കറുകപ്പള്ളിയെയോ (Phone: 845-553-5671) ഫൊക്കാന ട്രഷറര്‍ ബിജു കൊട്ടാരക്കരയെയോ (Phone: 516-445-1873) ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News