മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയർ എയർപോർട്ടിൽ ഊഷ്മളമായ വരവേൽപ്പ്

ചിക്കാഗോ: സിറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയർ എയർപോർട്ടിൽ ഊഷ്മളമായ വരവേല്പ് നല്‍കി.

ചിക്കാഗോ സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്നതിന് ചിക്കാഗോയിൽ എത്തിയ കർദ്ദിനാളിനെയും, തക്കല രുപതാദ്ധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രനെയും, സിറോ മലബാർ സഭയുടെ ചാൻസിലർ ഫാ. വിൻസെന്റ്‌ ചെറുവത്തൂരിനെയും ചിക്കാഗോ രുപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ബൊക്കെ നൽകി സ്വീകരിച്ചു.

ചിക്കാഗോ മാർ തോമഗ്ലീഹാ കത്തിഡ്രൽ വികാരിയും, രുപതാ വികാരിജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി, രുപതാ പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, സി.എം.സി. സന്യാസിനി സമൂഹത്തെ പ്രതിനിധീകരിച്ച് സിസ്റ്റർ റോസ് പോൾ എന്നിവരോടൊപ്പം സ്ഥാനാരോഹണ കമ്മറ്റി ജനറൽ കോഓർഡിനേറ്റർ ജോസ് ചാമക്കാല, പി.ആർ.ഒ. ജോർജ് അമ്പാട്ട്, അൽമായ പ്രതിനിധി ജോസഫ് അഗസ്റ്റിൽ കളത്തിൽ എന്നിവരും എത്തിയിരുന്നു.

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണത്തിന് 19 ബിഷപ്പുമാരും, നൂറിലധികം വൈദികരും, അനേകം സന്യാസിനികളും, രാഷ്ട്രീയനേതാക്കളും, കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അനേകം വിശിഷ്ട വ്യക്തികളും എത്തിച്ചേരുന്നതാണ്.

ചടങ്ങുകൾക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, സംഘാടകർ അവസാന മിനുക്കു പണിയുടെ തിരക്കിലാണ്.

Print Friendly, PDF & Email

Leave a Comment

More News