മന്ത്രയുടെ അമേരിക്കയിലെ പ്രഥമ വേദ ക്ഷേത്രം ഷിക്കാഗോ ഗീതാമണ്ഡലത്തിൽ ഉയർന്നു

സനാതന ധര്‍മ്മ പ്രചരണം പ്രധാന ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) സംഘടനയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച്, അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഉയരുന്ന വേദക്ഷേത്രങ്ങൾക്ക് മുന്നോടിയായി ആദ്യ വേദക്ഷേത്രം ഷിക്കാ ഗോയിൽ ഉയർന്നു. ലോകഗുരുവായ ശ്രീ വിവേകാനന്ദ സ്വാമികളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഷിക്കാഗോയിലെ ഏറ്റവും പുരാതനമായ ഹൈന്ദവ സംഘടനയായ ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തെയാണ് മന്ത്ര ഇതിനായി തെരഞ്ഞെടുത്തത്.

കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയില്‍ നിന്ന് മന്ത്ര’യുടെ ഭാരവാഹികളായ ശ്രീ ഹരി ശിവരാമന്‍, ശ്രീ കൃഷ്ണരാജ് മോഹൻ,ബ്രഹ്മശ്രീ മനോജ് നമ്പുതിരി എന്നിവർ ഏറ്റുവാങ്ങിയ ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങൾ, കേരളത്തിലെ വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും സനാതന ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തിയ പരിക്രമണത്തിനു ശേഷം വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12നു ഷിക്കാഗോയിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് നടന്ന വിവിധ ക്ഷേത്രങ്ങളിലെ പൂജകൾക്ക് ശേഷം ജനുവരി 14നു മന്ത്ര പ്രസിഡണ്ട് ശ്രീ ഹരി ശിവരാമൻ, വൈസ് പ്രസിഡന്റ് ശ്രീ ഷിബു ദിവാകരൻ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ശ്രീ മധു പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങളുമായി ഗീതാമണ്ഡലത്തിൽ എത്തിയ സംഘത്തെ വേദമന്ത്രങ്ങൾ ഉരുവിട്ട് കർപ്പൂരാഴി ഉഴിഞ്ഞ് സ്വീകരിച്ചു.

ഈ ഗ്രന്ഥസമുച്ചയങ്ങൾ ഷിക്കാഗോ ഗീതാമണ്ഡലത്തിനു വേണ്ടി സാമൂതിരി കോവിലകത്തെ ഡോക്ടർ രവി രാജയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് ശ്രീ രവിരാജ, ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങൾ ശ്രീമതി ഡോക്ടർ ശകുന്തള രാജഗോപാൽ, ശ്രീ രാം നായർ, ശ്രീ സുരേഷ് ബാബു, ശ്രീ സുശീലൻ പൂക്കോട്ട് എന്നിവർക്ക് നൽകുകയും, ഇവർ വ്യത്യസ്തമായ പീഠങ്ങളിൽ ഋഗ്വേദ വേദോച്ചാരണങ്ങളോടെ സ്ഥാപിക്കുകയും ചെയ്തു. വേദക്ഷേത്രത്തിന് മുന്നിലെ നിലവിളക്കിൽ ശ്രീമതി ഡോക്ടർ ശകുന്തള രാജഗോപാൽ, ശ്രീ രാം നായർ, ശ്രീ സുരേഷ് ബാബു, ശ്രീ സുശീലൻ പൂക്കോട്ട്, ശ്രീ ജയചന്ദ്രൻ, ശ്രീ ഹരി ശിവരാമൻ, ശ്രീ ഷിബു ദിവാകരൻ, ശ്രീ മധു പിള്ള, ശ്രീ ബൈജു മേനോൻ, ശ്രീ ബിജു കൃഷ്ണൻ, ശ്രീ ആനന്ദ് പ്രഭാകർ എന്നിവർ ചേർന്ന് ദീപം പകരുകയും ചെയ്തു.

ഭാരതീയ സംസ്കൃതിയുടെ മൗലികസത്ത അതിന്റെ ആത്മീയമായ സംസ്കാരം ആണ്, അവ നമ്മുടെ ക്രാന്തദർശികളായ ഋഷികളാൽ നിർമ്മിക്കപ്പെട്ടതാണ്. ആത്മീയമായ ഔന്നത്യത്തിന്റെ ഉദാത്തമായ അവസ്ഥയാണ് ഹിന്ദുവിന്റെ ആര്ഷസംസ്കൃതി. പ്രപഞ്ചത്തിന്റെ കാരണ സവിശേഷതകളെ കുറിച്ച്, ധ്യാനനിരതരായ ഋഷിശ്വരന്മാരുടെ ഹൃദയകമലങ്ങളിൽ ഈശ്വരൻ കോരിച്ചൊരിഞ്ഞ ആർഷവചനങ്ങൾ ആണ് വേദങ്ങൾ. അതിനാൽ തന്നെ എന്താണ് വേദം എന്നതിന് അത് ഈശ്വരന്റെ വാണിയാണ് എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. അതിനാൽ തന്നെ പരമാണു സംഘാതം മുതൽ പരമമായ സൂക്ഷ്മ സ്ഥലം വരെ വേദത്തിന്റെ വിഷയമാണ് എന്ന് പറയാം എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ശ്രീ ജയചന്ദ്രൻ തദവസരത്തിൽ പറഞ്ഞു.

ഷിക്കാഗോ ഗീതാമണ്ഡലത്തെ, അമേരിക്കയിലെ ആദ്യ വേദക്ഷേത്രമായി തെരഞ്ഞെടുത്തതിൽ “മന്ത്ര” ഭാരവാഹികളോടും “മന്ത്ര” ആത്മീയ കോർഡിനേറ്റർ ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയോടും ഉള്ള നന്ദി ശ്രീ ആനന്ദ് പ്രഭാകർ രേഖപ്പെടുത്തി. വേദാക്ഷേത്ര സ്ഥാപനത്തിൽ പങ്കെടുത്ത ഭക്ത ജനങ്ങളോടും, ഡോക്ടർ രവിരാജയോടും, ശ്രീമതി ഡോക്ടർ ശകുന്തള രാജഗോപാൽ, ശ്രീ രാം നായർ, ശ്രീ സുരേഷ് ബാബു, ശ്രീ സുശീലൻ പൂക്കോട്ട്, ശ്രീ ഹരി ശിവരാമൻ, ശ്രീ ഷിബു ദിവാകരൻ, ശ്രീ മധു പിള്ള എന്നിവരോടും, മന്ത്രജപങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീ രവി അയ്യർ, ശ്രീ രാജേഷ് അയ്യർ, ശ്രീ ശിവരാമകൃഷ്ണ അയ്യർ എന്നിവരോടുള്ള നന്ദി ജനറൽ സെക്രട്ടറി ശ്രീ ബൈജു മേനോൻ രേഖപ്പെടുത്തി.

ആനന്ദ് പ്രഭാകർ അറിയിച്ചതാണിത്‌ .

Print Friendly, PDF & Email

Leave a Comment

More News