ലൗ ജിഹാദ് അവകാശവാദം തള്ളി ഹൈക്കോടതി; മതാന്തര ബന്ധങ്ങൾക്ക് സ്വതവേ മതപരമായ കോണുണ്ടാകില്ലെന്ന്

മുംബൈ: ആൺകുട്ടിയും പെൺകുട്ടിയും വ്യത്യസ്‌ത മതത്തിൽ പെട്ടവരാണെന്ന കാരണത്താൽ അവരുടെ ബന്ധത്തെ ലൗ ജിഹാദായി വിശേഷിപ്പിക്കാനാകില്ലെന്ന് മുസ്ലീം യുവതിക്കും കുടുംബത്തിനും മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച്. .

ഫെബ്രുവരി 26ന് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, അഭയ് വാഗ്വാസെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഔറംഗബാദിലെ പ്രാദേശിക കോടതി ഇളവ് നിഷേധിച്ച പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

യുവതിയും കുടുംബവും തന്നെ ഇസ്‌ലാം മതം സ്വീകരിക്കാനും പരിച്ഛേദനയ്‌ക്ക് വിധേയമാക്കാനും നിർബന്ധിച്ചതായി യുവതിയുടെ മുൻ കാമുകൻ ആരോപിച്ചിരുന്നു.

യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത യുവാവിന്റെ അഭിഭാഷകൻ ഇത് ലൗ ജിഹാദാണെന്നും വാദിച്ചു.

ഹിന്ദു സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റാനുള്ള ഗൂഢാലോചന വ്യാപകമാണെന്ന് തെളിവുകളില്ലാതെ അവകാശപ്പെടാൻ ഹിന്ദു വലതുപക്ഷ സംഘടനകൾ ഉപയോഗിക്കുന്ന പദമാണ് ‘ലവ് ജിഹാദ്’.

പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) പുരുഷൻ യുവതിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്നും നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ബന്ധം അവസാനിപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൗ ജിഹാദ് വാദം തള്ളിയത്.

“ആൺകുട്ടിയും പെൺകുട്ടിയും വ്യത്യസ്‌ത മതങ്ങളിൽ നിന്നുള്ളവരായതിനാൽ അതിന് മതപരമായ കോണുണ്ടാകില്ല. പരസ്‌പരം ശുദ്ധമായ സ്‌നേഹത്തിന്റെ കേസായിരിക്കും അത്,” കോടതി പറഞ്ഞു.

“ഇപ്പോൾ ലൗ ജിഹാദിന്റെ നിറം നൽകാൻ ശ്രമിച്ചതായി തോന്നുന്നു. എന്നാൽ, പ്രണയം അംഗീകരിക്കപ്പെടുമ്പോൾ, മറ്റൊരാളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്തതിന് മാത്രം ആ വ്യക്തി കുടുങ്ങിപ്പോകാനുള്ള സാധ്യത കുറവാണ്,” ഉത്തരവില്‍ കൂട്ടിച്ചേർത്തു.

പ്രോസിക്യൂഷൻ കേസ് അനുസരിച്ച്, പുരുഷനും സ്ത്രീയും തമ്മിൽ 2018 മാർച്ച് മുതൽ ബന്ധമുണ്ടായിരുന്നു. പുരുഷൻ പട്ടികജാതി വിഭാഗത്തിൽ പെട്ടയാളായിരുന്നു, എന്നാൽ ഇത് സ്ത്രീയോട് വെളിപ്പെടുത്തിയില്ല.

പിന്നീട്, താൻ ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിർബന്ധിക്കാൻ തുടങ്ങി, തുടർന്ന് പുരുഷൻ തന്റെ ജാതി ഐഡന്റിറ്റി അവളുടെ മാതാപിതാക്കളോട് വെളിപ്പെടുത്തി. അവർ അവന്റെ ജാതി ഐഡന്റിറ്റിയെ എതിർക്കാതെ മകളെ അത് അംഗീകരിക്കാൻ പ്രേരിപ്പിച്ചു.

എന്നാൽ ബന്ധം പിന്നീട് വഷളായി, തുടർന്ന് 2022 ഡിസംബറിൽ പുരുഷൻ സ്ത്രീക്കും കുടുംബത്തിനും എതിരെ കേസെടുത്തു.

യുവതിക്കും കുടുംബത്തിനും മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി, കേസിന്റെ അന്വേഷണം ഏതാണ്ട് അവസാനിച്ചെന്നും അതിനാൽ അവരുടെ കസ്റ്റഡി ആവശ്യമില്ലെന്നും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News