പാലക്കാട്: തീപിടുത്തത്തിൽ പാഠപുസ്തകങ്ങൾ കത്തിനശിച്ച കൊല്ലങ്കോട് പറത്തോട് ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ പഠനോപകരണങ്ങൾ എത്തിച്ചുനൽകി. വ്യാഴാഴ്ച്ചയുണ്ടായ തീപിടുത്തത്തിലാണ് കോളനിയിലെ 2 വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. ജില്ല പ്രസിഡന്റ് സാബിർ അധ്യക്ഷത വഹിച്ചു. കോളനിവാസികൾക്ക് ആദിവാസി ഇരുവാള സർട്ടിഫിക്കറ്റ് നൽകാതെ ഭരണകൂടം വഞ്ചിക്കുകയാണ്. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കോളനിയിലെ വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി തലം മുതലുള്ള വിദ്യാഭ്യാസം പോലും പ്രതിസന്ധിയിലാവുകയാണ്. കോളനിവാസികൾക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും നേതാക്കൾ പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി താജുദ്ദീൻ, കോളനിവാസി കൃഷ്ണൻ കുട്ടി, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് എന്നിവർ പങ്കെടുത്തു.