മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ കൈവിടാതെ രമേശ് ചെന്നിത്തല ഡല്‍ഹിക്ക് പറന്നു; എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രി ആരായിരിക്കണമെന്നതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ഭൂരിപക്ഷം എംഎൽഎമാരും തന്നോടൊപ്പം നിൽക്കുമെന്ന് കെ.സി. വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, പാർട്ടിയെയും മുന്നണിയെയും തിളക്കമാർന്ന വിജയത്തിലേക്ക് നയിച്ച തന്നെ അവഗണിച്ചാല്‍ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് വി.ഡി. സതീശൻ നേതൃത്വത്തിന് സൂചന നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ സമ്മർദ്ദവുമായി രമേശ് ചെന്നിത്തലയും മത്സരരംഗത്തുണ്ട്.

കേരളത്തിൽ ചർച്ചകളും കരുനീക്കങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക് പോകും. എ.ഐ.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനാണ് യാത്ര. മഹാരാഷ്ട്ര ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് പോകുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചതെങ്കിലും, കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകുമെന്ന് സൂചനയുണ്ട്.

പാർട്ടിയിലും നിയമസഭയിലും താൻ മുതിർന്ന ആളാണെന്ന് ചെന്നിത്തല അവകാശപ്പെടുന്നു. നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എംഎൽഎമാരുടെ പിന്തുണയാകരുതെന്നും ചെന്നിത്തല പറയുന്നു. എംഎൽഎമാരുടെ പിന്തുണ പരിഗണിച്ചിരുന്നെങ്കിൽ 2021 ൽ താൻ തന്നെ പ്രതിപക്ഷ നേതാവാകുമായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേരളത്തിലെ എംഎൽഎമാരുടെ നിലപാട് നേരിട്ട് മനസ്സിലാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയയ്ക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പങ്കെടുത്ത യോഗത്തിലാണ് ഈ നിർണായക തീരുമാനം.

Leave a Comment

More News