പരമ്പരാഗത നെയ്ത്തുകാരെ സംരക്ഷിച്ചുകൊണ്ട് കൈത്തറി മേഖലയുടെ ആധുനികവൽക്കരണം സാധ്യമാക്കും: ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

തിരുവനന്തപുരം:  കാലത്തിനനുസരിച്ച് കൈത്തറി മേഖലയിൽ സാങ്കേതികവിദ്യയും നവീകരണവും അനിവാര്യമാണെങ്കിലും, തലമുറകളായി കൈകൊണ്ട് നെയ്ത്ത് നടത്തുന്ന പരമ്പരാഗത നെയ്ത്തുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാകും ആധുനികവത്കരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യുട്ടി സ്പീക്കർ.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോടും സ്വദേശി പ്രസ്ഥാനത്തോടും ചേർന്നുനിൽക്കുന്ന ദിനമാണ് ദേശീയ കൈത്തറി ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 1905-ലെ സ്വദേശി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങളും കൈത്തറി വസ്ത്രങ്ങളും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് രാജ്യത്തിന്റെ കൈത്തറി പാരമ്പര്യത്തിന് അടിത്തറ പാകിയത്. പുതിയ സാങ്കേതികവിദ്യകൾ തൊഴിലാളികൾക്ക് കൂടുതൽ സൗകര്യവും ഉത്പാദനക്ഷമതയും നൽകുന്നതിനായിരിക്കണം ഉപയോഗിക്കേണ്ടത്.

കൈത്തറി മേഖലയിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണ്. സ്ത്രീശാക്തീകരണത്തിന്റെ മികച്ച മാതൃകകളിലൊന്നാണ് കൈത്തറി മേഖല. ഓണത്തിന് മുന്നോടിയായി കൈത്തറി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനുമായി സർക്കാർ ഇടപെടലുകൾ ശക്തമാക്കും.

മാറുന്ന കാലത്തിനനുസരിച്ച് പുതിയ ഡിസൈനുകളും ഫാഷൻ പ്രവണതകളും ഉൾക്കൊണ്ട് യുവതലമുറയെ ആകർഷിക്കുന്ന കൈത്തറി ഉത്പന്നങ്ങൾ വികസിപ്പിക്കണം. ഓൺലൈൻ വിപണന സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിലെ കൈത്തറി മേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിൽ ‘ഹൈടെക് ഹാൻഡ്ലൂം’ നാഴികക്കല്ലാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ ഐ ഐ ടി യുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ‘ഹൈടെക് ഹാൻഡ്ലൂം’ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത കൈത്തറി വ്യവസായത്തിന്റെ തനിമയും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉൽപ്പാദനക്ഷമതയും തൊഴിലാളികളുടെ സൗകര്യവും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൈത്തറി മേഖലയെ പുതിയ തലമുറയ്ക്ക് കൂടുതൽ ആകർഷകമാക്കാനും മത്സരക്ഷമമാക്കാനും ഇത്തരം സാങ്കേതിക നവീകരണങ്ങൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മുതിർന്ന കൈത്തറി നെയ്ത്തുകാരെ ഡപ്യൂട്ടി സ്പീക്കർ ആദരിച്ചു. എം വിൻസന്റ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം നഗരസഭ കൗൺസിലർ രാഖി രവികുമാർ, ഹാൻടെക്‌സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ, ചെന്നൈ ഐ ഐ ടി പ്രൊഫ. ശങ്കർ കൃഷ്ണപിള്ള, ഡബ്ല്യു എസ് സി കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ എം ആനന്ദൻ, ഐ ഐ എച്ച് ടി കണ്ണൂർ എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ എന്നിവർ ആശംസകൾ നേർന്നു. പത്മശ്രീ വി ഗോപിനാഥൻ, ഹാൻടെക്‌സ് വൈസ് പ്രസിഡന്റ് വട്ടവിള വിജയകുമാർ, വിവിധ യൂണിയൻ നേതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ എസ് കൃപകുമാർ സ്വാഗതമാശംസിച്ചു. ജില്ലാ വ്യവസായ കേന്ദ്രം തിരുവനന്തപുരം ജനറൽ മാനേജർ ദിനേശ് ആർ നന്ദി രേഖപ്പെടുത്തി.

കൈത്തറി ക്ലസ്റ്ററുകളിൽ വികസിപ്പിച്ച നവീന ഉത്പന്നങ്ങളുടെ പ്രത്യേക പ്രദർശനം, ഐ.ഐ.എച്ച്.ടി. കണ്ണൂർ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, വിവിധ കൈത്തറി ക്ലസ്റ്ററുകൾ എന്നിവയുടെ നേതൃത്വത്തിൽ കൈത്തറി വസ്ത്ര ഫാഷൻ ഷോ, ‘കേരള കൈത്തറി – പാരമ്പര്യത്തിൽ നിന്ന് ആഗോള ബ്രാൻഡിലേയ്ക്ക്’ എന്ന വിഷയത്തിൽ പാനൽ ചർച്ച, കൈത്തറി തൊഴിലാളികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ‘ഹത്കർഘ മേള 2026’ന്റെ ഭാഗമായി സംസ്ഥാന ഓണം കൈത്തറി വസ്ത്ര പ്രദർശന-വിപണന മേള ആഗസ്റ്റ് 10 മുതൽ 25 വരെ തിരുവനന്തപുരം കിഴക്കേകോട്ട ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ നടക്കും.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News