കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ പിന്നെ ദ ആല്‍കെമിസ്റ്റും: ലാലി ജോസഫ്

2016 സെപ്റ്റംബര്‍ 9-ന് ഓണം റിലീസ് ആയി പുറത്തിറങ്ങിയ പടമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’. 1988-ല്‍ പുറത്തിറങ്ങിയ നോവലാണ് ‘The Alchemist’. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയുടെ തലക്കെട്ടിന് പ്രചോദനം ആയത് ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ ആണ് അദ്ദേഹത്തിന്‍റെ ലോകപ്രശസ്ത നോവലായ ആല്‍കെമിസ്റ്റില്‍ നിന്നാണ് ഈ കഥയുടെ പ്രമേയം രൂപപ്പെട്ടത്.

കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, കെപി‌എസി ലളിത , അനുശ്രി, മുകേഷ്, ഈര്‍ഷാദ് ഇവരൊക്കെ ഈ സിനിമയിലെ കഥാപാത്രങ്ങളാണ്. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥാ ശിവ എഴുതി സംവിധാനം ചെയ്ത പടമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’.

അപ്പു എന്ന് വിളിപ്പേരുള്ള അയ്യപ്പദാസ് എന്ന കുട്ടിയുടെ തീവ്രമായ ആഗ്രഹമായിരുന്നു വിമാനത്തില്‍ കയറുക എന്നത് ആ ആഗ്രഹ സാധ്യത്തിനുവേണ്ടി അപ്പു നടത്തുന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും ആണ് ഈ പടത്തിലെ പ്രമേയം. പടത്തിന്‍റെ തലക്കെട്ടില്‍ അയ്യപ്പയുടെ ഇടത്തും വലത്തുമായിട്ട് പൗലോയും കൊയ്ലോയും ഉണ്ട്. ഈ പേര് ഒന്നിച്ചു കൂട്ടി വായിക്കുമ്പോള്‍ ‘പൗലോ കൊയ്ലോ’ എന്നാകും. എണ്‍പതില്‍ കൂടുതല്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള ഒരു ക്യതിയാണ്. The Alchemist കാരണത്താല്‍ തന്നെ അദ്ദേഹം 2007 ല്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.

ലാലി ജോസഫ്

രുദ്രാഷ് സുധീഷ് ആണ് അയ്യപ്പദാസ് ആയി അഭിനയിക്കുന്നത്. സുധിഷ് എന്ന നടന്‍റെ മകനാണ് രുദ്രാഷ്. സുധിഷും ഈ പടത്തില്‍ ശ്രദ്ധേയമായ ഭാഗം കൈകാര്യം ചെയ്യുന്നുണ്ട്. സുധീഷിനെ കുറിച്ച പറയുമ്പോള്‍ പെട്ടെന്ന് മനസിലേക്ക് ഓടിയെത്തുന്നത് ‘മണിചിത്രത്താഴ്’ എന്ന സിനിമയിലെ ‘കിണ്ടിയാണ്’ ഒരിക്കല്‍ ഞാന്‍ അമേരിക്കയില്‍ നിന്ന് നാട്ടില്‍ അവധിക്ക് വന്ന സമയം വൈക്കം ചെറുപുഷ്പം സ്റ്റുഡിയോയുടെ മുന്‍മ്പില്‍ കൂടെ കടന്നു പോയപ്പോള്‍ അവിടെ കുറെ ആള്‍ക്കൂട്ടം കണ്ടു. വണ്ടി നിര്‍ത്തി മണിചിത്രത്താഴിന്‍റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി ആള്‍ക്കാരെ വകഞ്ഞു മാറ്റി ഏറ്റവും മുന്‍ നിരയില്‍ പോയി നിന്ന് കുറച്ചു സമയം ഈ പടത്തിന്‍റെ ഷൂട്ട് കാണുവാന്‍ സാധിച്ചു.

‘കൊച്ചൗവ്വ പൈലോ അയ്യപ്പ കൊയ്ലോ’ നര്‍മ്മത്തോടൊപ്പം നല്ലൊരു സന്ദേശവും തരുന്ന പടമാണ്. സുരാജ് വെഞ്ഞാറാമൂടും, അജു വര്‍ഗീസും അവരവരുടെ തനതായ ശൈലിയില്‍ കാണികളില്‍ രസം പകരുന്നുണ്ട്. സുരാജ് ദിവസം മുഴുവന്‍ മദ്യത്തിന് അടിമയായിട്ടാണ് ഇതില്‍ ചിത്രികരിച്ചിരിക്കുന്നത്. സുരാജ് മദ്യത്തിന്‍റെ ലഹരിയില്‍ ഒരു പെട്ടികടയുടെ മുന്‍മ്പില്‍ ഇരിക്കുന്നു. അവിടെ സുരാജിന്‍റെ അടുക്കല്‍ ഒരു മാന്യന്‍ വന്നിരുന്ന് മാന്യമായ ഒരു ഉപദേശം കൊടുക്കുന്നു. ‘എന്നാ കുടിയാടാ കുടിക്കുന്നത്. മദ്യം എന്നു പറഞ്ഞാല്‍ slow death ആണ്. എന്നു വച്ചാല്‍? സുശിലന്‍ (സുരാജ്) തിരിച്ചു ചോദിക്കുന്നു. നീ പതിയെ പതിയെ മരിച്ചു കൊണ്ടിരിക്കയാണെന്ന്. അയ്യോ പതിയെ മതി പെട്ടന്ന് മരിക്കണമെന്ന് ആര്‍ക്കാ ഇത്ര നിര്‍ബ്ബന്ധം. സുശിലന്‍റെ ആ മറുപടി കേട്ടതേ ഉപദേശിക്കാന്‍ വന്ന മാന്യനായ ആ പോലിസുകാരന്‍ സ്ഥലം കാലിയാക്കി.

അപ്പുവിന്‍റെ മുറി മുഴുവനും വിമാനത്തിന്‍റെ കളിപാട്ടങ്ങളാണ്. മൂന്നു പ്രാവശ്യം അവന് വിമാനത്തില്‍ കയറാനുള്ള അവസരം വളരെ അടുത്തു വന്നെങ്കിലും വിധി അല്ലങ്കില്‍ ചില നിമിത്തള്‍ അതിനെ മാറ്റി മറിച്ചു കളഞ്ഞു. ഇവിടെയെല്ലാം കൊച്ചൗവ്വ ആല്‍കെമിസ്റ്റില്‍ പൗലോ കൊയ്ലോ പറയുന്ന വാചകം ഓര്‍മിപ്പിച്ചു കോണ്ടേയിരുന്നു. എന്താണ് പൗലോ കൊയ്ലോ പറയുന്നത്? ‘ഒരാള്‍ പൂര്‍ണ്ണമനസ്സോടെ എന്ത് ആഗ്രഹിച്ചാലും ആ ആഗ്രഹം സഫലമാക്കാനായി ഈ ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും. അങ്ങിനെ അവന്‍ അവന്‍റെ ലക്ഷ്യം നേടിയെടുക്കും.’ ഈ ഒരു ഡയലോഗ് ഈ സിനിമയില്‍ പലയിടത്തായി കുട്ടിക്ക് ധൈര്യം കൊടുക്കുവാന്‍ കൊച്ചൗവ്വ പറയുന്നുണ്ട്.

ഒഴിവു സമയം കിട്ടുമ്പോള്‍ കൊച്ചൗവ്വ ആ ഗ്രാമത്തിലെ ഒരു കൂട്ടം കുട്ടികളെ നീന്തലും സൈക്കിളിംഗും പരിശീലിപ്പിക്കുന്നുണ്ട് നീന്തല്‍ പഠിക്കുന്നവരുടെ കൂട്ടത്തിലെ ഒരു കുട്ടി കൊച്ചൗവ്വയോട് ചോദിക്കുന്നുണ്ട്.. ആരാണ് ഈ പാലോ കൊയ്ലോ അപ്പോള്‍ കൊച്ചവ്വ കൊടുക്കുന്ന വിശദികരണം അദ്ദേഹം ഒരു സാഹിത്യകാരനാണ് ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് അതില്‍ ഞാന്‍ വായിച്ച ഒരു പുസ്തകമാണ് ‘ആല്‍കെമിസ്റ്റ്.’

അപ്പുവിന് വിമാനം കയറണമെന്നുള്ള അടങ്ങാത്ത ആഗ്രഹം കാണുമ്പോള്‍ കൊച്ചൗവ്വ ആല്‍കെമിസ്റ്റിലെ വാചകം നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. ഒരിക്കല്‍ കൊച്ചൗവ്വ നീന്തല്‍ പഠിപ്പിക്കുന്ന കുട്ടികളോടു അറിയാതെ ഇങ്ങിനെ പറയുകയുണ്ടായി. നിങ്ങള്‍ നീന്തലില്‍ പ്രാവീണ്യം നേടിയാല്‍ നീന്തല്‍ ക്ലബുകളില്‍ സെലക്ഷന്‍ കിട്ടാന്‍ സാധിക്കും അങ്ങിനെ അന്താരാഷ്ട്ര തലങ്ങളില്‍ പോയി മല്‍സരിക്കാന്‍ സാധിക്കും ഇത് കേട്ട വെള്ളം കണ്ടാല്‍ പേടിക്കുന്ന അപ്പു നീന്തല്‍ പഠിക്കാന്‍ തയ്യാറാകുന്നു. അങ്ങിനെ സെലക്ഷന്‍ കിട്ടിയാല്‍ പ്ലൈയിനില്‍ കയറാമല്ലോ എന്ന് കുട്ടി വിചാരിച്ചു.താന്‍ ഒരു ഗുമ്മിനു പറഞ്ഞു പോയ വാചകം മാറ്റി പറഞ്ഞു അപ്പുവിനെ മനസിലാക്കാന്‍ ശ്രമിക്കുന്ന കൊച്ചൗവ്വ പരാജയപ്പെടുന്നു. അങ്ങിനെ കൊച്ചൗവ്വ എന്തും സഹിച്ചും ഈ ദൗത്യം ഏറ്റെടുത്ത് അപ്പുവിനെ സഹായിക്കേണ്ട അവസ്ഥയില്‍ എത്തിചേരുകുയും കഥയുടെ അവസാനം അപ്പുവിന് വിമാനം കയറാനുള്ള ഭാഗ്യം കിട്ടുന്നതോടു കൂടി കഥ അവസാനിക്കുന്നു.

അപ്പു അവന്‍റെ മുത്തച്ചനായി വേഷമിട്ട നെടുമുടി വേണുവിനോട് പോയി ചോദിക്കുന്നുണ്ട് ഈ കൈയ്ലോ കൊയ്ലോ പറഞ്ഞത് ശരിയാണോ മുത്തച്ചാ? ? അപ്പോള്‍ മുത്തച്ചന്‍ കൊടുക്കുന്ന മറുപടി രസകരമാണ് ‘ആ പേര് തന്നെ ശരിയല്ല പിന്നല്ലേ അയാള് പറഞ്ഞത്’. ഇപ്പോള്‍ ഈ പടം കണ്ടാല്‍ നമുക്ക് വരു വിഷമം തോന്നും കാരണം മുത്തച്ചനായും മുത്തശിയായും ആയി വേഷമിട്ട നെടുമുടി വേണുവും കെ‌പി‌എ‌സിയുടേയും വിയോഗം ഒരു വലിയ നഷ്ടം തന്നെയാണ്.

മുത്തച്ചനായ നെടുമുടി വേണുവിനോട് അപ്പു ചേദിക്കുന്ന മറ്റൊരു ചോദ്യം എന്തിനാ മുത്തച്ചാ കൊച്ചൗവ്വ എന്നെ ഇങ്ങിനെ സഹായിക്കുന്നത്? അപ്പോള്‍ മുത്തച്ചന്‍ കൊടുക്കുന്ന മറുപടി ഇങ്ങിനെയാണ് ‘മനസില്‍ ഒരുപാട് നന്മ ഉള്ളവര്‍ അവരവരുടെ ആഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി മാറ്റി വയ്ക്കും.’

അതാണ് ഈ സിനിമയില്‍ ഉടനീളം കൊച്ചൗവ്വയുടെക്യാരക്റ്റര്‍ വരച്ചു കാട്ടുന്നത്. ഈ സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ ആല്‍കെമിസ്റ്റ് വായിക്കാനുള്ള ആഗ്രഹം എന്നില്‍ ഉണ്ടായി. ഞാന്‍ ഈ ബുക്ക് വായിക്കണം എന്ന ആഗ്രഹം എന്‍റെ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഒരു മറുപടിയും പറയാതെ ചോദിച്ച നിമിഷം തന്നെ എന്‍റെ കൈയ്യില്‍ ആ ബുക്ക് കൊണ്ട്വച്ചു തന്നു. ഞാന്‍ ശരിക്കും അതിശയിച്ചു പോയി.

ഈ ബുക്ക് എന്‍റെ വീട്ടീല്‍ തന്നെ ഉണ്ടായിരുന്നു എന്നുള്ള സത്യം ഞാനറിഞ്ഞിരുന്നില്ല. ഞാന്‍ ആകാംക്ഷയോടും അതിലുപരി അതിശയത്തോടു കൂടി ചോദിച്ചു ഇത് എപ്പോള്‍ വാങ്ങി എവിടുന്നു വാങ്ങി. അപ്പോള്‍ പറഞ്ഞു കൊച്ചി എയര്‍പോര്‍ട്ടിലെ DC Book stall ല്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍മ്പു വാങ്ങിയതാണ്. വര്‍ഷങ്ങളായിട്ട് ഈ ബുക്ക് എന്‍റെ വീട്ടിലെ ഷെല്‍ഫില്‍ ഉണ്ടായിരുന്നു എന്നത് എനിക്ക് വളരെ വിചിത്രമായി തോന്നി. ഒരു പാട്ട് മലയാളത്തില്‍ ഉണ്ടല്ലോ.. ഈശ്വരനെ തേടി ഞാനലഞ്ഞു അവിടെയുമില്ല ഇവിടേയുമില്ല അവസാനം എന്നിലേക്കു തിരിഞ്ഞപ്പോള്‍ അവിടെ ഞാന്‍ ഈശ്വരനെ കണ്ടു എന്നു പറഞ്ഞതു പോല എന്‍റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ആല്‍കെമിസ്റ്റ് എന്ന പുസ്തകത്തെകുറിച്ച് എനിക്ക് ഒരു അറിവും ഇല്ലായിരുന്നു.

ഇതുപോലെ സമാനമായ ഒരു വസ്തുത ആല്‍കെമിസ്റ്റിലും ഉണ്ട്. സാന്‍റിയാഗോ എന്ന പേരുള്ള ഒരു ആട്ടിടയന്‍ സ്പെെയിനിലെ ഒരു ഗ്രാമത്തിലെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു പള്ളിയിലെ സക്രാരി നിന്ന സ്ഥലത്ത് നില്‍ക്കുന്ന ഒരൂക്കന്‍ സൈക്കമോര്‍ മരം. ആ മരത്തിന്‍റെ ചുവട്ടില്‍ കിടന്ന് ഒരു സ്വപ്നംതന്നെ രണ്ടു പ്രാവശ്യം കണ്ടു. ജൗജിപ്തിലെ പിറമിഡിന്‍റെ താഴെ നിധിയുണ്ടെന്ന് ആ നിധീ അന്വേഷിച്ചു പോകുന്ന സാന്‍റിയാഗോ എന്ന ആട്ടിടയന്‍റെ യാത്ര വിവരണം ആണ് ഈ പുസ്തകം. അതൊരു ചെറിയ യാത്രയായിരുന്നില്ല. മരുഭൂമികളും കടലും താണ്ടണം. യാത്രചിലവിന് വേണ്ടി തന്‍റെ പ്രിയപ്പെട്ട ആടുകളെ വില്‍ക്കുന്നു. ഈ യാത്രയില്‍സാന്‍റിയാഗോ ഒരുപാടു പേരെ കണ്ടുമുട്ടുന്നു. ഒരുപാടു അറിവുകള്‍ നേടുന്നു.യാത്രകളും പുസ്തക വായനയും കൂടുതല്‍ അറിവുകള്‍ തരുന്നു എന്ന് ആ ഇടയബാലന്‍ മനസിലാക്കുന്നു.

അങ്ങിനെ സാന്‍റിയാഗോ പിറമിഡില്‍ എത്തുന്നു. ഒരു രാത്രി മുഴുവനും നിധിക്ക് വേണ്ടി കുഴിച്ചു. അവന്‍ ആകെ തളര്‍ന്നു. ഉള്ളം കൈയ്യിലെ തൊലി പോയ സ്ഥലം വേദനിക്കാന്‍ തുടങ്ങി. യുദ്ധരംഗത്തു നിന്നു വന്ന അഭയാര്‍ത്ഥിികള്‍ അവന്‍റെ ചുറ്റും കൂടി ചോദിച്ചു. നീ എന്താണ് ഇവിടെ കുഴിച്ചിട്ടിരുക്കുന്നത് ഞങ്ങള്‍ക്ക് പണം വേണം. പിന്നെ അവന്‍ അവന്‍റെ സത്യങ്ങള്‍ അവരോടു പറഞ്ഞു. അവന്‍ കണ്ട സ്വപ്നം പറഞ്ഞു. അപ്പോള്‍ അവരുടെ നേതാവു പറഞ്ഞു അവനെ വിട്ടേക്ക്.. പോകുന്നതിനു മുന്‍മ്പ് അവരുടെ തലവന്‍ എന്നു തോന്നിക്കുന്ന ആള്‍ അവനോടു പറഞ്ഞു. പക്ഷെ നീ ഒരു കാര്യം ഓര്‍മ്മ വച്ചോളും. ആരും ഇത്രത്തോളം ബുദ്ധിമോശം കാട്ടരുത്.

രണ്ടു കൊല്ലം മുന്‍മ്പ് ഇതേ സ്ഥലത്തു വച്ച് ഞാനൊരു സ്വപ്നം കണ്ടു. ഞാന്‍ കടല്‍ കടന്ന് സ്പെയിനില്‍ ചെന്നെത്തണം ധാരളം മേച്ചില്‍പ്പുറങ്ങളുള്ള ഒരിടത്ത് ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ പള്ളി കാണാം സാധാരണയായി ഇടയډാര്‍ ആടുകളേയും കൊണ്ട് അന്തിയുറങ്ങാന്‍ ചെന്നു പറ്റുന്നതവിടെയാണ്. സ്വപ്നത്തില്‍ ഞാന്‍ വ്യക്തമായി കണ്ടു ആ പഴയ പള്ളിയുടെ സക്രാരിയുടെ സഥാനത്ത് വലിയൊരു സൈക്കമോര്‍ മരം. അതിന്‍റെ അടിയില്‍ കുഴിച്ചാല്‍ എനിക്കു നിധി കിട്ടുമെന്ന് പക്ഷെ ഈ മരുഭൂമിയും കടലും കടന്ന് ആ നിധി കണ്ടുപിടിക്കാന്‍ നിന്നെ പോലെ ഒരു വിഡ്ഡി അല്ല ഞാന്‍ എന്നു പറഞ്ഞവര്‍ നടന്നകന്നു.

അപ്പോള്‍ അവനു മനസിലായി ഞാന്‍ അന്യേഷിക്കുന്ന നിധി യഥാര്‍ദ്ധത്തില്‍ എവിടെയുണ്ടെന്ന്.. അവന്‍ ഒരിക്കല്‍ കൂടി പിറമിഡിന്‍റെ മുകളിലേക്ക് നോക്കി. പിറമാഡ് അവനെ നോക്കി പരിഹസിക്കുന്നതു പോലെ തോന്നി.അവന്‍ തിരിച്ച് സ്പെയിനില്‍ ചെന്ന് സക്രാരിയുടെ സഥാനത്തെ സൈക്കമോര്‍ മരത്തിന്‍റെ അടുക്കല്‍ എത്തി ഒരുമണിക്കൂര്‍ കുഴിച്ചപ്പോള്‍ സ്വര്‍ണ നാണയങ്ങളുടേയും അമൂല്യ രത്നങ്ങളുടേയും നിധി അവനു കിട്ടി.

ഉള്ളിലുള്ള ഈശ്വരനെ കാണാതെ അലഞ്ഞവരും വര്‍ഷങ്ങളായി വീട്ടിലെ അലമാരയില്‍ ഇരുന്ന ആല്‍കെമിസ്റ്റ് ബുക്കു കാണാതെ പോയ ഞാനും ആദ്യം സ്പനം കണ്ട മരത്തിന്‍റെ താഴെ നിധി ഉണ്ട് എന്നറിയാതെ കടലും മരുഭുമിയും കടന്നു പോയി ജൗജിപ്തിന്‍റെ പിറമിഡില്‍ ചെന്നത്തിയ സാന്‍റിിയാഗോയും പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട്. നമ്മളുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഈശ്വരനെ കാണാതെ നമ്മളുടെ അടുത്തു തന്നെയുള്ള നിധി കാണാതെ, നമ്മുടെ ഉള്ളില്‍ തന്നെയുള്ള സമാധാനം കാണാതെ വായിക്കണമെന്നു ആഗ്രഹിച്ച പുസ്തകം വീട്ടിനുള്ളില്‍ ഉണ്ട് എന്നു മനസിലാക്കാതെ സമയവും കളഞ്ഞ് ബുദ്ധിമുട്ടി നമ്മള്‍ ഓടുകയാണ്. നമ്മളുടെ ഉള്ളില്‍ തന്നെ ഈശ്വരന്‍ ഉണ്ട് അത് മനസിലാക്കുക. അങ്ങോട്ടു തിരിഞ്ഞുനോക്കാതെ വേറെ എങ്ങോട്ടോ ഒക്കെ പരക്കം പായുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

ഇനി ആല്‍കെമിസ്റ്റ് എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്? ആല്‍കെമിയില്‍ പ്രാവിണ്യം നേടിയവരെയാണ് ആല്‍കെമിസ്റ്റ് അതുപോലെ തന്നെ പ്രപഞ്ചത്തിന്‍റെ നിഗുഢതകളെല്ലാം മനസിലാക്കിയ ജ്ഞാനിയാണ് ഒരു ആല്‍കെമിസ്റ്റ്. അപ്പോള്‍ സ്വഭാവികമായും വരുന്ന അടുത്ത ചോദ്യം ആല്‍കെമി എന്നു പറഞ്ഞാല്‍ എന്താണ്? സാധരണ ലോഹമായ ലെഡും കോപ്പറിനേയും സ്വര്‍ണമാക്കി മാറ്റിയെടുക്കുന്ന ഒരു വിദ്യ ഇത് മാജിക്കും ജ്യോതിഷമായിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. ഈ പ്രക്രിയക്ക് വളരെയധികം വര്‍ഷങ്ങള്‍ എടുത്താണ് ഇതു സാധിച്ചെടുക്കുന്നത് Infant stage of chemistry എന്നു വേണമെങ്കിലും ആല്‍കെമിയെ വിശേഷിപ്പിക്കാം. ആല്‍കെമിയില്‍ ബിരുദം എടുത്തവരാണ് ആല്‍കെമിസ്റ്റ്. ലൈഫ് നീട്ടി കൊണ്ടുപോകുവാനുള്ള ഔഷധങ്ങളും ഇവരുടെ കൈയ്യില്‍ ഉണ്ട്. ( Alchemy is defined as the process of taking something ordinary and turning it into something extraordinary, Sometimes in a way that cannot be explained when watching a movie and wizard turns into a beautiful woman. It is an example of alchemy).

സാന്‍റിയാഗോയുടെ യാത്രയില്‍ സലോമിലെ ജ്ഞാനിയായ രാജാവ് മെല്‍ഷിഡോറിനെ കണ്ടു മുട്ടുന്നു. ആ രാജാവാണ് ഇടയബാലനോട് ലോകത്തിലെ ഏറ്റവും വലിയ സത്യം പറഞ്ഞു കൊടുക്കുന്നത് ‘ഒരാള്‍ ആരോ എന്തോ ആകട്ടെ എന്തെങ്കിലുമൊന്ന് പൂര്‍ണമനസോടെ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ ആഗ്രഹം സഫലമാകാന്‍ ഈ ലോകം മുഴുവന്‍ കൂടെ നില്‍ക്കും അതു നടക്കാതെ വരില്ല.’

കാലവും പ്രായവും ഒന്നുമല്ല പ്രശ്നം മനുഷ്യര്‍ക്ക് എന്തും നേടാനാകും മനസില്‍ അത്രക്കും ഉല്‍ക്കടകമായ ആഗ്രഹം വേണമെന്നു മാത്രം. മെല്‍ഷിഡേക്ക് രാജാവ് യുറിം തുമിം എന്ന കറുപ്പും വെളുപ്പും കളറിലുള്ള ഭാവി പറയാന്‍ സാധിക്കുന്ന കല്ലുകള്‍ സാന്‍റിയാഗോക്ക് സമ്മാനിച്ചു. യാത്രയില്‍ എവിടെയെങ്കിലും വച്ച് സംശയം തോന്നുമ്പോള്‍ ഈ കല്ലുകള്‍ കൈയ്യില്‍ എടുക്കുക കറുപ്പാണ് കൈയ്യില്‍ കിട്ടന്നത് എങ്കില്‍ ‘അതെ’ എന്നും വെളുപ്പാണെങ്കില്‍ ‘അല്ല’ എന്നുമാണ് അര്‍ത്ഥം. ഈ കല്ലുകളെ കുറിച്ച് ബൈബിളിലും പറയുന്നുണ്ട് ( Exdus 28:30, 1 Samuel 14:41). പിന്നീട് യാത്രയില്‍ സാന്‍റിയാഗോ ഒരു ആല്‍കെമിസ്റ്റിനെ കണ്ടുമുട്ടുന്നുണ്ട്. സലേമിലെ രാജാവ് പറഞ്ഞ അതേ വാചകം തന്നെ ആല്‍കെമിസ്റ്റും പറയുന്നുണ്ട് ‘നമ്മള്‍ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവനും നമ്മുടെ കൂടെ നില്‍ക്കും അങ്ങിനെ നമുക്ക് നമ്മുടെ ആഗ്രഹം നേടിയെടുക്കാം.’ (And, when you want something all the universe conspires in helping you to achieve it ). പൗലോ കൊയ്ലോ ഈ നോവല്‍ ആദ്യമായി പ്രസിദ്ധികരിച്ചത് ബ്രസിലിലാണ് ആരും ഈ നോവല്‍ വാങ്ങിച്ചില്ല. ഒരു മനുഷ്യന്‍ ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു കോപ്പി വാങ്ങിച്ചു. പിന്നേയും ആറു മാസം കടന്നു പോയി ആരും ബുക്ക് വാങ്ങിയില്ല. പക്ഷെ ആറുമാസം കഴിഞ്ഞപ്പോള്‍ ഒരു ബുക്കും കൂടി വിറ്റു ആദ്യം വന്ന ആള്‍ തന്നെയായിരുന്നു രണ്ടാമത്തെ ബുക്കും വാങ്ങിയത്. ഇനി മൂന്നാമതായി ഈ ബുക്ക് വാങ്ങിക്കാന്‍ ആര് വരുമെന്ന് ആര്‍ക്കറിയാം?

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മനസിലായി ഈ ബുക്ക് ഇനി വിറ്റു പോകില്ല എന്ന് അങ്ങിനെ ആദ്യത്തെ പ്രസാധകന്‍ കരാര്‍ പിന്‍വലിച്ചു. ബുക്കുകള്‍ എല്ലാം തിരിച്ച് പൗലോ കൊയ്ലോക്ക് കൊടുത്തു. പ്രതീക്ഷ കൈവിടാതെ പല വാതിലുകളും മുട്ടി ഒരു വാതില്‍ തുറന്നു കിട്ടി . അങ്ങിനെ ആല്‍കെമിസ്റ്റ് എന്ന ബുക്കിന് രണ്ടാമത് ഒരു പ്രസാധകനെ കിട്ടുകയും അവിടെ നിന്ന് പതുക്കെ പതുക്കെ വായ് മൊഴിയില്‍ കൂടി പ്രചാരണം കിട്ടി തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പതിനായിരത്തില്‍ കൂടുതല്‍ ബുക്ക് വിറ്റു. ആറു മാസം കഴിഞ്ഞപ്പോള്‍ ഒരു അമേരിക്കന്‍ വിസിറ്റര്‍ ബ്രസിലിയിലെ സമീപ പ്രദേശത്തുള്ള ഒരു കടയില്‍ നിന്ന ബുക്ക് വാങ്ങുകയും അമേരിക്കയില്‍ ഒരു പ്രസാധകനെ കണ്ടുപിടിക്കുകയും ചെയ്തു. അങ്ങിനെ അമേരിക്കന്‍ സദസിലേക്ക് ഈ ബുക്ക് കടന്നു വന്നു. മറ്റൊരു പ്രസിദ്ധി കിട്ടിയത് അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ല്രിന്‍റന്‍ ഈ ബുക്ക് കൈയ്യില്‍ പിടിച്ചു കൊണ്ട് വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങുന്ന ഫോട്ടോ മാധ്യമങ്ങളില്‍ വന്നു. അങ്ങിനെ ഈ ബുക്ക് ഒരു അത്ഭുത സംഭവമായി മാറി കഴിഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ബുക്കും ആല്‍കെമിസ്റ്റും തന്നെ. നിമിത്തങ്ങളെ (Omens) കുറിച്ച് ഈ ബുക്കില്‍ പല സ്ഥലത്തും പ്രതിപാദിക്കുന്നുണ്ട്. പൗലോ കൊയ്ലോ പറയുന്നത് നിമിത്തങ്ങളെ തള്ളികളയരുത്. കാരണം നിമിത്തങ്ങള്‍ ദൈവത്തിന്‍റെ ഭാഷയാണ്. ആല്‍കെമിസ്റ്റ് തരുന്ന ഏറ്റവും വലിയ ഒരു ഗുണപാഠം ‘You must never give up on your dreams.’

Print Friendly, PDF & Email

Leave a Comment

More News