ഉമ്മന്‍ ചാണ്ടി സാറിന് ആദരാഞ്ജലികള്‍: ലാലി ജോസഫ്

ഉമ്മന്‍ ചാണ്ടിസാറിനെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന്എന്നെ പ്രേരിപ്പിച്ചത് ടി.വി യില്‍ ഞാന്‍ കണ്ട ആ വിലാപ യാത്രയാണ്.

ഞാന്‍ ഒരിക്കല്‍ പോലുംഅദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. ഞാന്‍ അമേരിക്കയില്‍ സഥിരതാമസം ആയ സമയത്താണ് സാര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് വന്നപ്പോള്‍ ഒന്നും എനിക്ക് നേരില്‍ കാണുവാനുള്ള അവസരവും ഉണ്ടായിട്ടില്ല. ഇത്രയും വലിയ ഒരാളെകുറിച്ച് എഴുതുവാനുള്ള യോഗ്യത എനിക്കുണ്ടോ എന്ന് എനിക്കറിയില്ല. ടി.വി യിലേക്ക് നോക്കിയപ്പോള്‍ കാണുന്നത് അലങ്കരിച്ച ഒരു വലിയ വാഹനത്തിന് ചുറ്റും കേരള ജനത ഒഴുകുന്ന കാഴ്ചയാണ്.

ലാലി ജോസഫ്

വെള്ളത്തില്‍ പരല്‍ മീനുകള്‍ കൂട്ടം കൂടിയിരിക്കുന്നതു പോലെ എനിക്കു ആദ്യം തോന്നി. പരല്‍ മീനിനെ പോലെ എനിക്ക് തോന്നിയത് യഥാര്‍ത്ഥത്തില്‍ വലിയ ഒരു ജനസമുദ്രം ആയിരുന്നു. അതും എത്ര മണിക്കൂറുകള്‍ നീണ്ട യാത്ര. ജനക്കൂട്ടത്തിന്‍റെ ഇടയില്‍ കൂടി വണ്ടി ഓടിച്ചു കൊണ്ടു പോയവര്‍ക്ക് ഒരു ബിഗ്സല്യൂട്ട്.

കേരളം കണ്ടിട്ടുള്ളതില്‍ വച്ച്ഏറ്റവും വലിയ ഒരു വിലാപയാത്രക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചു. വിലാപയാത്രയുടെ ദ്യശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചങ്കിന്‍റെ അകത്ത് ആരോ ചൂണ്ട ഇട്ടു വലിക്കുന്ന ഒരു ഫീലീംഗ്. പിന്നീട് കണ്ണുകള്‍ നിറഞ്ഞ് ഒഴുകുവാന്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായിട്ടാണ് നേരില്‍ കാണാത്ത ഒരു മനുഷ്യന്‍ മരിച്ചത് അറിഞ്ഞ് കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നത്. പിന്നീട് ഇന്‍സ്റ്റാഗ്രാമിലും, ടിക്ടോക്കിലും ഒരുപാട് പേര്‍ സാറിനെകുറിച്ചുള്ള റീല്‍സ് പോസ്റ്റു ചെയ്തതു കണ്ടു. കണ്ണു നനയിപ്പിച്ച കാഴ്ചകളായിരുന്നു അവിടേയും കണ്ടത്.

മലയാള മനോരമ പേപ്പറിന്‍റെ തലക്കെട്ട് ‘ആള്‍ക്കടല്‍ സാക്ഷി’, ദീപികയുടെ തലക്കെട്ട് ‘ജനനായകന് ജനാഞ്ജലി’ എന്നാണങ്കില്‍ മാത്യഭൂമിയുടെ തലക്കെട്ട് ‘ജനം സാക്ഷി അനുഭവം സാക്ഷി യാത്രമൊഴി’ എന്നായിരുന്നു. മംഗളം പറയുന്നത് ‘മിഴിനീര്‍ പൂക്കള്‍ സാക്ഷി’ എന്നാണ്. ടിക്ടോക്കില്‍ കണ്ട ഒരു തലക്കെട്ട് ‘സ്നേേഹ നിലാവേ വിട’ എന്നായിരുന്നു. പുതിയ വൈകാരിക തലത്തിലുള്ള വാക്കുകള്‍ കൂടി അങ്ങയുടെ വേര്‍പാടില്‍ കൂടി എനിക്കു അറിയുവാന്‍ സാധിച്ചു.

സ്വന്തം കുടുംബത്തില്‍ നിന്ന് ഒരാള്‍ വിടവാങ്ങിയതു പോലെയാണ് ഓരോ കേരള ജനതക്കും ഫീല്‍ ചെയ്തത്.
എനിക്ക് തോന്നിയ മറ്റൊരു കാര്യം കുഞ്ഞൂഞ്ഞ് എന്ന പേരില്‍ അറിയപ്പെടുന്ന ഉമ്മന്‍ ചാണ്ടിസാറ് ഒരു കുഞ്ഞായി ഈ ഭൂമിയിലേക്ക് വന്ന നിമിഷം ഒക്റ്റോബര്‍ 31 1943 യില്‍ ആ കുഞ്ഞിനെ കാണുവാന്‍ കുറച്ചു കുടുബാംഗങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു.

പക്ഷെ ഇന്ന് ജൂലൈ 21 2023 ല്‍ ഈ ഭൂമിയില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ ഒരു സംസ്ഥാനം മുഴുവന്‍ അകമ്പടി ആകുന്നു. ഇതൊക്കെ എന്‍റെ മനസില്‍ കൂടി വളരെ പെട്ടെന്ന് മിന്നിപോയ ചിന്തകളാണ്.

ജനിച്ച നമ്മള്‍ എല്ലാവരും ഒരു ദിവസം മരിക്കും. ദൈവത്തിനു മാത്രമേ ആ നിമിഷം അറിയുവാന്‍ സാധിക്കുകയുള്ളു. പക്ഷെ ഓസിയുടെ മരണത്തിനു മുന്‍മ്പില്‍ ദൈവം പോലും പകച്ചു പോയിരിക്കാം. ജീവന്‍ തിരിച്ചു കൊടുക്കണമോ എന്നു
പോലും ദൈവത്തിനു തോന്നി പോയേക്കാവുന്ന നിമിഷങ്ങള്‍..!

ഒരുപാട് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ അങ്ങയുടെ ശബ്ദം അനുകരിച്ചു കൈയ്യടി മേടിച്ചിട്ടുണ്ട്. ഒരുപാട് പേര്‍ക്ക് കൂടെ നിന്ന് ഫോട്ടോ എടുക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. നേരില്‍ സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ജീവിതത്തില്‍ കിട്ടിയ ഒരു വലിയ ഭാഗ്യമായിട്ട് അതിനെ ഞാന്‍ കാണുന്നു. ഇങ്ങിനെയുള്ള ഒരു ഭാഗ്യവും എനിക്ക് കിട്ടിയിട്ടില്ല. .ഉമ്മന്‍ ചാണ്ടിസാറിനെ കുറിച്ച് എഴുതുവാന്‍ കിട്ടിയ ഈ സമയം ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു.

ഒരു വിശുദ്ധന് തുല്ല്യനായ ഒരു വ്യക്തിയെകുറിച്ച് എഴുതാന്‍ ഞാന്‍ എന്ന ഒരു ചെറിയ ആളിന് യോഗ്യത ഉണ്ടോ എന്ന ഒരു ആശങ്ക മാത്രമേ എനിക്കുള്ളു. എഴുതിയില്ലെങ്കില്‍ അതൊരു കനലായി മനസില്‍ കിടക്കുന്നു എന്നു ഞാന്‍ മനസിലാക്കുന്നു. അതുകൊണ്ടു കേരളത്തിലെ നല്ലവരായ ജനമേ എന്‍റെ വാക്കില്‍ എവിടെയെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ക്ഷമിക്കുമല്ലോ. ഒരു ജീവിതം മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി ഓടി നടന്നില്ലേ ഇനി ദൈവസന്നിധിയില്‍
പൂര്‍ണ്ണമായ വിശ്രമം എടുക്കട്ടെ.

ദൈവം സമ്യദ്ധമായി സാറിന്‍റെ കുടുംബാഗങ്ങളെ അനുഗ്രഹിക്കട്ടെ. ഈ വേര്‍പാട് താങ്ങാനുള്ള കരുത്ത് സര്‍വ്വശക്തനായ ദൈവം അവര്‍ക്ക് കൊടുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment