ഗവർണർ ഗെഹ്‌ലോട്ട് വൈകിയെത്തി; വിമാനത്തിൽ കയറാൻ അനുവദിച്ചില്ല; ലഗേജുകളും ഇറക്കി

ബാംഗ്ലൂര്‍: കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിനെ വിമാനത്താവളത്തിൽ എത്താൻ വൈകിയതിനെ തുടർന്ന് വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം അദ്ദേഹം മറ്റൊരു വിമാനത്തിൽ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. എയർ ഏഷ്യ വിമാനം ഐ-5972ൽ എത്താൻ വൈകിയതിനെ തുടർന്നാണ് ഗവർണർക്ക് യാത്ര നിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍, പ്രോട്ടോക്കോൾ ലംഘിച്ചതിന് രാജ്ഭവന്‍ വിമാനക്കമ്പനിക്കെതിരെ പരാതി നല്‍കി. വ്യാഴാഴ്ച ഗെഹ്‌ലോട്ടിനെ വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ലെന്നും ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടതെന്നുമാണ് വിവരം. ഗവർണറുടെ പ്രോട്ടോക്കോൾ ഓഫീസർ എം. വേണുഗോപാൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിന് ഉത്തരവാദികളായ AIX കണക്റ്റിനും ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പരാതിയെത്തുടര്‍ന്ന് വിമാനക്കമ്പനി ക്ഷമാപണം നടത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.50ന് ടെർമിനൽ-2ൽ നിന്ന് AXI കണക്റ്റിന്റെ I-5972 വിമാനത്തിൽ ഗവർണർ ഗെഹ്‌ലോട്ടിന് ഹൈദരാബാദിലേക്ക് പോകേണ്ടതായിരുന്നു. 1.10ന് രാജ്ഭവനിൽ നിന്ന് പുറപ്പെട്ട ഗവർണർ 1.35ന് ടെർമിനൽ-1ലെ വിഐപി ലോഞ്ചിൽ എത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഗവർണറുടെ ലഗേജുകൾ വിമാനത്തിൽ കയറ്റിയിരുന്നു. വിമാനത്താവളത്തിന്റെ അതിഥി ബന്ധ സൗഹൃദ സംസ്‌കാരത്തോട് ചേർന്ന് ഗവർണർക്ക് വിമാനത്തിൽ കയറാൻ സൗകര്യമൊരുക്കിയതായി പ്രോട്ടോക്കോൾ ഓഫീസർ പറഞ്ഞു. ടെർമിനൽ-2ൽ എത്തിയ വിവരം ഗവർണറുടെ എഡിസിയെയും അറിയിച്ചിട്ടുണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഉച്ചയ്ക്ക് 2.06ഓടെയാണ് ഗവർണർ വിമാനത്തിന്റെ ഗോവണിക്ക് സമീപം എത്തിയത്. എന്നാൽ, എയർ ഏഷ്യയിലെ (എഐഎക്‌സ് കണക്ട്) ജീവനക്കാരനായ ആരിഫ്, വൈകിയെന്ന് പറഞ്ഞ് ഗവർണറെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നാണ് പരാതി. അപ്പോഴും വിമാനത്തിന്റെ ഗേറ്റുകൾ തുറന്നിരുന്നു.

അതേ സമയം, ഗവർണറുടെ ലഗേജ് ഇറക്കിയെന്നും അതിൽ 10 മിനിറ്റ് പാഴായെന്നും വേണുഗോപാൽ പറഞ്ഞു. ഗവർണർ അപ്പോഴും ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു. വിമാനത്തിന്റെ വാതിലുകൾ തുറന്നിരുന്നു. എന്നിട്ടും ഗവർണറെ അവഗണിക്കുകയും വിമാനത്തിൽ കയറാൻ അനുവദിക്കാതെ അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗവർണർ വിഐപി ലോഞ്ചിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 90 മിനിറ്റിനുശേഷം മറ്റൊരു വിമാനത്തിൽ ഗവർണർ ഹൈദരാബാദിലെത്തി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ആശങ്കകൾ പരിഹരിക്കാൻ ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News