അമ്പത്താറു കറി (ഓണ വിശേഷങ്ങള്‍): ജോണ്‍ ഇളമത

“കേട്ടില്ലേടീ മറിയാമ്മെ, കേരള സമാജത്തിന്റെ ഓണത്തിന്‌ അമ്പത്താറു കറി! ”

“നേരോ, അമ്പത്താറു ചീട്ടു കളീന്ന്‌ കേട്ടിട്ടൊണ്ട്‌. ഇതിപ്പം പുതുക്കം! സദ്യേലും മത്സരം. കോളസ്ട്രോളും, ഷുഗറും മൂത്തു വന്നിട്ട്‌ ഒന്നും തിന്നാം വയ്യാണ്ടുമായി.”

“കേട്ടോടീ ഇക്കൊല്ലത്തെ മാവേലി പെണ്ണാ. ആ, ആ……..മ്മേടെ കെട്ടാതെ നിക്കുന്ന പെണ്ണാ!”

“ഇതെന്തൊരു കൂത്ത്‌, മാവേലിനിയോ!”

“ആ, ഇതിലും വലിയാ കൂത്താ നാട്ടി നടക്കുന്നെ. അവിടെ തൃശൂര്‍ പെണ്‍പുലി എറങ്ങി. ആണുങ്ങളു വയറമ്മാര്‍ വയറേല്‍ വായും പൊളിച്ചിരിക്കുന്ന പുലിരുപം വരച്ച്‌ കളിക്കുന്നതു കണ്ടിട്ടില്ലേ, അതിന്റെ പെണ്‍പതിപ്പ്‌, കാലംമാറി, കോലം മാറി!.”

ഞാനും മറിയമ്മേം കൂടെ ഓണം കൂടാമ്പോയി. അവിടെ ചെന്നപ്പം മുഴുവന്‍ സ്ത്രീമയം. പണ്ട്‌ പുരുഷമ്മാര്‍ കൊട്ടികൊണ്ടിരുന്ന ചെണ്ടേടെ സ്ഥാനത്ത്‌ കുറെ പെണ്‍ സുന്ദരിമാര്‍ അസ്സലായി അരക്കെട്ടും കെട്ടി, അരക്കട്ടക്കും, പത്തൊമ്പതര കട്ടക്കും താളം പിടിച്ച്‌ ഉശിരന്‍ ചെണ്ടകൊട്ട്‌! കൊറെ കഴിഞ്ഞപ്പം പെണ്‍മാവേലി എറങ്ങി വന്നു. തടിച്ചു കെഴുത്ത മാവേലിനിപ്പെണ്ണ്‌. നല്ല അഴകിലൊരുങ്ങി മെതിയടിം ഓലക്കൊടേം പിടിച്ച്‌, പട്ടിന്റെ തൂവെള്ള ചൂരിദാറുമണിഞ്ഞ്‌ മാറത്ത്‌ സ്വര്‍ണ്ണ പതക്കവുമായി. കരിനീല കണ്ണു വരിച്ചിട്ടുണ്ട്. കണ്‍പീലി എക്സ്ട്രാ പിടിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം, അത്ര നയനസുന്ദര കടാക്ഷം. ഇങ്ങനെ വേണം മാവേലി! ഒന്നുമില്ലേല്‍ കണ്‍കുളര്‍ക്കെ ഒന്നു കാണാനുമുണ്ട്‌.

ഇനി മുതല്‍ പെണ്‍മാവേലി മതി,സിനിമാ നടി ഷക്കീലേടെ രൂപോണ്ട്‌.. നല്ല സെലക്ഷന്‍! പണ്ടത്തെ വയറന്‍ മാവലിമാരെ കണ്ടുമടുത്തു. ഒരു ചന്തോല്ലാത്ത പൂട പൊഴിഞ്ഞ സിംഹങ്ങള്‍. ഓണത്തിനു കള്ളുമടിച്ചു വരും, പെരുവയറിന്റെ പൊറത്ത്‌ വലിയ ഭരണി മൂടികെട്ടിയ മാതിരി. അറബി ജൂബായുമിട്ടു ചേടത്തിമാരും അങ്ങനെതന്നെ. കണ്‍പുരികം വരെ കറുപ്പിച്ച്‌
എല്ലാം പൊക്കികെട്ടി പലഹാരവണ്ടി പോലെ. ങാ, അക്കാലമൊക്കെ പോയി. ചൊണയൊള്ള പെമ്പിള്ളേരും, യുവതികളും
സുന്ദരികളും ഇന്നെല്ലാ ആഘോഷങ്ങളും പിടിച്ചെടുത്തില്ലേ എന്നൊരു തോന്നല്‍! അല്ലേലും പെണ്‍മേധാവിത്വ കാലമാ ഇന്ന്‌. ഒരു കണക്കിന്‌ അതാ നന്ന്‌! അവരുമൊന്ന്‌ വിലസട്ടേ !

ചെണ്ടകൊട്ടും മവേലി എളഴുന്നള്ളത്തുമൊക്കെ കഴിഞ്ഞ്‌ ഹാളില്‍ ആദ്യം അമ്പത്താറു കറി കൂട്ടി ഓണസദ്യ, പിന്നെ നിണ്ട നീണ്ട കലാപരിപാടികള്‍. പ്രവേശനം പാസ്സുമുലം! പാസ്സെടുക്കുന്നിടത്തും പെണ്‍പട കൂട്ടം!

ഞാനും മറിയാമ്മേം പാസെടുക്കാന്‍ ചെന്നപ്പം ഒരു സുന്ദരി വശ്യമായി ചിരിച്ചു പറഞ്ഞു.

“അച്ചായനും കൊച്ചമ്മക്കും ഇരുപത്താറും ഇരുപത്താറും കൂടെ അമ്പത്തിരണ്ട്‌ ഡോളര്‍!”

മറിയാമ്മ നിന്നൊന്നു മിഴിച്ചു ചൊടിച്ചിട്ടു പറഞ്ഞു.

“കൊള്ളാല്ലോ, തീവെട്ടി കൊള്ള, എന്തോരു കച്ചൊടമാ ഇത്‌! കഴിഞ്ഞ കൊല്ലം വരെ പതിനഞ്ചു ഡോളറേ കിടന്ന പാസ്സാ!”

സുന്ദരി നിന്നൊന്നു കുലുങ്ങിചിരിച്ചു പറഞ്ഞു…

“കൊറോണാ കഴിഞ്ഞപ്പം റേറ്റെല്ലാടത്തും മാറീല്ലേ, തന്നേ മല്ല കഴിഞ്ഞ കൊല്ലം വരെ മുപ്പത്താറു കറി അല്ലാരുന്നോ, ഇപ്പം കറി അമ്പത്താറാ, പിന്നെ സേമിയാ പായസ്സോം മാറി, അടപ്രഥമനാ പകരം. നാട്ടിന്നു വരുത്തിയ മോഡേണ്‍ ഷഫിന്റെ വിഭവങ്ങളാ, എല്ലാം വെളിച്ചെണ്ണേല്‍!”

അതെല്ലാം കേട്ട്‌ മറിയാമ്മ ഒന്നടങ്ങി. എന്നിട്ടെന്നോടയി പറഞ്ഞു…

“എന്തേലുമാട്ടെ, ആണ്ടിലൊരെണ്ണം. ഒന്നുമല്ലേ പണ്ടത്തെ പുരുഷ മേധാവിത്വം ഒന്നടങ്ങീല്ലോ!”

മറിയാമ്മ സ്ത്രീപക്ഷ ചിന്താഗതിക്കാരിയാണ്‌. അങ്ങനെ എന്നെ ആക്കാനും ശ്രമിച്ച്‌ പരാജയപ്പെട്ടു നിക്കുമ്പോഴാ ഈ പെണ്‍പടയുടെ തള്ളിക്കേറ്റം. ഇതിവിടെ നടക്കും. അങ്ങനല്ലേ സായിപ്പും,മദാമ്മേം! പക്ഷേ അവര്‍ ഈക്വല്‍ സ്റ്റാറ്റസ്സി നിക്കും. പക്ഷേ മലയാളി മങ്കമാര്‍ അങ്ങനെ നിക്കുമോ? സൗകര്യം കിട്ടിയാ അവരതിരു കടക്കില്ലേ എന്നൊരു സംശയം.. ശ്ശെ ശ്ശെ! അങ്ങനെ പിന്തിക്കാ മ്പാടില്ല, അതു പുരുഷ മേധാവിത്വ ചിന്തയല്ലേ!

ഓണത്തിനുണ്ണാനിരുന്നു. കളഭകുറയിട്ട്‌, കസവു മുണ്ടും കളറുള്ള പട്ടു ജംബറുമിട്ട സുന്ദരികള്‍ ഓണ വിഭവങ്ങള്‍ വിളമ്പി.നല്ല പാലക്കാടന്‍ മട്ടയുടെ ചുടു ചോറ്‌, പരിപ്പ്‌, പപ്പടം, സാമ്പാറ്‌, അവിയല്‍, ,ഇഞ്ചിപുളി, പച്ചടി, കിച്ചടി, കാളന്‍, ഓലന്‍ അങ്ങനെ
ട്രഡീഷണല്‍ കറികകള്‍. പിന്നെ കുറേ പലവക, രണ്ട്‌ ഉപ്പേരി, അല്പം ശര്‍ക്കര പെരട്ടി, രണ്ട്‌ ഒണക്ക മൊളക്‌ വറത്തത്‌, പിന്നെ കടുമാങ്ങാ, മാങ്ങാ അച്ചാറ്‌ നാലഞ്ചു തരം കണ്ണിമാങ്ങാ, ഉപ്പു മാങ്ങാ, അരിഞ്ഞിട്ടുണക്കി അച്ചാറിട്ട മാങ്ങ,അതുപോലെ നാരങ്ങ അച്ചാര്‍, വെള്ള, ചുവപ്പ്‌, വടുകപ്പുളി, വാട്ടിപിഴിഞ്ഞത്‌ അങ്ങനെ കുറേ കൂട്ടം!

കറികള്‍ തൂശനിലയില്‍ ചെറുകൂണുകള്‍ പോലെ നിന്നപ്പോള്‍ മറിയാമ്മ വെളമ്പി കൊണ്ടിരുന്ന ഒരു
സുന്ദരിയോടു അല്പം കയര്‍ത്തു ചോദിച്ചു, അതും അല്പം ശബ്ദമുയര്‍ത്തി…

“ഇതാണോ അമ്പത്താറു കൂട്ടം, ഫാക്ടറി അച്ചാറുകള്‍ പലവിധം, പിന്നെ രണ്ട് മൊളക്‌, രണ്ടുപ്പേരി, കായത്തിന്റെ ഗന്ധമുള്ള ശര്‍ക്കര പെരട്ടി, ഇതു തീവെട്ടി കൊള്ളയാ!”

ഓണക്കോടി ചന്തത്തില്‍ ഉടുത്തൊരുങ്ങി വന്ന ഒരു മദ്ധ്യവയസ്ക മറിയാമ്മേടെ അടുത്ത്‌ ഓടി എത്തി ക്ഷമാപണ രൂപത്തില്‍ മൊഴിഞ്ഞു…

“അമ്മാമ്മേ, ഇതു നമ്മളു പെണ്‍ചിന്ത ഒള്ളോരു നടത്തുന്ന ആദ്യത്തെ ഓണമാ! തെറ്റുകുറ്റം ഒണ്ടേലങ്ങു ക്ഷമിക്കണം. അടുത്ത കൊല്ലം നമ്മക്ക്‌ മെച്ചപ്പെടുത്താം, ഞാനാ സമാജം പ്രസിഡന്റ്. നമുക്കൊരു വീഴ്ച്ച വരാന്‍ എട വരരുത്‌. നമ്മുടെ കരുത്ത്‌ കാണിക്കാനൊള്ള അവസരമല്ലിയോ!”

മറിയാമ്മ ഒന്നടങ്ങി, സ്ത്രീ പക്ഷ ചിന്തയാല്‍! അതുകൊണ്ടു മറിയാമ്മ പറഞ്ഞു..

“പോട്ടു മോളെ, ഞാനങ്ങു പറഞ്ഞു പോയതാ, ശരിയാ നമ്മടെ പെണ്‍കരുത്ത്‌ നഷടപ്പെടാം പാടില്ല!”

ഞനോര്‍ത്തു…ഇനിയിപ്പം പൂവന്‍കോഴി മുട്ടയിടും, പെടക്കോഴി കൂവും…കാലംപോയ പോക്കെ!!

Print Friendly, PDF & Email

Leave a Comment

More News