ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി നിരോധിക്കും

സോൾ: ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി കഴിക്കുന്നത് നിരോധിക്കാൻ പോകുന്നു. ഭരണകക്ഷി നയ മേധാവി യു ഇയു-ഡോങ് ആണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി കഴിക്കുന്നതുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഏറെ നാളായി വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. മൃഗാവകാശ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ആനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിവർഷം 20 ലക്ഷം നായ്ക്കളാണ് കൊല്ലപ്പെടുന്നത്. അതേസമയം, പ്രതിവർഷം ഒരു ലക്ഷം ടൺ പട്ടിയിറച്ചിയാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. അതേസമയം, ഇപ്പോൾ പട്ടിയെ തിന്നുന്നവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണ്. 2027ഓടെ നായ്ക്കളെ തിന്നുന്നത് പൂർണമായും നിരോധിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി സർക്കാർ ഈ വർഷം ബിൽ കൊണ്ടുവരും.

ഈ നിയമം മൂലം ബിസിനസിൽ നഷ്ടം നേരിടുന്ന കർഷകർക്കും ഇറച്ചിക്കടക്കാർക്കും മറ്റ് ആളുകൾക്കും സർക്കാർ പൂർണ സഹായം നൽകുമെന്ന് യു ഇയു-ഡോങ് പറഞ്ഞു. രജിസ്റ്റർ ചെയ്ത കർഷകർക്കും റസ്റ്റോറന്റ് ജീവനക്കാർക്കും ഈ ഇറച്ചി വിൽക്കുന്ന മറ്റുള്ളവർക്കും നഷ്ടപരിഹാരം നൽകും.

ഇതിനു മുൻപും പലതവണ ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി വിരുദ്ധ ബിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ഈ കച്ചവടവുമായി ബന്ധപ്പെട്ടവരുടെ എതിർപ്പ് കണക്കിലെടുത്ത് പാസാക്കാനായില്ല. 3 വർഷത്തെ ഗ്രേസ് പിരീഡും സാമ്പത്തിക സഹായവും പുതിയ ബില്ലിൽ ചേർക്കും.

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഭാര്യയും പ്രഥമ വനിതയുമായ കിം ക്യോൺ ഹീയും വളരെക്കാലമായി നായ മാംസം കഴിക്കുന്നതിനെ എതിർക്കുന്നുണ്ട്. അവര്‍ നിരവധി തെരുവ് നായ്ക്കളെയും ദത്തെടുത്തിട്ടുണ്ട്. മറുവശത്ത്, മൃഗാവകാശ സംഘടന ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ കാമ്പെയ്‌നിനായി പ്രവർത്തിച്ചവർക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണെന്ന് ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റർനാഷണൽ (Humane Society International) പറഞ്ഞു.

ദക്ഷിണ കൊറിയൻ സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം 1150 നായ ഫാമുകൾ ഉണ്ട്. ഏകദേശം 1600 റസ്‌റ്റോറന്റുകളിൽ പട്ടിയിറച്ചി വിളമ്പുന്നുണ്ട്. ഇറച്ചി ലഭിക്കാൻ 34 അറവുശാലകളും ഏകദേശം 219 കമ്പനികൾ പട്ടിയിറച്ചി വിൽക്കുന്നുമുണ്ട്. ഗാലപ്പ് കൊറിയൻ വോട്ടെടുപ്പ് പ്രകാരം, കഴിഞ്ഞ വർഷം ഏകദേശം 64 ശതമാനം ആളുകൾ പട്ടിയിറച്ചി കഴിക്കുന്നതിനെ എതിർത്തിരുന്നു. 2015 നും 2022 നും ഇടയിൽ, ഈ മാംസം കഴിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഏകദേശം 20 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു.

 

 

Print Friendly, PDF & Email

Leave a Comment

More News