തലമുറകൾ തമ്മിലുള്ള സംഗമ വേദിയായി കുടുംബ യോഗങ്ങൾ മാറണം: ബിഷപ്പ് മാർ ജോസ് പുളിയ്ക്കൽ

കാഞ്ഞിരപ്പള്ളി: തിരക്കേറിയ ജീവിതത്തിനിടയിൽ തലമുറകൾ തമ്മിലുള്ള ബന്ധം അന്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തലമുറകളെ പരസ്പരം നേരിട്ട് അറിയുന്നതിന് കുടുംബയോഗങ്ങൾ പുതുതലമുറയ്ക്ക് പ്രയോജനപ്രദമാകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ പ്രസ്താവിച്ചു. തലവടി കാഞ്ഞിരപ്പള്ളിൽ(ഇട്ടിമാത്തപണിക്കർ ശാഖ)കുടുംബയോഗം സുവർണ്ണ ജൂബിലി സമ്മേളനം എം.ഡി.ജോസഫ് മണ്ണിപറമ്പിൽ നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ.പ്രെയിസ് തൈപറമ്പിൽ അധ്യക്ഷത വഹിച്ചു.കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ക്രൈസ്തവ സഭയ്ക്കും സമൂഹത്തിനും രാഷ്ട്ര പുരോഗതിക്കും കുടുംബാംഗങ്ങൾ നല്കുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ബിഷപ്പ് പ്രസ്താവിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നല്കിയ 30 അംഗ കമ്മിറ്റിയെ ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു.ആൻ്റോ ആൻ്റണി എം.പി സുവർണ്ണ ജൂബിലി സ്മരണിക ഉപ രക്ഷാധികാരിയും റോട്ടറി ക്ലബ് പ്രസിഡൻ്റുമായ ജോഷി ജോസഫ് മണ്ണിപറമ്പിലിന് നല്കി പ്രകാശനം ചെയ്തു.

വർക്കിംങ്ങ് പ്രസിഡൻ്റ് ടി.ഇ ചെറിയാൻ, വൈസ് പ്രസിഡൻ്റ് അരുൺ ഈപ്പൻ ,ട്രഷറാർ ചെറിയാൻ പി. ജോൺ, ഡോ. മെറി ഈപ്പൻ, അലക്സ് പി.തോമസ് എന്നിവർ പ്രസംഗിച്ചു.സുവർണ്ണ ജൂബിലി സ്മരണികയിൽ ചിത്രരചനയും പേര് നിർദ്ദേശിക്കുകയും ചെയ്ത ഷോൺ സജി ജോർജ്ജ്, ആനി ഏബ്രഹാം എന്നിവരെ അനുമോദിച്ചു.

തലവടി തോട്ടുകടവിൽ ടി. ഐ ഈപ്പന്റെ ശ്രമഫലമായിട്ടാണ് 1929-ൽ കുടുംബയോഗം സ്ഥാപിതമായത്.ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന മാടവന എം ഇ ഇട്ടിയവിര ആദ്യ പ്രസിഡന്റും തോമസ് ഇട്ടിച്ചെറിയ ആദ്യ സെക്രട്ടറിയും ആയിരുന്നു.ആദ്യ 8 വർഷങ്ങൾ കുടുംബയോഗം സമ്മേളനങ്ങൾ നടന്നുവെങ്കിലും അടിയന്തിരവസ്ഥ കാലഘട്ടം മൂലം മുടങ്ങിയ കുടുംബയോഗം സമ്മേളനങ്ങൾ പിന്നീട്‌ 1980 മുതൽ ആണ് ആരംഭിച്ചത്.

ആത്മീക – സാംസ്ക്കാരിക- സാമൂഹിക – വിദ്യാഭ്യാസ – ഗവേഷണ മേഖലയിലുള്ള നിരവധി വ്യക്തിത്വങ്ങളടങ്ങിയ ഒരു മൂലകുടുംബമാണ് തലവടി കാഞ്ഞിരപള്ളിൽ കുടുംബ യോഗം.

Print Friendly, PDF & Email

Leave a Comment

More News