അയോദ്ധ്യ: ഇടതു വലത് മുന്നണികളുടെ നിലപാടിനെ വിമർശിച്ച് കെ സുരേന്ദ്രൻ

കാസർകോട്: അയോദ്ധ്യ ശ്രീരാമ ക്ഷേത്ര വിഷയത്തില്‍ ഇടത് വലത് മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിനും സിപിഎമ്മിനും വ്യത്യസ്ത നിലപാടുകളുണ്ടെന്നും ജനങ്ങൾ അത് മനസ്സിലാക്കാൻ തുടങ്ങിയെന്നും സുരേന്ദ്രൻ തറപ്പിച്ചു പറഞ്ഞു. ഇരു മുന്നണികൾക്കും പൊതുജനങ്ങളിൽ നിന്ന് പിന്തുണ നഷ്‌ടപ്പെടുകയാണെന്നും, രണ്ട് പാർട്ടികളുടെയും നിലപാടുകളെ കേരളത്തിലെ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കാസർകോട് എൻഡിഎയുടെ കേരള പദയാത്ര പരിപാടി ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

രാമക്ഷേത്രത്തിൻ്റെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെതിരെ ഇടതു-വലതു മുന്നണികൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെ കേരളത്തിലെ ജനങ്ങൾ പിന്തുണച്ചില്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കൂടാതെ, കോൺഗ്രസും സിപിഐ എമ്മും സംസ്ഥാനത്തെ ജനങ്ങളെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ സംഘടനകളും നരേന്ദ്ര മോദി സർക്കാരിനൊപ്പം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പരാമർശിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ബിജെപിയുടെ നിലപാട് അംഗീകരിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

എൻഎസ്എസും എസ്എൻഡിപിയും ധീവരസഭയും ജനുവരി 22ന് രാമജ്യോതി തെളിയിച്ചത് എൽഡിഎഫിനും യുഡിഎഫിനും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങൾ പോലും പ്രാണപ്രതിഷ്‌ഠയെ സ്വാഗതം ചെയ്‌തു. സാംസ്‌കാരിക ലോകവും സിനിമ മേഖലയും പ്രാണപ്രതിഷ്‌ഠയെ പിന്തുണച്ചു.

കേരളം ഒരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. അതിനുള്ള മുന്നൊരുക്കമാണ് കേരള യാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു. മോദി ഗ്യാരണ്ടി കേരളവും ഏറ്റെടുക്കുകയാണ്. ഇന്ത്യ മുന്നണി രാജ്യത്ത് തകർന്നടിയുകയാണ്. ബിഹാറിലും ബംഗാളിലും പഞ്ചാബിലും ദില്ലിയിലും മുന്നണി തകർന്നു. കോൺഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദി തന്നെ മൂന്നാം തവണയും വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേരളവും മോദി ഭരണത്തിൽ പങ്കാളിയാവണമെന്നാണ് എൻഡിഎ ആഗ്രഹിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളം തകരുന്നതിന് നരേന്ദ്രമോദിയല്ല ഉത്തരവാദി. കേരളം മാറി മാറി ഭരിച്ച് മുടിപ്പിച്ച കോൺഗ്രസ്-സിപിഎം സർക്കാരുകളാണ് കേരളത്തെ തകർത്തത്. കേരളം ഇപ്പോൾ നിലനിൽക്കുന്നത് മോദി സർക്കാർ ഉള്ളത് കൊണ്ടാണ്. യുപിഎ സർക്കാർ നൽകിയതിനേക്കാൾ പത്തിരട്ടി അധികം തുകയാണ് എൻഡിഎ സർക്കാർ കേരളത്തിന് നൽകിയത്.

അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും ഒറ്റക്കെട്ടാണ്. മാസപ്പടി ഒരു ചെറിയ വിഷയമല്ല. അതിന് വലിയ മാനങ്ങളുണ്ട്. നൂറുകണക്കിന് കോടി രൂപയാണ് കമ്പനി മാസപ്പടിയായി നൽകിയത്. രണ്ട് മുന്നണിയിലെയും നേതാക്കൾ പണം വാങ്ങിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി റിപ്പബ്ലിക്ക് ദിന പരേഡ് സ്വീകരിക്കുന്നത് കരാറുകാരൻ്റെ വണ്ടിയിലാണ്. ഈ മന്ത്രിയാണ് കേരളത്തിലെ എല്ലാ കാരാറുകളും നടത്തുന്നത്. മുഖ്യമന്ത്രിക്കും മുകളിലുള്ള സൂപ്പർ മുഖ്യമന്ത്രിയാണ് മുഹമ്മദ് റിയാസ് എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

മോദി ഗ്യാരണ്ടികളൊക്കെ നടപ്പിലാക്കുന്ന ഭരണാധികാരിയാണ്. അദ്ദേഹം രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. കേരളത്തിൽ ഉൾപ്പെടെ അടിസ്ഥാന വികസന മേഖലയിൽ വലിയ മാറ്റമാണ് ഈ സർക്കാർ രാജ്യത്ത് സൃഷ്‌ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ എസ്എഫ്ഐ ഗുണ്ടകൾ ആക്രമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഭരണഘടനാപരമായ ബാധ്യതകൾ മുഖ്യമന്ത്രി പാലിക്കണം. സർവകലാശാലകളുടെ നിയന്ത്രണം ഗവർണർക്കാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടും സർക്കാർ അംഗീകരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലകളുടെ തകർച്ചയില്‍ ഇടതുപക്ഷം ഭരിക്കുന്ന കേരള സർക്കാരിനെ അദ്ദേഹം വിമർശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും പോലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിമാസ പണമിടപാട് വിവാദ കേസിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ പിണറായിയുടെ മകളുടെ കമ്പനിയായ എക്‌സലോജിക് സൊല്യൂഷൻസ് സിഎംആർഎല്ലിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം.

ഇരുമുന്നണികളുടെയും അഴിമതികളും കുംഭകോണങ്ങളും നരേന്ദ്ര മോദി സർക്കാർ വെളിച്ചത്തുകൊണ്ടുവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News