സ്വപ്ന സാഫല്യം (ചെറുകഥ): ലാലി ജോസഫ്

പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ മുറിയിലേക്ക് കടന്നുവന്നത് അവള്‍ അറിഞ്ഞില്ല. കാക്കകളുടെ കലപില ശബ്ദം കാരണം പിന്നീട് ഉറങ്ങുവാന്‍ സാധിച്ചില്ല. രാത്രിയില്‍ വളരെ വൈകിയാണ് ഉറക്കം തുടങ്ങിയത്. വെളിയില്‍ പലതരത്തിലുള്ള കിളികളുടെ ശബ്ദവും മുറിയിലേക്ക് വരുന്ന സൂര്യപ്രകാശവും അവളെ വീണ്ടും ഉറങ്ങുവാന്‍ അനുവദിച്ചില്ല. അങ്ങ് ദൂരെ നടപ്പാതയില്‍കൂടി കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്ന കാഴ്ചകള്‍ നോക്കി ജനലരുകില്‍ നിന്നു.

കുട്ടികള്‍ സൈക്കിളിലും മറ്റുചിലര്‍ സൈക്കിള്‍ റിക്ഷയിലും ചെറിയ കുട്ടികള്‍ മുതിര്‍ന്നവരുടെ കൈകളില്‍ പിടിച്ചുകൊണ്ടും പോകുന്നു. ദിവസവും രാവിലെ മുറതെറ്റാതെയുള്ള ഈ കാഴ്ചകള്‍ കാണാന്‍ അവള്‍ ജനലരികില്‍ നില്‍ക്കാറുണ്ട്.

‘ചായ’ എന്നുള്ള വേലക്കാരി സ്ത്രിയുടെ വിളി കേട്ടപ്പോള്‍ മാത്രമാണ് കണ്ണുകള്‍ കുട്ടികളില്‍ നിന്ന് പറിച്ചു മാറ്റിയത്. അന്നത്തെ ദിനപത്രം എടുത്ത് വെറുതെ ഒന്നു കണ്ണോടിച്ചു. പ്രഭാതക്യത്യങ്ങള്‍ കഴിഞ്ഞു വന്നപ്പോള്‍ പതിവുപോലെ മേശപുറത്ത് ഭക്ഷണം തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു.

ജോസ് മൂന്നുനാലു ദിവസമായി ജോലികാര്യങ്ങള്‍ക്കു വേണ്ടിയുള്ള യാത്രയിലായിരുന്നു. തിരിച്ചു വരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും.

ഏകാന്തതയിലെ തന്‍റെ വീര്‍പ്പുമുട്ടലുകള്‍ മനസിലാക്കിയതുകൊണ്ടാകാം ദിവസം രണ്ടുമൂന്നു പ്രാവശ്യം അദ്ദേഹം ഫോണ്‍ വിളിക്കുവാന്‍ സമയം കണ്ടെത്തുന്നത്.

അമേരിക്കയില്‍ നിന്നുള്ള കൂട്ടുകാരിയുടെ വാട്ട്സ്ആപ്പ് ഓഡിയോ സന്ദേശം ഒരിക്കല്‍ കൂടി കേട്ടു നോക്കി. ജോലിയും കുട്ടികളുമായി തിരക്കുപിടിച്ച ജീവിതവുമാണ് അവളുടെ സന്ദേശത്തിന്‍റെ മുഖ്യഭാഗവും. അതിനോടൊപ്പം അവളും കുട്ടികളുമായുള്ള ഒരു ഫാമിലി ഫോട്ടോയും വാട്ട്സ്‌ആപ്പില്‍ അയച്ചിട്ടുണ്ടായിരുന്നു. നല്ല ഐശ്വര്യം ഉള്ള മൂന്നു കുട്ടികള്‍.
കല്ല്യാണം കഴിഞ്ഞിട്ട് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞു. ഒരു കുഞ്ഞിനെ ലാളിച്ചു വളര്‍ത്തുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. കൂട്ടത്തില്‍ പഠിച്ചിരുന്നവര്‍ക്കെല്ലാം ഏഴും എട്ടും വയസുള്ള കുട്ടികളായി. ഞങ്ങളുടേത് ഒരു പ്രണയവിവാഹമായിരുന്നു. പ്രണയത്തിന്‍റെ ആദ്യ പകുതി കഴിഞ്ഞപ്പോഴാണ് തന്നോട് ആ സത്യം തുറന്നു പറഞ്ഞത്. ആശുപത്രികള്‍ കുറെ കയറിയിറങ്ങി ഒരുപാട് പണവും ചിലവാക്കി പക്ഷെ ഒന്നും ഫലപ്രദമായില്ല. ഒരു കുട്ടിക്ക് ജന്മം കൊടുക്കുവാന്‍ കഴിയുകയില്ല എന്ന സത്യം അംഗികരിക്കുക എന്നല്ലാതെ മറ്റു മാര്‍ഗം ഒന്നും ജോസിന് ഇല്ലായിരുന്നു.

കൂട്ടുകാരില്‍ ചിലരോട് ഈ വിവരം പറഞ്ഞപ്പോള്‍ അവര്‍ ഉപദേശിച്ചു ജീവിതം പാഴാക്കരുത്, ഒഴിഞ്ഞുമാറുക, മറ്റു ചിലര്‍ പരിഹസിച്ചു. പണക്കാരനായ ഒരാളെ കൈവിട്ടുകളയാനുള്ള വിഷമമായിരിക്കുമെന്ന് മറ്റൊരു കൂട്ടര്‍.

ജോസിന്‍റെ വീട്ടില്‍ ഞങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധം അറിഞ്ഞ നിമിഷം മുതല്‍ അദ്ദേഹത്തിന്‍റെ അമ്മ ഒരു ആരാധനാ മനോഭാവത്തോടുകൂടി ആയിരുന്നു തന്നെ വീക്ഷിച്ചിരുന്നത്. മകന്‍റെ കുറവുകള്‍ അറിഞ്ഞിട്ടും സ്നേഹിക്കാന്‍ കാണിച്ച മനസ് ആയിരിക്കും ആ മനോഭാവത്തിന്‍റെ കാരണം എന്ന് ഊഹിച്ചു.

സാധാരണ ഒരു കുടംബത്തില്‍ നിന്നു വന്ന തനിക്ക് ഭാരിച്ച സ്വത്തിന്‍റെ ഉടമ ഭര്‍ത്താവായി വരിക എന്നത് എന്റെ വീട്ടുകാരെ സന്തോഷിപ്പിക്കും എന്ന് നല്ല ഉറപ്പുണ്ട്. പിന്നെ ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികളാണ്. ഞാന്‍ അതില്‍ മൂത്ത ആളാണ്. അപ്പോള്‍ ഏതുവിധേന ചിന്തിച്ചാലും വീട്ടുകാരുടെ സമ്മതകുറവ് ഉണ്ടാകില്ല. ഞങ്ങള്‍ രണ്ടു പേരും ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ കൂടിയായതുകൊണ്ട് അവിടേയും പ്രശ്നങ്ങള്‍ ഒന്നുമില്ല.

ദിവസങ്ങള്‍ കഴിയുന്തോറും ഞങ്ങള്‍ തമ്മിലുള്ള അടുപ്പവും ദ്യഢമായികൊണ്ടിരുന്നു. അതുപോലെ ജന്മദിനത്തിലും മറ്റ് പല സന്ദര്‍ഭങ്ങളിലുമായി വിലപിടിച്ച ഒരുപാട് സാധനങ്ങള്‍ സമ്മാനമായി കൈപ്പറ്റിയിരുന്നു. സ്നേഹത്തിന്‍റെ ഭാഷയില്‍ തരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ അദ്ദേഹത്തിന്‍റെ കുറവുകള്‍ഒരു വലിയ പ്രശ്നം ആയിട്ട് ഞാന്‍ കരുതിയില്ല.

കല്ല്യാണം കഴിഞ്ഞില്ല എങ്കില്‍പോലും ഞാന്‍ ആ വീട്ടിലെ ഒരൂ അംഗത്തെപോലെയായിരുന്നു. ജോസിന്‍റെ വീട്ടിലെ ഒരു നിത്യസന്ദര്‍ശകയായി ഞാന്‍ മാറികഴിഞ്ഞിരുന്നു. അവര്‍ എല്ലാംവരും എന്നെ മരുമകളായും നാത്തൂനായും അംഗികരിച്ചുകഴിഞ്ഞിരുന്നു.

ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇതിനോടകം എന്‍റെ വീട്ടിലും അറിഞ്ഞു. അവര്‍ക്ക് ലഭിച്ച ഒരു ഭാഗ്യമായി വീട്ടുകാര്‍ കരുതി. രണ്ടു വീട്ടുകാരുടേയും പൂര്‍ണ്ണ സമ്മതത്തോടെ ആര്‍ഭാടപരമായിതന്നെ വിവാഹം നടത്തി. വിവാഹത്തിന് വേണ്ടുന്ന എല്ലാം ചിലവുകളും ആഭരണം, വസ്ത്രം, എല്ലാം അദ്ദേഹത്തിന്‍റെ വീട്ടുകാര്‍വാങ്ങിച്ചു.

വര്‍ഷങ്ങള്‍ പോയത് എത്ര പെട്ടന്നാണ്, ജോസിന്‍റെ സ്നേഹത്തിന് ഒട്ടും മങ്ങല്‍ ഏറ്റിട്ടില്ല എന്നത് സന്തോഷം തരുന്ന ഒരു കാര്യം തന്നെയാണ്. ഒരിക്കല്‍ എന്‍റെ അമ്മ എന്നെ കാണാന്‍ വന്നപ്പോള്‍ ചോദിച്ച ചോദ്യം ഇന്നും ഒരു ഉള്‍ക്കിടിലം പോലെ മനസില്‍ ഉടക്കികിടക്കുന്നു. “മോളെ നിനക്ക് എന്തെങ്കിലും കുഴപ്പം?” ഈ ചോദ്യം ഒരിക്കല്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് സത്യമായി മുന്നില്‍ വന്നപ്പോള്‍ പകച്ചുപോയി. എങ്ങിനെ വെളിപ്പെടുത്തും താന്‍ എല്ലാം അറിഞ്ഞുകൊണ്ട് മൂളിയ കല്ല്യാണമാണെന്ന്!!! വേണ്ട, അത് പറയേണ്ട. എന്‍റെതന്നെ കുഴപ്പമായി അവരുടെ ഒക്കെ മനസില്‍ ഇരിക്കട്ടെ. അറിഞ്ഞുകൊണ്ട് സ്വയം എറ്റെടുത്തതല്ലേ? പിന്നെ എന്തിന് ഇപ്പോള്‍ വിലപിക്കുന്നു അന്തരംഗം മന്ത്രിച്ചു.

ഊണ് റെഡിയായി എന്നുള്ള വേലക്കാരി സ്ത്രിയുടെ വിളി ചിന്തകള്‍ക്ക് അല്പം ഇടവേള നല്‍കി. ചിന്തകള്‍ കാട്കയറി പേയതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല. താന്‍ വര്‍ഷങ്ങള്‍ക്ക് പിറകോട്ട് തിരിഞ്ഞു നോക്കുകയായിരുന്നു. കുറെ ദിവസങ്ങളായിട്ട് മനസ് ഒരു കുട്ടിക്ക് വേണ്ടി ദാഹിക്കുന്നു. കുട്ടിയില്ലങ്കില്‍ ജീവിതം ശൂന്യമായി എന്നൊരു തോന്നല്‍ മനസിനെ മഥിക്കുവാന്‍ തുടങ്ങി. കൂട്ടുകാരിയുടെ ഫോണ്‍ വിളിയും അവളുടെ കുട്ടികളുമായി കറങ്ങി നടക്കുന്ന കാര്യങ്ങളൊക്കെ പറയുമ്പോള്‍ മനസ് കൂടുതല്‍ അസ്ഥത ആകാറുണ്ട്. ദിവസവും രാവിലെ കുട്ടികള്‍ കൂട്ടമായി കളിതമാശ പറഞ്ഞു പോകുന്നത് മറ്റൊരു മാനസിക വിഭ്രാന്തിക്ക് ഇടതരുന്നു. ഇങ്ങിനെ പോയാല്‍ തനിക്കു ഭ്രാന്തു പിടിക്കുമെന്ന അവസ്ഥ. ഞങ്ങളുടെ സ്വത്തിന് അവകാശിവേണം. എനിക്കും എന്‍റെ ഭര്‍ത്താവിനും ഭാവിയില്‍ തുണയായി ഈ വീട്ടില്‍ ഒരാള്‍ വേണം. ഞങ്ങളെ പിരിയാതെ ഞങ്ങളോടൊപ്പം വേണം.

വേലക്കാരി സ്ത്രിയുടെ വിളി പിന്നേയും തന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. ഒരു പരാതിയുമില്ലാതെ വീട്ടിലെ എല്ലാ ജോലികളും ചെയ്തുതീര്‍ക്കുന്നുണ്ട്. പാവം സ്ത്രിയാണ്. ജോലിക്കു വരുമ്പോള്‍ നാലു വയസുള്ള ഇളയ കുട്ടി എപ്പോഴും കൂടെ കാണും. ഇവിടുന്നു കിട്ടുന്ന ആഹാരവും വരുമാനവും കൊണ്ടാണ് ആ കുടുബം ഒരുവിധം കഴിഞ്ഞു കൂടുന്നത്. അവള്‍ക്ക് കുട്ടിയുണ്ട് പക്ഷെ പണം ഇല്ല… എനിക്ക് പണം ഉണ്ട് പക്ഷെ കുട്ടിയില്ല. രണ്ട് പേരും അനുഭവിക്കുന്ന ദൂ:ഖം രണ്ടു രീതിയിലാണെന്ന് മാത്രം.

അമ്മ ചെയ്യുന്ന ജോലിയില്‍ കണ്ണ് നട്ട് അടുക്കളയുടെ മൂലയില്‍ ഒതുങ്ങികൂടുകയാണ് ആ കുട്ടി എപ്പോഴും ചെയ്യാറുള്ളത്. ഒരുദിവസം ഇങ്ങോട്ട് ജോലി അന്യേഷിച്ചു വന്നതാണ്. എനിക്ക് ചെയ്തു തീര്‍ക്കാനുള്ള ജോലി മാത്രമേ ഈ വീട്ടിലുള്ളു. എത്ര പറഞ്ഞിട്ടും അവര്‍ പോകാന്‍ കൂട്ടാക്കുന്നില്ല. അങ്ങിനെ ഇവിടെ കൂടിയതാണ്.

ഇന്ന് അവള്‍ വളരെ സന്തോഷവതിയിയിട്ടാണ് കാണപ്പെടുന്നത്. രാവിലെ വന്നിട്ട് വൈകീട്ട് തിരിച്ചുപോകും. ജോസ്ജോ വീട്ടില്‍ ഇല്ലാത്ത സമയത്ത് എനിക്ക് കൂട്ടിനായി ഇവിടെ തങ്ങും.

അടുക്കളയുടെ മൂലയില്‍ ഒതുങ്ങികൂടിയിരിക്കുന്ന കുട്ടിയിലേക്ക് എന്‍റെ ശ്രദ്ധ തിരിഞ്ഞു. മനസിലേക്ക് പൊടുന്നനെ ഒരു ആശയം പൊന്തിവന്നു. എന്‍റെ കുട്ടിയായി ഈ വീട്ടില്‍ ഓടിനടക്കുന്നതായി മനസില്‍ സങ്കല്‍പ്പിച്ചു. സ്വപ്നം കണ്ടു. ഞാന്‍ പ്രസവിക്കാത്ത എന്‍റെ കുട്ടിയായി എന്നും ഞങ്ങളോടൊപ്പം ഈ വീട്ടില്‍ കഴിയണം. എത്ര കുട്ടികള്‍ അവര്‍ക്ക് ഉണ്ടായാലും അവരുടെ കുട്ടികളെ എനിക്കു തരുമോ? അവളുടെ മാതാപിതാക്കളെ വിട്ട് എന്‍റെ കൂട്ടത്തില്‍ വരുമോ? വെറുതെ എന്തിന് നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട് മനസ് കൂടുതല്‍ വിഷമിപ്പിക്കുന്നു.

ആ കുട്ടിയുടെ മുഖത്തു നിന്ന് എനിക്ക് കണ്ണു പറിക്കാന്‍ സാധിക്കുന്നില്ല. എന്തു വില കൊടുത്താലും എന്‍റെ കുട്ടിയായി അവളെ എനിക്കു വേണം. ശരീരം തളരുന്നതു പോലെ തോന്നുന്നു. എവിടുന്നോ കിട്ടിയ ധൈര്യം പോലെ ഒരു നിമിഷം ആരുടേയും അനുവാദം കൂടാതെ അവളെ വാരിപുണര്‍ന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. തന്‍റെ ജോലിക്കാരിയോടു വളരെയധികം പ്രയാസത്തോടെ ഞാന്‍ ചോദിച്ചു…. “ഇവളെ എനിക്കു തരുമോ? എന്‍റെ കുട്ടിയായി ഈ വീട്ടീല്‍ എന്നോടൊപ്പം വളരുവാന്‍?”

അവരുടെ ഉത്തരം പെട്ടെന്നായിരുന്നു, അയ്യോ ചേച്ചി മറ്റ് എന്തു വേണമെങ്കിലും ചോദിച്ചോളു… ഇവള്‍ എന്‍റെ മാത്രം കുട്ടിയാണ്. ഇവളെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല.

മൂന്നുനാലു ദിവസത്തേക്ക് വേലക്കാരി സ്ത്രിയും കുട്ടിയും വന്നില്ല. ഒരു വിവരവും ഇല്ല. അറിഞ്ഞുകൊണ്ടു തന്നെ വീണ്ടും ഒരു തെറ്റ് കൂടി ആവര്‍ത്തിച്ചു. ഒരു അമ്മയുടേയും മുഖത്തു നോക്കി ചോദിക്കാന്‍ പാടില്ലാത്തതാണ് ചോദിച്ചത്.. അവരുടെ വീട് കണ്ടുപിടിച്ച് മാപ്പ് പറഞ്ഞാലോ?

ജീവിതം ചിലപ്പോള്‍ ഇങ്ങിനെയാണ്. തീരുമാനം എന്ത് എടുക്കണമെന്ന് അറിയാതെ നമ്മളെ ബുദ്ധിമുട്ടിക്കും. എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടുന്നില്ല. അപ്പോഴാണ് ആ കാഴ്ച അവളുടെ ശ്രദ്ധയില്‍ പെട്ടത്.

വേലക്കാരി സ്ത്രീയും കുട്ടിയും കൂടി തന്‍റെ വീട്ടിലേക്ക് നടന്നടുക്കുന്നു. ഈശ്വരാ അവര്‍ വന്നല്ലോ.. ചെയ്തുപോയ തെറ്റിന് അവരോട് ക്ഷമ ചോദിക്കാനുള്ള ഒരു അവസരം കൈവന്നല്ലോ.

അവരെ സ്വീകരിക്കാന്‍ ധ്യതിയില്‍ വെളിയിലേക്ക് ഇറങ്ങിചെന്നു. അവര്‍ വളരെ മൗനിയായി കാണപ്പെട്ടു. എന്തുപറ്റിയെന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ പറഞ്ഞത് ഓര്‍ത്ത് വിഷമിക്കേണ്ട. അതൊക്കെ വിട്ടുകളഞ്ഞേക്കുക. അപ്പോഴത്തെ ഒരു വികാരത്തിന് ഞാന്‍ അങ്ങിനെ പറഞ്ഞു പോയതാണ്. സാരമില്ല.. നമുക്ക് വീടിന്‍റെ ഉള്ളിലോട്ടു പോകാം. ഇത്രയും ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ടും ആ സ്ത്രീ നിര്‍വ്വികാരയായി കാണപ്പെട്ടു.

അവര്‍ സംസാരിച്ചു തുടങ്ങി…”ഞാന്‍ എന്‍റെ കുട്ടിയെ ചേച്ചിയെ ഏല്‍പ്പിക്കാന്‍ വന്നതാണ്. ഞാന്‍ വളര്‍ത്തുന്നതിലും നല്ല നിലയില്‍ ചേച്ചി ഇവളെ വളര്‍ത്തും എന്ന് എനിക്ക് ഉറപ്പുണ്ട്. പൂര്‍ണ്ണ മനസോടു കൂടിയാണ് ഞാന്‍ ഇവളെ അങ്ങോട്ട് ഏല്‍പ്പിക്കുന്നത്…”

ഇത്രയും ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചിട്ട് അവര്‍ പെട്ടെന്ന് നടന്നകന്നു. എനിക്ക് ഒന്നു ശബ്ദിക്കാന്‍ പോലും ഇട നല്‍കാതെ അവര്‍ അവിടെ നിന്ന് വളരെ വേഗത്തില്‍ നടന്നുനീങ്ങി. കണ്ണില്‍ നിന്ന് മറയുന്നതുവരെ ഞാനും അവരുടെ കുട്ടിയും അല്ല എന്‍റെ കുട്ടിയും വിദൂരത്തിലേക്ക് നോക്കി നിന്നുപോയി. കുറച്ച്സമയം മുമ്പുവരെ എന്തു തീരുമാനം എടുക്കണമെന്ന് വിഷഷമിച്ചു നിന്ന എനിക്ക് പ്രകൃതി തന്നെ ഉത്തരം നല്‍കി. പ്രകൃതി ദൈവം തന്നെയാണന്ന് പണ്ട് ആരോ പറഞ്ഞതായി ഓര്‍ത്തു പോയി. അങ്ങിനെ ഞാന്‍ കണ്ട സ്വപ്നം സഫലമായി.

 

 

Print Friendly, PDF & Email

Leave a Comment

More News