തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ കൊലപാതക കേസിൽ കോടതി ഇന്ന് വിധി പറയും. കാമുകി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിന് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇന്ന് വിധി പറയുന്നത്.
നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്.
2022 ഒക്ടോബർ 14 നാണ് സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ, ഗ്രീഷ്മ ഒരു ജ്യൂസ് ചലഞ്ച് നടത്തി ആദ്യം ഷാരോണിനെ പാരസെറ്റമോൾ കലർത്തിയ ജ്യൂസ് കുടിപ്പിച്ചു. എന്നാൽ, അന്ന് ഷാരോണിന് ഒന്നും സംഭവിച്ചില്ല. പിന്നീട്, വീട്ടിലേക്ക് വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം നൽകി.
കഷായം കുടിച്ചതിന് ശേഷം ഷാരോൺ രോഗബാധിതനാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ, 11 ദിവസത്തിന് ശേഷം ഷാരോൺ മരിച്ചു. ഷാരോൺ ആശുപത്രിയിലായിരിക്കുമ്പോൾ ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസിനെയും വളരെ സമർത്ഥമായി തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഗ്രീഷ്മ രക്ഷപ്പെടാൻ ശ്രമിച്ചു. മജിസ്‌ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മയ്‌ക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിട്ടില്ല.
പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, നിര്‍മ്മല കുമാരന്‍ നായരെയും പ്രതി ചേര്‍ത്തു. കസ്റ്റഡിയില്‍ വച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.