തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ ആദ്യ ഗഡുവും അനുവദിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. അടുത്ത ആഴ്ച മുതൽ പെൻഷൻകാർക്ക് 1600 രൂപ വീതം ലഭിച്ചു തുടങ്ങും. നിലവിൽ മൂന്ന് ഗഡു പെൻഷൻ നൽകേണ്ടതായിരുന്നു. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപ ഗുണഭോക്താക്കൾക്ക് ലഭിക്കും.
അടുത്ത ആഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ബാക്കി തുക അടുത്ത സാമ്പത്തിക വർഷത്തിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി നടപ്പിലാക്കിയത് കേരളത്തിലാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്.
രണ്ടു ശതമാനത്തിൽ താഴെമാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി തുക മുഴുവൻ സംസ്ഥാനം കണ്ടെത്തുന്നു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്.കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും.
വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കുമാത്രമാണ് നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്. ഇതും കുടിശികയാണ്. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകിയത് കേന്ദ്ര സർക്കാർ തിരികെ നൽകാതെ കുടിശികയാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.