കാട്ടുപന്നികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തും: വനം വകുപ്പ് മന്ത്രി

മലപ്പുറം: പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമപഞ്ചായത്തുകളിൽ കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക പരിശോധന നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. മൊകേരി പഞ്ചായത്ത് ഹാളിൽ കെ പി മോഹനൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാനൂർ മുനിസിപ്പാലിറ്റി പ്രസിഡന്റ്, കൂത്തുപറമ്പ്-പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗം, വാർഡ് അംഗം, പോലീസ്, ഫോറസ്റ്റ് ഓഫീസർമാർ എന്നിവർ ഉൾപ്പെടുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. ഇവരുടെ നേതൃത്വത്തിൽ കാട്ടുപന്നികൾക്കായുള്ള വ്യാപകമായ തിരച്ചിൽ നടത്തുകയും ആവശ്യമെങ്കിൽ അവയെ വെടിവയ്ക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് പുതുക്കാൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും അവകാശമുണ്ടെന്നും ഈ പ്രവർത്തനത്തിൽ പൊതുജന സഹകരണം ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

കാട്ടുപന്നികള്‍ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമത്തിൽ ഉണ്ടായ കൃഷിനാശം വിലയിരുത്തി ജില്ലാ കൃഷി ഓഫീസർ ഒരാഴ്ചയ്ക്കകം വനംവകുപ്പിന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാര തുക സംബന്ധിച്ച കാര്യങ്ങളിൽ തുടർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മരണമടഞ്ഞ ശ്രീധരന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറയ്ക്ക് നൽകും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ വിദ്യാഭ്യാസ യോഗ്യതകൂടി പരിശോധിച്ച് തീരുമാനമെടുക്കും. വന്യജീവി ആക്രമണം തടയുന്നതിന് കഴിയുന്നത്ര മുൻകരുതലകൾ എല്ലാ സ്ഥലങ്ങളിലും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ടാസ്ക് ഫോഴ്സിന്‍റെ രൂപീകരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി ഉടൻ യോഗം ചേരുമെന്ന് കെ പി മോഹനൻ എംഎൽഎ അറിയിച്ചു.

കാട്ടുപന്നികളെ പ്രതിരോധിക്കാൻ തോക്കുള്ള ജവാൻമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വനഭൂമികളിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഡി എഫ് ഒ അറിയിച്ചു.

പാനൂർ നഗരസഭ അധ്യക്ഷൻ കെ.പി ഹാഷിം, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി.ടി റംല, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി വത്സൻ, എൻ.വി ഷിനിജ, സി.കെ രമ്യ, കെ.കെ മണിലാൽ, കെ ലത, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ.എസ് ദീപ, ഡി എഫ് ഒ എസ്. വൈശാഖ്, കൂത്തുപറമ്പ് എസിപി കൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News