ചൊവ്വാഴ്ച ഉച്ചയ്ക്ക് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു വിദൂര അതിർത്തി ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ജാഫര്‍ എക്സ്പ്രസ് ട്രെയിന്‍ തട്ടിയെടുത്ത സമയത്ത് 450 ലധികം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നതായി പാക് സൈനിക വക്താവ് പറഞ്ഞു. വളരെക്കാലമായി പാക് സർക്കാരിനെതിരെ യുദ്ധം ചെയ്യുന്ന ബലൂച് ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തു. ഈ ആക്രമണത്തിൽ നിരവധി പാക്കിസ്താനികൾ കൊല്ലപ്പെട്ടു, അതേസമയം നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടു.
തെക്കുപടിഞ്ഞാറൻ പാക്കിസ്താനിൽ വിമതർ ബന്ദികളാക്കിയ എല്ലാ ട്രെയിൻ യാത്രക്കാരെയും മോചിപ്പിച്ചതായി ഒരു സൈനിക ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. ഈ ഉപരോധത്തിൽ 28 സൈനികർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഓപ്പറേഷനിൽ 346 ബന്ദികളെ മോചിപ്പിക്കുകയും 30 ലധികം തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന 27 ഓഫ് ഡ്യൂട്ടി സൈനികരെ തീവ്രവാദികൾ കൊലപ്പെടുത്തിയതായും ഒരു സൈനികൻ ഓപ്പറേഷനിൽ മരിച്ചതായും അദ്ദേഹം പറഞ്ഞു.
റെയിൽവേ ട്രാക്കിൽ ഭീകരര്‍ സ്ഫോടനം നടത്തിയ ഉടനെ പർവതങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്ന് ഡസൻ കണക്കിന് തോക്കുധാരികൾ പുറത്തുവന്ന് ട്രെയിന്‍ ആക്രമിച്ചു.
പ്രവിശ്യയുടെ സമ്പത്തിൽ നിന്ന് ലാഭം കൊയ്യുന്നുവെന്ന് ആരോപിക്കുന്ന, പ്രവിശ്യയ്ക്ക് പുറത്തുനിന്നുള്ള സുരക്ഷാ സേനയ്ക്കും വംശീയ വിഭാഗങ്ങൾക്കും നേരെ ബിഎൽഎ അടുത്തിടെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ബലൂചിസ്ഥാനിലെ ചൈനീസ് പദ്ധതിയായ സിപിഇസിയെ ബലൂച് സൈന്യം എതിർക്കുന്നു. ഈ ആക്രമണത്തിൽ നൂറുകണക്കിന് പാകിസ്ഥാനികൾ കൊല്ലപ്പെട്ടുവെന്ന് പല മാധ്യമ റിപ്പോർട്ടുകളും അവകാശപ്പെട്ടിരുന്നു. ഇക്കാരണത്താൽ, ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ സ്ഥലത്തേക്ക് പാക്കിസ്താന്‍ സർക്കാർ ധാരാളം ശവപ്പെട്ടികൾ അയച്ചിട്ടുണ്ട്.